ക്രൈസ്റ്റ്ചർച്ച്: ന്യുസിലിൻഡിലെ ക്രൈസ്റ്റ് ചർച്ച് പള്ളികളിലുണ്ടായ വെടിവയ്പ്പിൽ വിശ്വാസികൾ കൊല്ലെപ്പട്ട സംഭവത്തിന്‍റെ രണ്ടാം വാർഷികത്തിൽ ഇരകളുടെ ബന്ധുക്കൾ ഒത്തുകൂടി. വെളളക്കാരനായ വർണവെറിയൻ നടത്തിയ വെടിവയ്പ്പിൽ 51 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ക്രൈസ്റ്റ് ചർച്ച് അരീനയിലാണ് ശനിയാഴ്ച അനുസ്മരണം സംഘടിപ്പിച്ചത്.
ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ‘വാക്കുകൾക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയില്ലെങ്കിലും, അവയ്ക്ക് മുറിവ് ഉണക്കാനുള്ള ശക്തിയുണ്ടെന്ന് ജസീന്ത പറഞ്ഞു. ‘കൂടുതൽ ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രമായി മാറാൻ ഒരിക്കലും നാം വൈകരുതെന്നും’ അവർ പറഞ്ഞു. ആക്രമണശേഷം വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ജസീന്ത കാണിച്ച അനുകമ്പയും ന്യൂസിലാന്‍റിൽ തോക്കുകളുടെ നിയന്ത്രണം കർശനമാക്കാനുള്ള നീക്കവും വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അനുസ്മരണ ചടങ്ങിൽ കൊല്ലപ്പെട്ട എല്ലാവരുടേയും പേരുകൾ വായിച്ചു.
ഭർത്താവ് കൊല്ലപ്പെട്ട കിരൺ മുനീർ സംസാരിച്ചു. ‘തന്‍റെ ജീവിതത്തിലെ പ്രണയവും പ്രിയ കൂട്ടുകാരനും’ നഷ്ടപ്പെട്ടതായി അവർ പറഞ്ഞു. ‘ന്യൂസിലാന്‍റിന്‍റെ ചരിത്രത്തിലെ ഇരുണ്ട ദിനമായിരുന്നു അതെന്നും മറ്റ് 50 കുടുംബങ്ങളിലുള്ളവരുടെ ഹൃദയങ്ങളെപ്പോലെ എന്‍റെ ഹൃദയവും തകർന്നുപോയെന്നും അവർ പറഞ്ഞു. 2019 മാർച്ച് 15ന് നടന്ന ആക്രമണത്തിൽ ഓസ്‌ട്രേലിയക്കാരനായ ബ്രെന്‍റൺ ടാരന്‍റ് പള്ളിയിലെത്തി വെള്ളിയാഴ്ച നമസ്‌കാരത്തിൽ പങ്കെടുത്തവർക്കുനേരേ വെടി ഉതിർക്കുകയായിരുന്നു. അതിൽ 44 പേർ കൊല്ലപ്പെട്ടു. ലിൻവുഡ് പള്ളിയിലേക്ക് പോകുന്നതിന് മുമ്പ് അയാർ ഏഴുപേരെകൂടി വെടിവച്ചുകൊന്നു. 30 കാരനായ ടാരന്‍റിനെ 51 കൊലപാതക കുറ്റങ്ങൾ, 40 കൊലപാതകശ്രമങ്ങൾ, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
ആക്രമണത്തിനുശേഷം മാരകമായ തരം സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ നിരോധിച്ച് ന്യൂസിലൻഡ് പുതിയ നിയമം പാസാക്കിയിരുന്നു. ‘അവ മനുഷ്യരാശിശക്കതിരായ ആക്രമണമായിരുന്നു. അതിജീവിച്ചവർക്ക് ഒരിക്കലും അവരുടെ ഹൃദയത്തിലെ വേദന മായ്ക്കാൻ കഴിയില്ല. എന്നിരുന്നാലും, ഭാവി നമ്മുടെ കൈയിലാണ്. ഞങ്ങൾ മുന്നോട്ട് പോകും, ഞങ്ങൾ പോസിറ്റീവ് ആയിരിക്കും ‘-അൽ നൂർ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ ഒൻപത് തവണ വെടിയേറ്റ് രക്ഷപ്പെട്ട ടെമൽ അറ്റകോകുഗു പറഞ്ഞു.
click on malayalam character to switch languages