ലണ്ടൻ: ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിൻെറ അതിരഹസ്യ രേഖകൾ തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ കെൻറിലെ ബസ്സ്റ്റോപ്പിൽ കണ്ടെത്തി. ബസ്സ്റ്റോപ്പിന് പിറകിലെ ചവറുകൂനയിൽനിന്ന് 50ഓളം പേജ് വരുന്ന രഹസ്യരേഖകൾ പേരുവെളിപ്പെടുത്താനഗ്രഹിക്കാത്ത ഒരാളാണ് കണ്ടെത്തിയത്. നാറ്റോ സേന പിന്മാറ്റം പൂർത്തിയായ ശേഷം അഫ്ഗാനിസ്താനിൽ ബ്രിട്ടീഷ് സൈനിക സാന്നിധ്യം തുടരേണ്ടതുണ്ടോ എന്നതു സംബന്ധിച്ച നിർണായക വിവരങ്ങളടങ്ങിയതാണ് കണ്ടെത്തിയ രേഖകൾ.
ക്രിമിയൻ തീരത്തിനു സമീപം യുക്രെയ്ൻ ജലപാതയിലുടെ നീങ്ങുന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡിഫെൻഡറിൻെറ സാന്നിധ്യത്തോട് റഷ്യയുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നത് ചർച്ച ചെയ്യുന്ന രേഖകളും ഇതിലുണ്ട്. രഹസ്യരേഖകൾ നഷ്ടപ്പെട്ട കാര്യം കഴിഞ്ഞയാഴ്ച ഒരു ജീവനക്കാരൻ അറിയിച്ചിരുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.
രേഖകളുടെ ഗൗരവ സ്വഭാവം മനസ്സിലാക്കി അതു കണ്ടുകിട്ടിയയാൾ പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സിയെ ബന്ധപ്പെടുകയായിരുന്നു. ഇ-മെയിൽ, പവർ പോയൻറ് പ്രസേൻറഷൻ എന്നിവക്ക് പുറമെ, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് മാത്രം കാണേണ്ട വിവരങ്ങളും ഇതിലുൾപ്പെടുമെന്ന് ബി.ബി.സി വ്യക്തമാക്കി. അഫ്ഗാനിൽ ബ്രിട്ടീഷ് സേന സാന്നിധ്യത്തിൻെറ ഭാവി സംബന്ധിച്ച വിവരങ്ങൾ, അവ വെളിപ്പെടുത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പരിഗണിച്ച് വെളിപ്പെടുത്തുന്നില്ലെന്ന് ബി.ബി.സി അറിയിച്ചു.
നിലവിൽ ക്രിമിയൻ ജലാതിർത്തിയിലൂടെ നീങ്ങുന്ന എച്ച്.എം.എസ് ഡിഫെൻഡറിനെ ബുധനാഴ്ച 19 കിലോമീറ്റർ അകലെ തങ്ങളുടെ രണ്ട് തീരസേന കപ്പലുകൾ അനുഗമിച്ചിരുന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. റഷ്യയുടെ അവകാശവാദം ബ്രിട്ടൻ നിഷേധിച്ചു. യുക്രെയ്നിൽനിന്ന് റഷ്യ കൈവശപ്പെടുത്തിയ ക്രീമിയൻ തീരത്തിലൂടെ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ശാന്തമായാണ് യുദ്ധക്കപ്പലിൻെ റ സഞ്ചാരമെന്ന് രേഖയിൽ സൂചിപ്പിക്കുന്നുണ്ട്. െബ്രക്സിറ്റിന് ശേഷമുള്ള യൂറോപ്യൻ യൂനിയനുമായി ബന്ധപ്പെട്ട വിഷയങ്ങളും ബൈഡൻ സർക്കാറിൻെറ ഒരു മാസത്തെ പ്രവർത്തന അവലോകനവുമുൾപ്പെടെ കാര്യങ്ങളും രേഖകളിലുണ്ട്.
click on malayalam character to switch languages