ഇന്റർപോളിന്റെ സഹായം തേടി
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ മകൻ ബിനോയ് കോടിയേരിദുബൈയിൽ 13 കോടിയുടെ തട്ടിപ്പ് നടത്തി ഇന്ത്യയിലേക്ക് മുങ്ങിയെന്ന് പരാതി. കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാന്‍ ദുബൈ പൊലീസ് ഇന്‍റർപോളിന്‍റെ സഹായം തേടി. ബിനോയ് നൽകിയ ചെക്കുകൾ മടങ്ങുകയും ഇയാൾ ദുബൈ വിടുകയും ചെയ്ത സാഹചര്യത്തിലാണ് കമ്പനി ഇന്റർപോളിന്റെ സഹായം തേടിയത്. ചവറ എം.എൽ.എ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിനെതിരെയും സമാന പരാതിയുള്ളതായി റിപ്പോർട്ടുണ്ട്.
ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്ത് മൊത്തം 13 കോടി രൂപയാണ് ബിനോയ് കമ്പനിക്ക് നൽകാനുള്ളത്. ഔഡി കാർ വാങ്ങുന്നതിനും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്കുമാണ് ബിനോയിക്ക് പണം വായ്പയായി നൽകിയതത്രെ. തിരിച്ചടവിനത്തിൽ ബിനോയ് നൽകിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. പണം തിരികെ ലഭിക്കാൻ കമ്പനി അധികൃതർ തിരുവനന്തപുരത്തെത്തി ദൂതൻമാർ മുഖേന കോടിയേരിയുമായി വിഷയം ചർച്ച ചെയ്തപ്പോൾ പണം തിരിച്ചു നൽകുമെന്ന് ഉറപ്പു നൽകിയെങ്കിലും പിന്നീട് നടപടി ഒന്നും ഉണ്ടായില്ല.
തുടർന്നാണ് കമ്പനി അധികൃതർ സി.പി.എം പോളിറ്റ്ബ്യൂറോയെ സമീപിക്കുന്നത്. പി.ബിക്ക് കമ്പനി നൽകിയ പരാതിയുടെ പകർപ്പ് മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.
വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. പാർട്ടി സമ്മേളന കാലത്ത് സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ആരോപണം വന്നത് സി.പി.എമ്മിനും തിരിച്ചടിയായി. ജനജാഗ്രത യാത്രയിൽ കോടിയേരി ആഡംബര വാഹനത്തിൽ സഞ്ചരിച്ച വിവാദമുണ്ടായി മാസങ്ങൾക്കുള്ളിലാണ് മറ്റൊരു പ്രതിസന്ധിയിൽ കുടുങ്ങിയത്.
click on malayalam character to switch languages