സാലിസ്ബറി: സാലിസ്ബറിയിൽ വച്ച് രാസായുധാക്രമണമേറ്റ് ചികിത്സയിലായ മുൻ റഷ്യൻ എം ഐ 6 ചാരൻ സെർഗെയ് സ്ക്രിപാലിന്റെ വീടും പരിസരപ്രദേശങ്ങളും അണുവിമുക്തമാക്കാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സാലിസ്ബറിയിലെ ക്രിസ്റ്റി മില്ലറിലെ വീട്ടിലാണ് ഇന്നലെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ സൈന്യത്തിന്റെ സഹായത്തോടെ ആരംഭിച്ചത്. ഡിപ്പാർട്ട്മെന്റ് ഓഫ് എൻവിറോണ്മെന്റ്, ഫുഡ് ആൻഡ് റൂറൽ അഫ്യേഴ്സ്, വിൽറ്റ്ഷെയർ കൗൺസിൽ തുടങ്ങിയവ സംയുക്തമായാണ് സൈന്യത്തോടൊപ്പം ചേർന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഇക്കഴിഞ്ഞ മാർച്ച് നാലിനാണ് സ്ക്രിപാലിനും മകൾ യുലിയാക്കുമെതിരെ രാസായുധാക്രമണം നടന്നത്. റഷ്യൻ രഹസ്യാന്വേഷണ വിഭാഗം ജിആർയു ഉദ്യോഗസ്ഥരായ അലക്സാണ്ടർ പെട്രോവും റസ്ലൻ ബോഷിറോവുമാണ് സാലിസ്ബറിയിലെത്തി ആക്രമണം നടത്തിയതിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇവർക്കെതിരെ ബ്രിട്ടൻ കുറ്റപത്രവും ചുമത്തിയിരുന്നു. റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്ന് ബ്രിട്ടൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
റഷ്യൻ നിർമ്മിത നെർവ് ഏജന്റായ നോർവിചോക്കാണ് ആക്രണത്തിന് ഉപയോഗിച്ചത്. മാർച്ച് രണ്ടിന് എയ്റോഫ്ളോട്ട് വിമാനത്തിൽ ഗാറ്റ്വിക്ക് എയർപോർട്ടിലെത്തിയ സംഘം ട്രെയിൻ മാർഗ്ഗം സാലിസ്ബറിയിലെത്തുകയായിരുന്നു. തുടർന്ന് പെർഫ്യും ബോട്ടിലാക്കിയ നോർവിചോക്ക് മിശ്രിതം സ്ക്രിപാലിന്റെ വീടിന്റെ വാതിലിൽ സ്പ്രേ ചെയ്തു. ഇവിടെ നിന്നാണ് സ്ക്രിപാലിനും മകൾക്കും വിഷബാധയേറ്റത്. സാലിസ്ബറി സിറ്റി സെന്ററിലെ പബ്ബും റെസ്റ്റോറന്റും സന്ദർശിച്ച ശേഷം അടുത്തുള്ള ബഞ്ചിൽ വിശ്രമിക്കുകയായിരുന്ന ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ചികിത്സക്ക് ശേഷം അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
സ്ക്രിപാലിന്റെ വീട്ടിൽ വിഷപ്രയോഗം നടത്തിയ ശേഷം വഴിയരികിൽ ഉപേക്ഷിച്ച പെർഫ്യും ബോട്ടിലിൽ നിന്ന് മറ്റ് രണ്ടുപേർക്കും വിഷബാധയേറ്റിരുന്നു. ഇതിൽ ഡൗൺ സ്റ്റർജസ് എന്ന സ്ത്രീ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു. സംഭവത്തിൽ റഷ്യയുടെ പങ്ക് മോസ്കോ വൃത്തങ്ങൾ നിഷേധിച്ചിരുന്നു. പ്രതികളെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ ബ്രിട്ടൻ തുടരുകയാണ്. ലോകശക്തികളായ അമേരിക്ക, ഫ്രാൻസ്, ജർമ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടനൊപ്പം നിൽക്കുന്നുണ്ട്.
click on malayalam character to switch languages