1 GBP = 103.81
breaking news

സീറോ മലബാർ സഭയിലെ മെത്രാന്മാരും വൈദികരും തമ്മിൽ തല്ലുമ്പോൾ സഭാ സ്വത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിച്ച് സർക്കാർ; ദേവസ്വം-വഖഫ് മാതൃകയിൽ സഭാ സ്വത്തുക്കൾ സർക്കാർ നിയന്ത്രിത സമിതി ഏറ്റെടുക്കാൻ നിർദ്ദേശിക്കുന്ന ചർച്ച് ആക്ടിന്റെ നിയമ സാധുത പരിശോധിക്കാൻ പിണറായിയുടെ നിർദ്ദേശം.

സീറോ മലബാർ സഭയിലെ മെത്രാന്മാരും വൈദികരും തമ്മിൽ തല്ലുമ്പോൾ സഭാ സ്വത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിച്ച് സർക്കാർ; ദേവസ്വം-വഖഫ് മാതൃകയിൽ സഭാ സ്വത്തുക്കൾ സർക്കാർ നിയന്ത്രിത സമിതി ഏറ്റെടുക്കാൻ നിർദ്ദേശിക്കുന്ന ചർച്ച് ആക്ടിന്റെ നിയമ സാധുത പരിശോധിക്കാൻ പിണറായിയുടെ നിർദ്ദേശം.

സിറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാടിന്റെ തർക്കം മുതലാക്കി ക്രൈസ്തവസഭകളുടെ സ്വത്തുക്കളുടെ മേൽ സർക്കാരിന് നിയന്ത്രണം ലഭിക്കത്തക്ക രീതിയിൽ ”ദ കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻ ട്രസ്റ്റ് ആക്ട് ബിൽ” നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ തീരുമാനം. ബിൽ പരിശോധിക്കാൻ നിയമവകുപ്പിനു മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായാണ് സൂചന. ചർച്ച് ആക്ട് നടപ്പാക്കുന്നതിനെ സഭകൾ എതിർത്താൽ ദേവസ്വം ബോർഡ്, വക്കഫ് ബോർഡ് മാതൃകയിൽ ചർച്ച് ബോർഡ് സ്ഥാപിക്കാനുള്ള നീക്കത്തിനും സാധ്യത.

യാക്കോബായ ഓർത്തഡോക്സ് അവകാശത്തർക്കത്തിനു പരിഹാരം കാണുവാൻകഴിയാതെ വിഷമ വൃത്തത്തിലായിരുന്ന സർക്കാരിന് ലഭിച്ച ഏറ്റവും അനുകൂല സാഹചര്യമാണിതെന്നു സർക്കാർ കരുതുന്നു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷൻ തയാറാക്കിയ ബിൽ നിയമസഭയുടെ പരിഗണനയ്ക്കു സമർപ്പിച്ചിരുന്നു. ഇതേക്കുറിച്ചു പഠിക്കാൻ മന്ത്രിസഭ പദ്ധതിയിട്ടപ്പോൾ ക്രൈസ്തവ സഭാ നേൃത്വം എതിർപ്പുമായെത്തി. തൃശൂർ, ഇരിങ്ങാലക്കുട ബിഷപ്പുമാർ ഇടയലേഖനങ്ങളുമിറക്കിയതോടെ സർക്കാർ പിന്മാറി. രണ്ടു സഭാവിഭാഗങ്ങളിലെയും വോട്ടു ബാങ്കുകൾ നഷ്ടപ്പെടാതിരിക്കാൻവേണ്ടി ആരെയും പിണക്കുവാൻ മാറിമാറി വന്ന സർക്കാരുകൾ തയ്യാറായിരുന്നില്ല. സഭാക്കേസ്സിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിൽ സ്വന്തം സഭയിലെ മെത്രാന്മാരിൽ നിന്നും മുൻമുഖ്യമന്ത്രിക്ക് ലഭിച്ച തിക്താനുഭവം രാഷ്ട്രീയ കേരളത്തിന് വ്യക്തമായി അറിയാവുന്നതുമാണ്. എന്നാൽ ഒരു സഭയിലെ തന്നെ വൈദീകരും മെത്രാൻമാരും രണ്ടു ചേരിയിൽ നിൽക്കുന്ന ഈ സമയം ഉപയോഗിച്ചാൽ പൊതുജനങ്ങളുടെ പിന്തുണ സർക്കാരിന് ലഭിക്കും എന്ന ചിന്തയാണ് മുഖ്യമന്ത്രിക്കുള്ളതെന്നാണ് വിശ്വസിനീയമായ കേന്ദ്രത്തിൽ നിന്നുള്ള അറിവ്. സ്വത്തു തർക്കം മൂലം തുറക്കാതെ നാശോന്മുഖമായ, പുരാവസ്തുപ്രാധാന്യമുള്ള പള്ളികൾ ഈ ബോർഡിനു കീഴിൽ കൊണ്ടുവരാൻ കഴിയും എന്നാണു സർക്കാർ കരുതുന്നത്.

