ലണ്ടൻ: ഞെഞ്ചുവേദന കൊണ്ട് പിടഞ്ഞ രോഗിയുടെയടുക്കൽ ആംബുലൻസും പാരാമെഡിക്കൽ ടീമും എത്തിയത് നാല് മണിക്കൂറിന് ശേഷം. പാരാമെഡിക്കൽ ടീം എത്തുന്നതിന് മുൻപ് തന്നെ വൈദ്യസഹായം കിട്ടാതെ രോഗി മരണമടഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച എസ്സെക്സിലെ ക്ലാക്ടണിലെ ഒരു വീട്ടിൽ 81കാരിയായ വൃദ്ധയാണ് വൈദ്യസഹായം കിട്ടാതെ മരണമടഞ്ഞത്. കടുത്ത ഞെഞ്ചു വേദനയെത്തുടർന്ന് 999ൽ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിന്റെ ആംബുലൻസ് ടീം നാല് മണിക്കൂർ കഴിഞ്ഞ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു.
നിലവിലെ വർധിച്ച് വരുന്ന ആവശ്യങ്ങൾക്കനുസരിച്ച് സർവ്വീസ് നടത്താൻ കഴിയുന്നില്ലെന്ന് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് വക്താവ് അറിയിച്ചു. ദിവസം ശരാശരി മൂവായിരത്തോളം കോളുകളാണ് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് കൈകാര്യം ചെയ്യുന്നത്. ക്രിസ്തുമസ് ന്യൂ ഇയർ കാലയളവിൽ ഇത് 4100 ലെത്തി. ഇത്രയും കോളുകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ ഡിപ്പാർട്ട്മെന്റിന് ഇല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
ഒരാൾ മരിക്കാനിടയായ സാഹചര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. യൂണിയൻ നേതാക്കളും ജനപ്രതിനിധികളും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മറ്റ് ആശുപത്രികളിലെയും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിന്റെ കണക്ക് പ്രകാരം പത്തിൽ നാല് വീതം രോഗികൾക്ക് എ ആൻഡ് ഇയിൽ നാല് മണിക്കൂറിലധികം ചികിത്സ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടി വരുന്നുണ്ട്.
അതെ സമയം ഇരുപതിലധികം ട്രസ്റ്റുകൾ ഇപ്പോൾ തന്നെ ബ്ലാക്ക് അലെർട്ടിലാണ്, അതായത് രോഗികളുടെ സുരക്ഷയിൽ യാതൊരു ഗ്യാരന്റിയും ഈ ട്രസ്റ്റുകൾക്ക് നൽകാൻ കഴിയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പല എ ആൻഡ് ഇകളും രോഗികളുടെ ബാഹുല്യം നിമിത്തം പലരെയും തിരിച്ചയക്കുന്നുണ്ട്.
രോഗങ്ങളുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ജി പികളെ സന്ദർശിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതാവും കൂടുതൽ ഉചിതം.
click on malayalam character to switch languages