1 GBP = 103.90

ഗതാഗതക്കുരുക്കിൽ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഡോക്ടർ കാർ ഉപേക്ഷിച്ച് ഓടിയത് മൂന്ന് കിലോമീറ്റർ

ഗതാഗതക്കുരുക്കിൽ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഡോക്ടർ കാർ ഉപേക്ഷിച്ച് ഓടിയത് മൂന്ന് കിലോമീറ്റർ

റോഡുകളിലെ ട്രാഫിക് ഒരു പതിവ് കാഴ്ചയാണ്. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍. പ്രതീക്ഷിക്കാതെയുള്ള ഇത്തരം ഗതാഗതക്കുരുക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി പോകുന്ന ആളുകളെ പലപ്പോഴും കുഴപ്പത്തിലാക്കാറുണ്ട്. ബംഗളൂരുവിലെ (Bengaluru) സര്‍ജാപൂരിലാണ് സമാനമായ സംഭവം നടന്നിരിക്കുന്നത്. മണിപ്പാല്‍ ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി സര്‍ജനായ ഡോ. ഗോവിന്ദ് നന്ദകുമാറിന് (Dr. Govind Nandakumar) ഒരു ലാപ്രോസ്‌കോപ്പിക് ഗോല്‍ബ്ലാഡര്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഓഗസ്റ്റ് 30നാണ് രോഗിക്ക് പിത്താശയത്തിൽഅടിയന്തര ശസ്ത്രക്രിയ (emergency sugery) നിശ്ചയിച്ചിരുന്നത്. കൃത്യസമയത്ത് തന്നെ അദ്ദേഹം ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തു. എന്നാല്‍, ബംഗളൂരുവില്‍ കൃത്യസമയത്ത് യാത്ര ആരംഭിച്ചാലും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുമെന്നതിന് യാതൊരു ഉറപ്പുമില്ല. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.

സാധാരണ സര്‍ജാപൂരില്‍ നിന്ന് മാറത്തഹള്ളിയില്‍ എത്താന്‍ വെറും 10 മിനിറ്റ് മാത്രമേ വേണ്ടി വരാറുള്ളൂ. ഗതാഗതക്കുരുക്ക് (traffic) കാരണം അരമണിക്കൂറിലധികം എടുത്താലും കൃത്യസമയത്ത് എത്താന്‍ കഴിയുമോ എന്ന് യാതൊരു ഉറപ്പുമില്ല. എന്നാല്‍ ഡോക്ടറെ അസ്വസ്ഥനാക്കിയത് മറ്റൊന്നുമല്ല, വൈകിയെത്തിയാല്‍ ശസ്ത്രക്രിയ നടത്തേണ്ട രോഗിയുടെ ജീവന്‍ അപകടത്തിലാകും എന്നതാണ്. വൈകുമെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ പിന്നീട് ഒന്നും നോക്കിയില്ല, കാര്‍ അവിടെയിട്ട് ആശുപത്രിയിലേക്ക് ഓടാന്‍ തുടങ്ങി. മൂന്ന് കിലോമീറ്റര്‍ ദൂരമാണ് അദ്ദേഹം ഓടിയത്.

” 10 മിനിറ്റ് കൊണ്ട് ആശുപത്രിയില്‍ എത്താവുന്നതേ ഉള്ളൂ. എന്നാല്‍ ഞാന്‍ ട്രാഫിക്കില്‍ പെട്ടു. വൈകിയപ്പോള്‍ ആകെ പരിഭ്രാന്തനായി. ഗൂഗിള്‍ മാപ്പ് നോക്കിയപ്പോള്‍ ഇനിയും 45 മിനിറ്റ് കൂടി എടുക്കുമെന്നാണ് കാണിച്ചത്, ” ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവര്‍ കൂടെയുള്ളതുകൊണ്ട് കാര്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച് ഇറങ്ങി ഓടി. ജിമ്മില്‍ പോകുന്നതു കൊണ്ട് ഓടാന്‍ എളുപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. ഗോവിന്ദ് നന്ദകുമാര്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ട്രാഫിക്കില്‍ പെടുന്നത് ഇത് ആദ്യമായല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


”ബംഗളൂരുവിലെ മറ്റ് സ്ഥലങ്ങളിലും ട്രാഫിക്കില്‍ പെട്ട്‌ ഇത്തരത്തില്‍ നടന്നു പോകേണ്ടി വന്നിട്ടുണ്ട്. ചിലപ്പോള്‍ റെയില്‍വേ പാളം മുറിച്ചുകടന്നും പോകേണ്ടി വന്നിട്ടുണ്ട്. ഒരു രോഗിയെ പരിചരിക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഞങ്ങളുടെ ആശുപത്രിയില്‍ ഉള്ളതിനാല്‍ എനിക്ക് ഉത്കണ്ഠ ഒന്നും തന്നെ ഉണ്ടായില്ല. എന്നാല്‍ ചെറിയ ആശുപത്രികളിലെ സ്ഥിതി അങ്ങനെ ആയിരിക്കില്ല,” അദ്ദേഹം പറഞ്ഞു.

ഏറെ നാളായി പിത്താശയത്തില്‍ ബുദ്ധിമുട്ട് നേരിടുന്ന ഒരു മധ്യ വയസ്‌കയുടെ ശസ്ത്രക്രിയായിരുന്നു അത്. ഓഗസ്റ്റ് 30ന് രാവിലെ കൃത്യം 10 മണിക്കായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ശസ്ത്രക്രിയ വൈകിയാല്‍ രോഗിയുടെ അടിവയറ്റിലെ വേദന കൂടും. ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയ സമയത്ത് തന്നെ ശസ്ത്രക്രിയാ ടീമിലെ മറ്റ് ഡോക്ടര്‍മാര്‍ രോഗിക്ക് അനസ്‌ത്യേഷ്യ നല്‍കിയിരുന്നു. ഒട്ടും താമസിയാതെ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more