സഭാ പഠനങ്ങളെയോ ദൈവ ശാസ്ത്രത്തെയോ ചർച്ച് ആക്ട് ബാധിക്കില്ല. ഇവയിൽ സർക്കാർ ഇടപെടില്ല. ബിൽ നിയമസഭ പാസാക്കിയാൽ ആറുമാസത്തിനകം നടപ്പാകും. ഇടവക മുതൽ പള്ളി സ്വത്തുക്കളും വരുമാനങ്ങളും സർക്കാരിനെ ബോധ്യപ്പെടുത്തണമെന്നതാണു പ്രധാന വ്യവസ്ഥ. ഭരണസമിതി തെരഞ്ഞെടുപ്പുകൾ ജനാധിപത്യപരമായി ഇതോടെ നടക്കും. ഇടവകകളിലും രൂപതകളിലും സംസ്ഥാനതലത്തിൽ ഏകീകൃത നിയമം വരും. സ്വത്തുക്കളുടെ നിയന്ത്രണം വിശ്വാസികളിലേക്ക് വരികയും ചെയ്യുമെന്നായിരുന്നു ജസ്റ്റീസ് കൃഷ്ണയ്യർ വിഭാവനം ചെയ്തത്.

നിയമം നടപ്പാക്കുന്നതിനു കാനോൻ, സാമൂഹിക സഭാനിയമങ്ങൾ ബാധകമല്ല. ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ ഓരോ പള്ളിയും രജിസ്റ്റർ ചെയ്തിരിക്കണം. നിയമം പ്രാബല്യത്തിലായി ആറുമാസത്തിനകം പ്രത്യേകമായ നിയമങ്ങൾ ഓരോ ഇടവകയ്ക്കും രൂപതയ്ക്കും എഴുതിയുണ്ടാക്കണം. ജനകീയ സമിതിയായിരിക്കണം നിയമങ്ങൾ തയാറാക്കേണ്ടത്. ഓരോ ദിവസത്തെയും ഭരണകാര്യങ്ങൾ നിർവഹിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് കമ്മിറ്റിയാകണം. അക്രൈസ്തവർ, നിരീശ്വരവാദികൾ, കുറ്റവാളികൾ, മാനസിക രോഗികൾ, മദ്യം-മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, അസന്മാർഗികൾ എന്നിവർക്കു പള്ളി കമ്മിറ്റിയിൽ മൽസരിക്കാൻ കഴിയില്ല. ചാരിറ്റബിൾ ട്രസ്റ്റിലും മറ്റും പ്രവർത്തിക്കാനോ സ്ഥാനമാനങ്ങൾ വഹിക്കാനോ കഴിയില്ല.

18 വയസുകഴിഞ്ഞ സ്ത്രീ പുരുഷന്മാർക്ക് ട്രസ്റ്റി അസംബ്ലിയിൽ വോട്ടവകാശമുണ്ട്. ഇടവക പൊതുയോഗം മാനേജിങ് കമ്മിറ്റിയെയും ട്രസ്റ്റിയെയും മൂന്ന് ഓഡിറ്റർമാരെയും തെരഞ്ഞെടുക്കണം. ഇടവകയിലെയും രൂപതയിലെയും അംഗസംഖ്യ അനുസരിച്ച് ഓരോ 300 അംഗങ്ങൾക്കും ഒരംഗത്തെ വീതം സ്റ്റേറ്റ് എക്സിക്യുട്ടീവിലേക്കു തെരഞ്ഞെടുക്കാം. സഭാസ്വത്ത് ഭരിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം ട്രസ്റ്റിനായിരിക്കും. ട്രസ്റ്റ് കമ്മിറ്റിയുടെ ഉത്തരവാദിത്വവും മറ്റും ആക്ടിൽ പറഞ്ഞിട്ടുണ്ട്. ട്രസ്റ്റിനെ രൂപത, റവന്യൂ ഡിസ്ട്രിക്റ്റ്, സെൻട്രൽ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇവയ്ക്ക് 25 അംഗ കമ്മിറ്റി വീതം ഉണ്ടാകണം. ഈ കമ്മിറ്റിയാവും രൂപതാ സ്വത്ത്‌ കൈകാര്യം ചെയ്യുക. ഇന്റേണൽ ഓഡിറ്റ് കൂടാതെ സർക്കാർ അംഗീകാരമുള്ള ചാർട്ടേഡ് അക്കൗണ്ടന്റുകളും കണക്ക് ഓഡിറ്റ് ചെയ്യണം. സംസ്ഥാനതല ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റിൽ മേജർ ആർച്ച് ബിഷപ്, ആർച്ച് ബിഷപ്, ബിഷപ് എന്നിവർക്കു പുറമെ, ഓരോ രൂപതയിൽനിന്നു പത്തുപേർ വീതവുമുണ്ടാകണം.

