കൊച്ചി: ഉന്നതരുടെ പേര് വെളിപ്പെട്ടതോടെയാണ് സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതെന്ന് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ ഹൈകോടതിയിൽ. ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന അടക്കമുള്ള പ്രതികളാരും കോടതിയിൽ പരാതി നൽകിയിട്ടില്ലെന്നിരിക്കെ ഇതിെൻറ പേരിൽ കേസെടുത്ത നടപടി ദുരുദ്ദേശ്യപരമാണ്. ഇ.ഡിക്കെതിരെ കേസെടുത്തത് നിയമവാഴ്ചയെ അട്ടിമറിക്കുമെന്നും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഇ.ഡിക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹരജി ദുരുദ്ദേശ്യപരമാണെന്ന് ആഭ്യന്തര അണ്ടർ സെക്രട്ടറി നൽകിയ വിശദീകരണത്തിന് മറുപടിയായാണ് ഹരജിക്കാരൻ സത്യവാങ്മൂലം സമർപ്പിച്ചത്. വ്യക്തിയായല്ല, അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഹരജി നൽകിയത്. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ദുരുദ്ദേശ്യത്തോടെ കേസെടുത്തത് ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ അവകാശമുണ്ട്. ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് പ്രതികളാരും കോടതിയിൽ പരാതി നൽകിയിട്ടില്ല. കസ്റ്റഡിയിൽ ഇ.ഡി ചോദ്യം ചെയ്യുമ്പോൾ വനിത ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്ന് സ്വപ്ന പറഞ്ഞത് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, 2020 ആഗസ്റ്റ് 12,13 തീയതികളിൽ ഇ.ഡി ഉദ്യോഗസ്ഥർ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് വനിത പൊലീസ് ഉദ്യോഗസ്ഥർ വ്യാജ മൊഴിയാണ് നൽകിയത്. ശിവശങ്കർ ജാമ്യത്തിലിറങ്ങിയശേഷമാണ് കേസ് അട്ടിമറിക്കാൻ സർക്കാർ കേസെടുത്തതെന്നും ഇത് യാദൃച്ഛികമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഹരജി ചൊവ്വാഴ്ച പരിഗണിക്കവെ, കേന്ദ്ര അന്വേഷണ ഏജൻസിയും സംസ്ഥാന അന്വേഷണ ഏജൻസിയും തമ്മിലുള്ള കേസാണിതെന്നും ഇരുകൂട്ടരും നീതിപൂർവമായി പെരുമാറണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭിപ്രായപ്പെട്ടു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് നടപടികൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്നും ഇത് അനുവദിക്കരുതെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. അസൗകര്യം ചൂണ്ടിക്കാട്ടി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റണമെന്ന ആവശ്യം അനുവദിച്ച കോടതി കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.
click on malayalam character to switch languages