ലണ്ടൻ: കൗൺസിൽ ടാക്സ് നിരക്കുകൾ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ബ്രിട്ടനിലെ കൗൺസിലുകൾ മത്സരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഈ വർഷവും ആറു ശതമാനത്തോളം വർദ്ധനവാണ് വിവിധ കൗൺസിലുകൾ നടപ്പിലാക്കുന്നത്. ഇതിൽ ചെറിയൊരു ശതമാനം മാത്രം വർദ്ധനവ് നടപ്പാക്കാത്തത് എടുത്ത് പറയേണ്ടത് തന്നെയാണ്. മലയാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ജീവിതത്തെ തകിടം മറിക്കുന്ന രീതിയിലാണ് നിരക്കുകളുടെ വർദ്ധനവ്. സാധാരണക്കാരായ മലയാളി കുടുംബങ്ങൾ ഓരോ മാസവും ശരാശരി £150 ആണ് ഓരോ മാസവും നൽകിയിരുന്നത്. എന്നാലിത് അടുത്ത മാസം മുതൽ വീണ്ടും വർധിക്കുകയാണ്. കൗൺസിൽ ടാക്സ് മാത്രമല്ല, ആനുപാതികമായി മറ്റ് സർവീസുകൾക്കും നിരക്കുകൾ കൂടിയിട്ടുണ്ട്. മലയാളികൾ ഏറ്റവുമധികം ജോലി ചെയ്യുന്ന എൻ എച്ച് എസ് പോലുള്ള പൊതുമേഖലയിൽ ശമ്പള വർദ്ധന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നിരക്ക് വര്ധനവുകളെന്ന് ഓർക്കണം.
ഇതിനിടയിലാണ് പുറത്ത് വരുന്ന കണക്കുകൾ, സാധാരണക്കാരായ ജനങ്ങളോട് കൗൺസിലുകൾ കാണിക്കുന്നത് നീതിരഹിതമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലണ്ടനിലെ ദശലക്ഷങ്ങൾ വിലയുള്ള വീടുകൾക്ക് നൽകുന്ന കൗൺസിൽ ടാക്സ് നിരക്ക് നോട്ടിംഗ്ഹാമിലെ സാധാരണക്കാരൻ നൽകുന്ന കൗൺസിൽ ടാക്സ് നിരക്കിനേക്കാൾ തുലോം കുറവാണെന്നാണ് റിപ്പോർട്ടുകൾ. വെസ്റ്റ്മിൻസ്റ്ററിലെ പതിനേഴ് മില്യൺ പൗണ്ട് വിലയുള്ള എച്ച് ബാൻഡിലുള്ള പ്രോപ്പർട്ടിയുടെ ഉടമസ്ഥന് 2017 – 2018 കാലഘട്ടത്തിൽ കൗൺസിൽ ടാക്സ് അടക്കേണ്ടി വന്നത് £1376 മാത്രം. ലണ്ടനിൽ കൗൺസിൽ ടാക്സ് ഇനത്തിൽ ഈടാക്കുന്ന കൂടിയ നിരക്കാണ് ഇത്. അതേ സമയം നോട്ടിംഗ്ഹാമിലെ സാധാരണക്കാരനായ പെൻഷനർക്ക് ഡി ബാൻഡിലുള്ള പ്രോപ്പർട്ടിക്ക് നൽകേണ്ടി വന്നത് £1645. ഏകദേശം 269 പൗണ്ട് കൂടുതൽ. ഇത് നോട്ടിംഗ്ഹാമിൽ മാത്രല്ല, മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല.
അക്കൗണ്ടൻസി ബോഡിയായ സി ഐ പി എഫ് എ നടത്തിയ സർവ്വേയിൽ പതിനാല് വർഷത്തിനിടക്കുള്ള കൂടിയ കൗൺസിൽ ടാക്സ് നിരക്കുകളാണ് ഇംഗ്ലണ്ടിലേതെന്ന് കണ്ടെത്തി. ശരാശരി 5.1 ശതമാനമാണ് വർദ്ധനവ് വന്നിട്ടുള്ളത്. നോർത്ത് ഈസ്റ്റിൽ ഡി കാറ്റഗറിയിലുള്ള പ്രോപ്പർട്ടികൾക്ക് പുതിയ നിരക്കനുസരിച്ച് 1799 പൗണ്ടാണെങ്കിൽ, സെൻട്രൽ ലണ്ടനിൽ ഇത് വെറും 1194 പൗണ്ട് മാത്രം. ദശലക്ഷങ്ങൾ മുടക്കി മണിമന്ദിരങ്ങൾ സ്വന്തമാക്കുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ സാധാരണക്കാരായ ജനങ്ങൾക്കും ലഭിക്കണം. അതിനുള്ള പ്രതിഷേധ സ്വരങ്ങൾ ഉയരുക തന്നെ വേണം.
click on malayalam character to switch languages