ദോഹ: പ്രമുഖരെയെല്ലാം ബെഞ്ചിലിരുത്തി യുവ നിരയെ കളത്തിലിറക്കിയ ബ്രസീലിന് കാമറൂൺ ഷോക്ക്. ഗ്രൂപ് ജിയിലെ അവസാന റൗണ്ട് പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂൺ ബ്രസീലിനെ അട്ടിമറിച്ചു.
തോറ്റെങ്കിലും ബ്രസീൽ തന്നെയാണ് ഗ്രൂപ് ചാമ്പ്യന്മാർ. സെർബിയയെ 2-3ന് വീഴ്ത്തി സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറിലേക്ക് കയറി. ബ്രസീലിനും സ്വിറ്റ്സർലൻഡിനും ആറു പോയന്റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ ബ്രസീൽ മുന്നിലെത്തി. പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയാണ് ബ്രസീലിന്റെ എതിരാളികൾ.
പോർചുഗൽ സ്വിസ് പടയെ നേരിടും. വമ്പന്മാരെ അട്ടിമറിച്ചിട്ടും പ്രീ ക്വാർട്ടർ കാണാതെ കാമറൂണിന് കണ്ണീർമടക്കം. മൂന്നാമതുള്ള കാമറൂണിന് നാലു പോയന്റാണുള്ളത്. സമനിലയിലേക്കെന്ന് തോന്നിപ്പിച്ച മത്സരത്തിൽ അവസാന പകുതിയുടെ ഇൻജുറി ടൈമിലാണ് (90+2ാം മിനിറ്റിൽ) ബ്രസീലിന്റെ നെഞ്ചകം തകർത്ത് കാമറൂൺ വലകുലുക്കിയത്. വിൻസെന്റ് അബൂബക്കറാണ് കാമറൂണിനായി വിജയ ഗോൾ നേടിയത്. വലതുവിങ്ങിൽനിന്ന് ജെറോം എൻഗോം എംബെകെലി ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഒന്നാന്തരം ഹെഡ്ഡറിലൂടെ അബൂബക്കൽ വലയിലെത്തിച്ചു.
ഗോളിനുപിന്നാലെ ജഴ്സിയൂരിയ നായകന് രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും കിട്ടിയെങ്കിലും കരുത്തരെ വീഴ്ത്തിയതിന്റെ ചിരിയുമായാണ് അബൂബക്കർ കളത്തിൽനിന്ന് കയറിയത്. പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ചിട്ടും മത്സരത്തിൽ ബ്രസീലിനു തന്നെയായിരുന്നു മുൻതൂക്കം. ആന്റണിയും മാര്‍ട്ടിനെല്ലിയും ആല്‍വസും റോഡ്രിഗോയും ഫ്രെഡും എഡേഴ്സണുമെല്ലാം അണിനിരന്ന ടീമിന് പക്ഷേ ഗോൾ മാത്രം നേടാനായില്ല. മുന്നേറ്റത്തിലും പന്തടക്കത്തിലും ഉൾപ്പെടെ ബ്രസീൽ ബഹുദൂരം മുന്നിലെത്തിയെങ്കിലും കാമറൂൺ പ്രതിരോധ മതിൽ ഭേദിക്കാൻ യുവ താരങ്ങൾക്കായില്ല. വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് ബ്രസീൽ ഏഴു ഷോട്ടുകൾ തൊടുത്തെങ്കിലും ഗോളി ഡെവിസ് എപ്പസിയുടെ സേവുകളാണ് കാമറൂണിന്റെ രക്ഷക്കെത്തിയത്.
click on malayalam character to switch languages