ലണ്ടൻ: എൻ എച്ച് എസിൽ സൈക്കാട്രിസ്റ്റായി 22 ജോലി ചെയ്ത സ്ത്രീ പിടിയിലായതിന് പിന്നാലെ 3000 ത്തോളം വിദേശ എൻ എച്ച് എസ് ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളും മറ്റു വിവരങ്ങളും അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടു.
സോളിയ അലാമി എന്ന 56 കാരിയാണ് വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് വ്യാജ ഡോക്ടർ ചമഞ്ഞു എൻ എച്ച് എസിൽ ജോലി നേടിയത്. രണ്ടു ദശകത്തിലേറെയായി ആയിരക്കണക്കിന് മനോരോഗികളെയാണ് ഇവർ ചികിത്സിച്ചിരിക്കുന്നത്. ഓക്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഡിഗ്രിയുമായി ന്യൂസിലാൻഡിൽ നിന്നും 1992 ൽ യുകെയിലെത്തിയ ഇവർ ഇറാൻ വംശജയാണ്. ഹൂമൻ ബയോളജിയിൽ ഡിഗ്രിയുള്ള ഇവർ ബാച്‌ലർ ഓഫ് മെഡിസിനിലും ബാച്ലർ ഓഫ് സർജറിയിലുമുള്ള വ്യാജ സർട്ടിഫിക്കേറ്റുകൾ മെഡിക്കൽ കൗൺസിലിന് നൽകി ജോലി നേടുകയായിരുന്നു.
ഡോക്ടര്‍മാരുടെ പിന്നണി പരിശോധിക്കുന്ന ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഈ 56-കാരിയുടെ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണോയെന്ന് പോലും പരിശോധിച്ചില്ല. ആ സമയത്ത് ചില കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിയില്‍ കയറാനുള്ള അവസരമുണ്ടായിരുന്നു. ഇവര്‍ക്ക് മറ്റ് പരിശോധനകള്‍ക്ക് ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇതുവഴി 1995 മുതല്‍ ജോലിക്ക് കയറിയ അലേമി എന്‍എച്ച്എസില്‍ രണ്ട് ദശകത്തോളം ആയിരക്കണക്കിന് മാനസിക രോഗികളെ ചികിത്സിച്ചു. ഇവര്‍ക്ക് മരുന്ന് നല്‍കി, രോഗവിവരം വിലയിരുത്തി ഡോക്ടറായി വിലസുകയും ചെയ്തു.
ബ്രിട്ടനിൽ ആഢംബര ജീവിതം നയിക്കുകയായിരുന്ന ഇവർ ഒരു വയോധികയുടെ വിൽപത്രം വ്യാജമാക്കി 1.3 മില്യൺ വരുന്ന സ്വത്തുക്കൾ തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് പോലീസ് പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയത്. വിൽപത്ര തട്ടിപ്പ് കേസിൽ ഇവരെ അഞ്ചു വർഷത്തേക്ക് കോടതി ശിക്ഷിച്ചിരിക്കുകയാണ്.
വ്യാജ സർട്ടിഫിക്കേറ്റ് നൽകി ജോലി ചെയ്ത കേസിലും അന്വേഷണം നടക്കുകയാണ്. ഇതിനെത്തുടർന്നാണ് വിദേശ എൻ എച്ച് എസ് ഡോക്ടർമാരുടെ വിശദ വിവരങ്ങളും പരിശോധിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. 2003 നു മുൻപ് കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നെത്തിയ ഡോക്ടർമാരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്.
click on malayalam character to switch languages