തിരുവനന്തപുരം : അബ്രാഹ്മണ ശാന്തിമാർക്കെതിരെ ഒരുവശത്ത് തന്ത്രിമാരും ദേവസ്വത്തിലെ ജാതി മേധാവിത്വവാദികളും കുതന്ത്രം മെനയുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായി 6 ദളിതർ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാൻ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഇന്നലെ ശുപാർശ ചെയ്തു. ഇവർക്ക് നിയമനം നൽകിക്കൊണ്ട് പിന്നാലെ ദേവസ്വം കമ്മിഷണർ രാമരാജപ്രേമപ്രസാദ് ഉത്തരവും ഇറക്കി.
പി.എസ്.സി മാതൃകയിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാർട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കിയത്. അഴിമതിക്ക് അവസരം നൽകാതെ മെരിറ്റ് പട്ടികയും സംവരണ പട്ടികയും ഉൾപ്പെടുത്തി നിയമനം നടത്തണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകിയിരുന്നു. ആകെ 62 ശാന്തിമാരിൽ കൂടുതൽപേരും ദളിത് പിന്നാക്കവിഭാഗക്കാരാണ്. മുന്നാക്ക വിഭാഗത്തിൽ നിന്ന് 26 പേർ മാത്രമേ മെരിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടിയിട്ടുള്ളൂ. പിന്നാക്കവിഭാഗങ്ങളിൽ നിന്ന് 36 പേരും ഇടം നേടി. ഇതിൽ 16 പേർ മെരിറ്റ് പട്ടികയിൽ ഉൾപ്പെട്ടവരാണ്. പട്ടികജാതി വിഭാഗത്തിൽ നിന്ന് ആറ് ശാന്തിമാരെ നിയമിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ചരിത്രത്തിൽ ആദ്യമായാണ്. രണ്ടാം ആനപ്പാപ്പാൻ തസ്തികയിലേക്ക് 13 പേരെ നിയമിക്കാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ശുപാർശ നല്‍കിയിട്ടുണ്ട്. മുന്നാക്ക വിഭാഗത്തിൽ പെട്ട മൂന്നു പേരാണ് ആനപ്പാപ്പാന്റെ മെരിറ്റ് പട്ടികയിലുള്ളത്.
10620-240-12300-260-13600-300-15100-340-16460 ശമ്പള സ്കെയിലിൽ ആണ് നിയമനം. മാവേലിക്കര, ഹരിപ്പാട്, തിരുവനന്തപുരം, തിരുവല്ല, വൈക്കം, നെയ്യാറ്റിൻകര, ഹരിപ്പാട്, പറവൂർ, കൊല്ലം, കരുനാഗപ്പള്ളി, കോട്ടയം, പുനലൂർ, തിരുവനന്തപുരം, വർക്കല, തൃക്കാരിയൂർ, ആറൻമുള, ചങ്ങനാശേരി, ഏറ്റുമാനൂർ, ഉള്ളൂർ എന്നീ ഗ്രൂപ്പുകളിലാണ് ഇവർക്ക് നിയമനം. അബ്രാഹ്മണശാന്തി നിയമനത്തിന്റെ പേരിൽ വിവാദമുണ്ടായ മാവേലിക്കര ഗ്രൂപ്പിൽ നിയമനം നൽകിയ മൂന്നുപേരിൽ ഒരാൾ ബ്രാഹ്മണശാന്തിയാണ്.
click on malayalam character to switch languages