ചെസ്റ്റർ: കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിൽ നിരവധി കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന സംശയത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത എന്‍എച്ച്എസ് ജീവനക്കാരി ഒരു നഴ്‌സ്! ചെഷയറിലെ നിയോനേറ്റല്‍ യൂണിറ്റില്‍ എട്ട് കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് നഴ്‌സ് ലൂസി ലെറ്റ്ബിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ വീട്ടിലും, മാതാപിതാക്കളുടെ വീട്ടിലും പോലീസ് തെരച്ചില്‍ നടത്തി. എട്ട് കുട്ടികളുടെ കൊലപാതകത്തിന് പുറമെ ആറ് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. 2015 മുതല്‍ 2016 വരെയുള്ള ഘട്ടത്തിലായിരുന്നു സംഭവങ്ങള്‍.
ചെസ്റ്ററിലെ വീട്ടില്‍ പോലീസ് ടെന്റ് ഉയര്‍ത്തിയ ശേഷമാണ് പരിശോധനകള്‍ക്ക് തുടക്കമിട്ടത്. ഇന്നലെ രാവിലെയാണ് ലൂസിയെ അറസ്റ്റ് ചെയ്തത്. ഒരു ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണല്‍ എന്നുമാത്രമാണ് ആ ഘട്ടത്തില്‍ പോലീസ് വെളിപ്പെടുത്തിയത്. ഇവരൊരു നഴ്‌സ്, ഡോക്ടര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗക്കാരിയാണോ എന്നൊന്നും വ്യക്തമാക്കിയിരുന്നില്ല. ടെന്റ് ഉയര്‍ത്തിയ അതേ തെരുവില്‍ നിന്നുമാണ് നഴ്‌സിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നിന്നും ഒരു മൈല്‍ അകലെയാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
2016-ല്‍ ക്ലിനിക്കല്‍ ജോലികളില്‍ നിന്നും ഈ നഴ്‌സിനെ മാറ്റിയിരുന്നതായി എന്‍എച്ച്എസ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. അഡ്മിന്‍ വിഭാഗത്തിലേക്കാണ് ഇവരെ മാറ്റിയത്. നഴ്‌സിംഗ് ജോലികള്‍ നല്‍കാതെയുള്ള മാറ്റത്തിന് പിന്നില്‍ വ്യക്തമായ സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് കൊണ്ടാണ് ഇവരെ അന്ന് സസ്‌പെന്‍ഡ് ചെയ്യാതിരുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച അന്വേഷണം ഇപ്പോള്‍ കൂടുതല്‍ വിപുലമാക്കിയെന്ന് പോലീസ് പറഞ്ഞു. 32 കുട്ടികളുടെ പരിപാലനത്തെക്കുറിച്ചാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇതില്‍ 17 കുഞ്ഞുങ്ങള്‍ മരിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ മരണം ഏറിയതോടെയാണ് വിദഗ്ധ സംഘം ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയത്. എന്നാല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷവും ഏതെങ്കിലും ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടായിരുന്നില്ല. എന്നാല്‍ മരണം വീണ്ടും തുടര്‍ന്നതോടെയാണ് കഴിഞ്ഞ വര്‍ഷം പോലീസ് അന്വേഷണം ആരംഭിക്കുന്നതും നഴ്‌സ് പിടിയിലാകുന്നതും.
click on malayalam character to switch languages