ന്യൂഡൽഹി: ഫ്രാൻസിലെ കാൻ ചലച്ചിത്രമേളയുടെ ആദ്യദിനം റെഡ് കാർപ്പെറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാനും നടി നയൻതാരയും. ഈ മാസം 17നാരംഭിക്കുന്ന മേളയുടെ ഉദ്ഘാടന ദിനത്തിൽ ഇന്ത്യയുടെ പ്രതിനിധിസംഘത്തെ വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർ നയിക്കും. എ ആർ റഹ്‌മാൻ, റിക്കി കെജ്, ഗായകൻ മമെ ഖാൻ, സംവിധായകൻ ശേഖർ കപൂർ, നടന്മാരായ അക്ഷയ് കുമാർ, നവാസുദ്ദീൻ സിദ്ദിഖി, മാധവൻ, നടിമാരായ നയൻതാര, പൂജ ഹെഡ്‌ഗെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെൻസർബോർഡ് ചെയർമാൻ പ്രസൂൺ ജോഷി എന്നിവരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടാവുക
ഉദ്ഘാടനരാവിൽ ഇന്ത്യയാണ് ഫോക്കസ് രാജ്യം. ഇന്ത്യൻ സിനിമയും സംസ്കാരവും മുൻനിർത്തിയുള്ള അവതരണങ്ങളുണ്ടാകും. ചലച്ചിത്രമേളയുടെ ഭാഗമായുള്ള ഫിലിം മാർക്കറ്റിൽ ആദ്യ ‘കൺട്രി ഓഫ് ഓണർ’ അംഗീകാരവും ഇന്ത്യക്കാണ്. പ്രശസ്ത സംവിധായകരായ റബേക്ക ഹാൾ, അസ്ഗർ ഫർഹാദി എന്നിവരടങ്ങിയ എട്ടംഗ ജൂറിയിൽ ബോളിവുഡ് താരം ദീപിക പദുകോണും ഉണ്ട്. നടൻ മാധവൻ സംവിധാനം ചെയ്ത റോക്കട്രി: ദ നമ്പി ഇഫെക്ട് മെയ് 19ന് പ്രദർശിപ്പിക്കുന്നുണ്ട്.
ഡൽഹി ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാതാവ് ഷൗനക് സെന്നിന്റെ ഡോക്യുമെന്ററി ഓൾ ദാറ്റ് ബ്രീത്ത് ആണ് പ്രധാന മേളയിലെ ഇന്ത്യയുടെ ഏക സിനിമാ പ്രാതിനിധ്യം. ഗാലയിലെ പ്രത്യേക സ്ക്രീനിംഗ് സെഗ്‌മെന്റിൽ സിനിമ പ്രദർശിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം, ഫ്രാൻസ്-ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം, കാൻ ഫിലിം ഫെസ്റ്റിവലിന്റെ 75-ാം വർഷം എന്നിവ പരിഗണിച്ചാണ് ഇന്ത്യയെ ആദരണീയ രാജ്യമായി തെരഞ്ഞെടുത്തത്.
ഗോസ് ടു കാൻ വിഭാഗത്തിൽ ഇന്ത്യ അഞ്ച് സിനിമകൾ പ്രദർശിപ്പിക്കും.
ഫിലിം ബസാറിന്റെ വർക്ക്-ഇൻ-പ്രോഗ്രസ് ലാബിന്റെ ഭാഗമായ ഈ സിനിമകളിൽ, ജയ്ചെങ് ക്സായ് ദോഹൂട്ടിയയുടെ ബഗ്ജൻ (അസാമീസ്, മോറാൻ), ശൈലേന്ദ്ര സാഹുവിന്റെ ബൈലാഡില (ഹിന്ദി, ഛത്തീസ്ഗഢ്), ഏക്താര കളക്ടീവിന്റെ ഏക് ജഗാഹ് അപ്നി (ഹിന്ദി , അനുയായി (മറാത്തി, കന്നഡ, ഹിന്ദി) ഹർഷാദ് നലവാഡെ, ജയങ്കറിന്റെ ശിവമ്മ (കന്നഡ) എന്നിവ ഉൾപ്പെടുന്നു.
സിനിമാ ഗാലയിൽ, മാസ്റ്റർ ഫിലിം മേക്കർ സത്യജിത് റേയുടെ അപൂർവ ചിത്രമായ പ്രതിധ്വന്തിയുടെ പുതിയ പതിപ്പും എക്സ്ക്ലൂസീവ് സ്ക്രീനിംഗിൽ അവതരിപ്പിക്കും. കാൻ ഫിലിം ഫെസ്റ്റിവൽ മെയ് 25ന് സമാപിക്കും.
click on malayalam character to switch languages