ഭൂമിയിലെ വനങ്ങൾ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള സുപ്രധാന കരാറിൽ നൂറിലധികം ലോക നേതാക്കൾ ഒപ്പുവെക്കുമെന്ന് യുകെ സർക്കാർ അറിയിച്ചു.
ഗ്ലാസ്ഗോയിൽ നടക്കുന്ന കോപ് 26 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ രണ്ടാം ദിവസം, ലോകത്തിലെ 85% വനങ്ങളും 2030-ഓടെ വനനശീകരണവും ഭൂമി നശീകരണവും തടയാനും മാറ്റാനും പ്രതിജ്ഞാബദ്ധരാണെന്നുള്ള കരാറിൽ ലോക നേതാക്കൾ ഒപ്പു വയ്ക്കും.
8.75 ബില്യൺ പൗണ്ട് പബ്ലിക് ഫണ്ടിംഗും 5.3 ബില്യൺ പൗണ്ട് സ്വകാര്യ നിക്ഷേപവും ഈ വാഗ്ദാനങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച ഉച്ചകോടി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ പ്രതിസന്ധിയെ ജെയിംസ് ബോണ്ട് കഥയോട് ഉപമിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഭൂമി ഒരു ബോംബില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അതിനെ നിർവീര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജോണ്സണ് പറഞ്ഞു. ആഗോള താപനില ഇതിനകം 1.1 ഡിഗ്രി സെൽഷ്യസ് ആയിട്ടുണ്ട്. നിലവിലെ പ്രവചനങ്ങൾ അനുസരിച്ച് രണ്ടായിരത്തി ഒരുനൂറോടെ ഇത് 2.7 ഡിഗ്രി ആവും. ഇതിനെതിരെ ഇപ്പോള്‍മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങണമെന്നും ജോൺസൺ പറഞ്ഞു. സമ്മേളനത്തിനായി ഒത്തുകൂടിയ നൂറ്റിമുപ്പതിലധികം ലോക നേതാക്കളുടെ ശരാശരി പ്രായം 60നു മുകളിലാണ്. കാലാവസ്ഥാ വ്യതിയാനം ഏറ്റവും ദോഷകരമായി ബാധിക്കുന്ന തലമുറകൾ ഇനിയും ജനിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹ് തുടങ്ങിയവർ തിങ്കളാഴ്ച വേദിയിലെത്തി. അന്തരീക്ഷ താപനില 1.5- ഡിഗ്രി സെൽഷ്യസില്‍ പരിമിതപ്പെടുത്തുക, രണ്ടായിരത്തി അമ്പതോടെ നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിലെത്തുക എന്നിവയിലൂന്നിയാണ് ഉച്ചകോടി. ചൈന, റഷ്യ, തുർക്കി, മെക്സിക്കോ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാര് എത്തിയിട്ടില്ല. ഇവരുടെ പ്രതിനിധികള്‍ സംസാരിക്കും.
കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാൻ മറ്റു ലോകനേതാക്കളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സമ്മേളനത്തിനുമുമ്പ് മോദി ട്വിറ്ററിൽ കുറിച്ചു.
click on malayalam character to switch languages