ആക്ട് പ്രാബല്യത്തിലായാൽ നിലവിൽ സഭകളും പള്ളികളും നടപ്പാക്കുന്ന സഭാനിയമങ്ങൾ അസാധുവാകും. ചില സഭകൾ എതിർക്കുമ്പോഴും യാക്കോബായ, ലത്തീൻ സഭകളിൾനിന്നു ബില്ലിന് അനുകൂലമായ നിലപാടുണ്ട്. മതസ്ഥാപനങ്ങൾക്കു സ്വത്ത് ഭരിക്കാൻ അവകാശമുണ്ടെന്ന് ഭരണഘടനയുടെ 29-ാം വകുപ്പ് അനുശാസിക്കുന്നു. എന്നാൽ, ഈ നിയമം സ്വന്തം ഇഷ്ടപ്രകാരമാണു സഭകൾ പാലിക്കുന്നത്. ആക്ട് പ്രകാരം സഭാസ്വത്തിൽ ഓരോ അൽമായനും തുല്യാവകാശിയാണ്. പക്ഷേ കേരളത്തിൽ വൈദികർ മാത്രമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പള്ളി സ്വത്തുക്കൾ വിശ്വാസികൾക്ക് എന്ന തലത്തിലേക്ക് മാറ്റാനാണ് പിണറായിയുടെ ശ്രമം.

ഈ സ്വത്തെല്ലാം പൊതുജനം തലമുറകളായി സമാഹരിച്ചതാണ്. പൊതുജനത്തിന്റെ സ്വത്താകുമ്പോൾ സ്വാഭാവികമായും സർക്കാരിന് നിയന്ത്രണമുണ്ടാകണം. സ്വത്തുക്കൾ അത് നൽകിയവർക്കും അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതാണ് ചർച്ച് ആക്ട്. പള്ളിക്കെട്ടിടങ്ങൾ, ചാപ്പലുകൾ, ശവക്കോട്ട, മറ്റ് സ്വത്തുക്കളെല്ലാം പള്ളി സ്വത്തുക്കളായി കണക്കാക്കണം. ഇവ വാങ്ങുന്നതും വിൽക്കുന്നതും ദാനമായി സ്വീകരിക്കുന്നതുമെല്ലാം നിയമപ്രകാരമാകണം. സെമിനാരി, ആശുപത്രി, സ്‌കൂൾ, കോളജ്, അനാഥാലയം, പുരോഹിതഭവനം, ധ്യാനകേന്ദ്രം, വ്യവസായ കെട്ടിടങ്ങൾ, കൃഷിസ്ഥലങ്ങൾ, എസ്റ്റേറ്റുകൾ, ട്രെയിനിങ് കേന്ദ്രങ്ങൾ, മാധ്യമ-പ്രസിദ്ധീകരണ ശാലകൾ, പുനരധിവാസ സ്ഥലങ്ങൾ ഇവയെ പുരോഹിത മേൽക്കോയ്മയിൽനിന്ന് ഒഴിവാക്കും. അവയുടെ ഭരണം ജനാധിപത്യരീതിയിൽ അൽമായ നേതൃത്വത്തിലായിരിക്കണം. എന്നാൽ നിയമങ്ങളുടെ അധികാരപരിധി കേരളമായിരിക്കും എന്ന പഴുത് സഭാ നേതൃത്വം മുതലാക്കിയാൽ താൽക്കാലിക പരിഹാരം ഉണ്ടാക്കാം എന്നല്ലാതെ ശ്വാശതമായ പരിഹാരം ഉണ്ടാക്കാൻ കഴിയില്ല എന്നും ചുണ്ടിക്കാണിക്കപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more