കാസര്‍ഗോഡ്: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കാസര്‍ഗോഡുള്ള സ്വവസതിയിലായിരുന്നു അന്ത്യം
2001 – 2004 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം കാസർഗോഡ് ജില്ലയിലെ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കാണാനെത്തിയ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയിദലി ഷിഹാബ് തങ്ങൾ എന്നിവരോട് തനിക്ക് വീട്ടിലേക്ക് മടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആരോഗ്യനിലയിൽ പുരോഗതി കാണാത്തതിനെ തുടർന്ന് വ്യാഴാഴ്‌ച രാത്രി അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്‌ത് കാസർഗോഡ് ചെർക്കളത്തെ വീട്ടിലേക്ക് എത്തിച്ചിരുന്നു. വെള്ളിയാഴ്‌ച രാവിലെയോടെ അന്ത്യം സംഭവിച്ചു.
1942 സെപ്റ്റംബർ 15ന് ബാരിക്കാട് മുഹമ്മദ്ഹാജിയുടേയും ആസ്യമ്മയുടേയും മകനായി ജനിച്ച ചെർക്കളം അബ്ദുല്ല ചെറുപ്പം മുതൽ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ ശബ്‌ദമായിരുന്നു. മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി,സംസ്ഥാന കമ്മിറ്റിയംഗം, വഖഫ് ബോർഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യൂ സബ്‌ജക്‌റ്റ് കമ്മിറ്റി അംഗം, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ തുടങ്ങി പാർട്ടിയിലും ഭരണരംഗത്തും നിരവധി സ്ഥാനങ്ങൾ കൈകാര്യം ചെയ്തു. ഭാര്യ : ആയിഷ ചെർക്കളം (ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡന്റ് ), മക്കൾ: മെഹ്‌റുന്നീസ, മുംതാസ് സമീറ(ജില്ലാ പഞ്ചായത്ത് അംഗം) സി.എ. മുഹമ്മദ് നാസർ(മിനറൽ വാട്ടർ കമ്പനി,സലാല), സി.എ.അഹമ്മദ് കബീർ( എം.എസ്.എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി) മരുമക്കൾ : എ.പി.അബ്‌ദുൽഖാദർ(പൊമോന എക്‌സ്‌പോർട്ടേഴ്‌സ്,മുംബൈ), അഡ്വ. അബ്‌ദുൽമജീദ്(ദുബായ്).
click on malayalam character to switch languages