കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപണിക്കായി കയറ്റിയിരുന്ന കപ്പലിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേർ കൊല്ലപ്പെട്ട വാര്‍ത്ത നാടിനെ ഞെട്ടിച്ചിരുന്നു. തൃപ്പൂണിത്തുറ എരൂർ ചെമ്പനേഴത്ത് വീട്ടിൽ സി എസ് ഉണ്ണികൃഷ്ണൻ , പത്തനംതിട്ട അടൂർ ചാരുവിള വടക്കേതിൽ ഗവീൻ റെജി, തൃപ്പൂണിത്തുറ എരൂർ മഠത്തിപ്പറമ്പിൽ വീട്ടിൽ കണ്ണൻ, വൈപ്പിൻ മാലിപ്പുറം പള്ളിപറമ്പിൽ വീട്ടിൽ റംഷാദ്, തുറവൂർ കുറുപ്പശ്ശേരി പുത്തൻവീട്ടിൽ ജയൻ എന്നിവരാണ് മരിച്ചത്.
വാതകച്ചോര്‍ച്ച മൂലമാണ് ദുരന്തമുണ്ടായതെന്ന് ഷിപ്യാര്‍ഡ് സിഎംഡി വ്യക്തമാക്കി. കപ്പലില്‍ ഭാരം നിയന്ത്രിക്കുന്നതിനുള്ള ബെല്ലാസ് ടാങ്കിലാണ് സ്‌ഫോടനം നടന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി പത്തുലക്ഷം രൂപ വീതം നല്‍കും. വാതകം പരന്നത് എങ്ങനെയെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
5 പേര്‍ മരിച്ചതിന് പുറമെ 11 പേർക്ക് പരിക്കേറ്റിരുന്നു. കോട്ടപ്പടി സ്വദേശിയായ ശ്രീരൂപിന് ഗുരുതരമായി പൊള്ളലേറ്റു.മൂന്നുപേരുടെ നില ഗുരുതരമാണ്.പൊളളലേറ്റും പുകശ്വസിച്ചുമാണ് മരണമേറേയും സംഭവിച്ചത്. ഒഎൻജിസിയുടെ എണ്ണക്കപ്പലായ സാഗർഭൂഷനിലാണ് അപകടം.
രാവിലെ പത്തരയോടെയാണ് അപകടം. എണ്ണ പര്യവേഷണത്തിനുപയോഗിക്കുന്ന കപ്പലാണിത്. രക്ഷാപ്രവർത്തനം പുരോഗിക്കുന്നു. അപകടം നടക്കുമ്പോൾ 15 ഓളം പേർ കപ്പലിലുണ്ടായിരുന്നതായി പറയുന്നു. പരിക്കേറ്റവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി .അഗ്നിശമനസേന തീയണച്ചു. . അപകടത്തെ തുടർന്ന് പ്രദേശത്ത് പുക പടർന്നിരുന്നു.
സിറ്റി പൊലീസ് കമ്മീഷണർ എൻ പി ദിനേശ് സ്ഥലത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കപ്പലിൽ നിന്ന് എല്ലാവരേയും പുറത്തെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.അപകടത്തെ കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ ഇതുവരെ അറിവായിട്ടില്ല.
click on malayalam character to switch languages