സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)
കൊറോണ വൈറസിന് ചികിത്സ തേടി തീവ്ര പരിചരണ വിഭാഗത്തിൽ ഒരു രാത്രി ചെലവഴിച്ചതിന് ശേഷം പ്രധാനമന്ത്രി ബോറിസ് ജോൺസൺന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നു ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ അറിയിക്കുന്നു.
55 കാരനായ ജോൺസൺ ഒറ്റരാത്രികൊണ്ട് ഗുരുതര നില തരണം ചെയ്തെന്നും ഇപ്പോൾ ഓക്സിജൻ നൽകുന്നുണ്ടെന്നാലും വെന്റിലേറ്റർ ഉപയോഗിക്കേണ്ട ആവശ്യം വന്നിട്ടില്ലെന്നും അറിയുന്നു.
പ്രധാനമന്ത്രി ഒരു മികച്ച പോരാളിയാണെന്നതിനാൽ അദ്ദേഹം
ഉടനെ സുഖം പ്രാപിക്കുമെന്നതിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
മിസ്റ്റർ ജോൺസന്റെ കുടുംബത്തിനും ഗർഭിണിയായ പങ്കാളിക്കും വേണ്ടി പ്രാര്ഥിക്കുന്നുവെന്ന് രാജ്ഞി ഒരു സന്ദേശത്തിൽ അറിയിച്ചു.
മെക്കാനിക്കൽ വെന്റിലേഷന്റെ സഹായമില്ലാതെ ജോൺസൺ സാധാരണ ഓക്സിജൻ ചികിത്സയും ശ്വസനവും സ്വീകരിക്കുന്നുണ്ടെന്ന് റാബ് പറഞ്ഞു.
മന്ത്രിസഭയുടെ കൊറോണ വൈറസ് ദൈനംദിന യോഗങ്ങൾക്ക് നേതൃത്വം നൽകുന്നതുൾപ്പെടെ ആവശ്യമുള്ളപ്പോഴെല്ലാം പ്രധാനമന്ത്രിക്കു വേണ്ടി സഹായിയായി താൻ നിൽക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ജോൺസൺ ഏർപ്പെടുത്തിയ ക്രമീകരണങ്ങളിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ആശുപത്രിയിൽ കഴിയുമ്പോഴും മന്ത്രിസഭക്ക് അദ്ദേഹം വ്യക്തമായ നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ടെന്ന് റാബ് പറഞ്ഞു.
“ഒന്നാമതായി, സർക്കാർ ഓരോ തീരുമാനവുമെടുക്കുന്നത് കൂട്ടായ കാബിനറ്റ് ഉത്തരവാദിത്തത്തിലാണ് എന്നതിനൽ അതിനിപ്പോഴും ഒരു മാറ്റവുമില്ല”.
“ഞങ്ങൾക്ക് ലഭിച്ച വ്യക്തമായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അത് പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഓരോ ക്യാബിനറ്റ് അംഗവും. വൈകാതെ തന്നെ പ്രധാന മന്ത്രി പൂര്ണാരോഗ്യവാനായി തിരിച്ചെത്തുമ്പോഴേക്കും അദ്ദേഹവും ഈ രാജ്യവും പ്രതീക്ഷിക്കുന്ന തരത്തിൽ പുരോഗതി കൈവരിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രത്യാശിക്കുന്നതു”, വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബി കൂട്ടിച്ചേർത്തു.
click on malayalam character to switch languages