ലണ്ടൻ: വിവാദങ്ങളുടെ കളിത്തോഴനായ ബോറിസ് ജോൺസൺ മുസ്‌ലിം സ്ത്രീകൾക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ വീണ്ടും പെട്ടിരിക്കുകയാണ്. മുസ്ലിം സ്ത്രീകള്‍ ബുര്‍ഖ അണിഞ്ഞാല്‍ ലെറ്റര്‍ ബോക്‌സുകളെ പോലെയാണെന്ന് മുന്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍. അഭിപ്രായപ്രകടനം വിവാദമായതോടെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി തെരേസ മേയും, പാര്‍ട്ടി ചെയര്‍മാനും രംഗത്തെത്തി. ബുര്‍ഖ അണിഞ്ഞ മുസ്ലീം സ്ത്രീകളെ അപമാനിക്കുകയാണ് മുന്‍ ക്യാബിനറ്റ് അംഗം ചെയ്തതെന്നാണ് തെരേസ മേയ് ഇപ്പോള്‍ ആരോപിക്കുന്നത്. നേരത്തെ തെരേസാ മെയ്‌ക്കെതിരെ രംഗത്തിറങ്ങിയ ബോറിസിനെതിരെ ശക്തമായ നടപടികളാണ് പാർട്ടിയും ആവശ്യപ്പെടുന്നത്
മുഖാവരണം അണിഞ്ഞ് നടക്കുന്ന ശുദ്ധ അസംബന്ധമാണെന്നാണ് മുന്‍ ഫോറിസ് സെക്രട്ടറിയുടെ വാദം. ഇതില്‍ മാപ്പ് പറയണമെന്ന് ചെയര്‍ ബ്രാണ്ടന്‍ ലൂയിസും ആവശ്യപ്പെട്ടു. കണ്‍സര്‍വേറ്റീവുകള്‍ക്കും, മുസ്ലീം വിഭാഗങ്ങള്‍ക്കും ഒപ്പം ലേബര്‍ പാർട്ടിയും ബോറിസിന് എതിരെ രംഗത്തുണ്ട്. എന്നാല്‍ ചില പ്രശ്‌നബാധിതമായ വിഷയങ്ങളില്‍ ചര്‍ച്ച നടക്കരുതെന്ന് ചിന്തിക്കുന്നവരാണ് ഇതിന് പിന്നിലെന്നാണ് ബോറിസുമായി അടുത്ത വൃത്തങ്ങള്‍ തിരിച്ചടിക്കുന്നത്. ലിബറലായുള്ള ചിന്താഗതി ഉന്നയിക്കുന്നവരെ ഒറ്റപ്പെടുത്തുന്നത് തീവ്രവിഭാഗങ്ങളെ ശക്തിപ്പെടുത്താനാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയരാനുള്ള ചവിട്ടുപടിയായി ബോറിസ് മുസ്ലീങ്ങളെ ഉപയോഗിക്കുകയാണെന്ന് കണ്‍സര്‍വേറ്റീവ് മുസ്ലീം ഫോറം സ്ഥാപകന്‍ ലോര്‍ഡ് ഷെയ്ഖ് ആരോപിച്ചു. ഡെയ്‌ലി ടെലിഗ്രാഫില്‍ മുന്‍ ഫോറിന്‍ സെക്രട്ടറി എഴുതുന്ന കോളത്തിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. കോളത്തിലെ വാക്കുകള്‍ ശരിയല്ലെന്നാണ് ഫോറിന്‍ ഓഫീസ് മന്ത്രി അലിസ്റ്റര്‍ ബര്‍ട്ട് പ്രതികരിച്ചത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ബ്രിട്ടീഷ് ക്യാബിനറ്റിലെ ആദ്യ മുസ്ലീം വനിതാ അംഗവും, മുന്‍ കണ്‍സര്‍വേറ്റീവ് ചെയര്‍വുമണുമായ ലേഡ് വാര്‍സി ആവശ്യപ്പെട്ടു.
ഡെന്‍മാര്‍ക്കിലെ ബുര്‍ഖ നിരോധനത്തെക്കുറിച്ചാണ് ബോറിസ് ജോണ്‍സണ്‍ ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. തനിക്കെതിരെ വിമതനീക്കം നടത്തുന്ന മുന്‍ വിദേശകാര്യ സെക്രട്ടറിയെ ഒതുക്കാന്‍ വീണുകിട്ടിയ ആയുധമായാണ് പ്രധാനമന്ത്രി ഈ അവസരത്തെ കാണുന്നത്.
click on malayalam character to switch languages