ന്യൂഡല്‍ഹി: പൗരത്വ സമരത്തിനിറങ്ങിയവരെ ഡല്‍ഹി വംശീയാതിക്രമത്തില്‍ പ്രതിചേർത്തുകൊണ്ടിരിക്കുന്ന ഡൽഹി പൊലീസ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പ്രമുഖരെ കലാപ ഗൂഢാലോചനയിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്.
ഇതിനേക്കാൾ അസംബന്ധമായി മറ്റൊന്നില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ പ്രതികരിച്ചു.’കപില്‍ മിശ്രയേയും കൂട്ടാളികളേയും വെറുതെ വിടുകയും അതേസമയം യെച്ചൂരി, യോഗേന്ദ്ര യാദവ്, ജയതി ഘോഷ്,അപൂര്‍വാനന്ദ്, രാഹുല്‍ റോയി എന്നിവര്‍ക്കെതിരെ കുറ്റപത്രം ചുമത്തുകയും ചെയ്ത നടപടിയില്‍ നിന്ന് ഡല്‍ഹി കലാപത്തിെൻറ അന്വേഷണത്തില്‍ ഡല്‍ഹി പൊലീസിെൻറ വഞ്ചനാപരമായ സ്വഭാവമാണ് വെളിപ്പെടുന്നതെന്ന്’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അവരുടെ പ്രഭാഷണങ്ങളുടെ വിഡിയോ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡല്‍ഹിയില്‍ അക്രമം നടത്താന്‍ ഗൂഢാലോചന നടത്തിയവരെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഹായിച്ചെന്ന് ഗുല്‍ഫിഷ ഫാത്തിമ മൊഴിനല്‍കിയെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. യെച്ചൂരിക്ക് പുറമെ പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ഡോക്യുമെൻററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവരും കലാപ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഡല്‍ഹി പൊലീസിെൻറ കുറ്റപത്രം.
പൊലീസ് നടപടിക്കെതിരെ യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തല്‍ സി.എ.എ പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിര്‍ക്കുന്നതില്‍ നിന്ന് ആളുകളെ തടയില്ല. ജാതി, നിറം, മതം, പ്രദേശം, ലിംഗഭേദം, രാഷ്ട്രീയ ബന്ധം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് നമ്മുടെ അവകാശം മാത്രമല്ല കടമ കൂടിയാണെന്നും തങ്ങളത് ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
click on malayalam character to switch languages