ഭുവനേശ്വർ: 1989ലെ പട്ടികജാതി, പട്ടിക വർഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിൽ ഉത്തരേന്ത്യയിൽ പലയിടത്തും അക്രമം. പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഝാർഖണ്ട് എന്നിവിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. അക്രമസംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. എന്നാൽ, മരണസംഖ്യ നാലായി ഉയർന്നെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ ഇടങ്ങളിൽ ട്രെയിൻ ഗതാഗതം സമരക്കാർ തടഞ്ഞു. വീടുകൾക്ക് തീയിടുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തിട്ടുണ്ട്.
മധ്യപ്രദേശിലെ മൊറീനയിലുണ്ടായ സംഘർഷത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പൊലീസുകാരടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.
പട്ടികജാതി, വർഗ വിഭാഗങ്ങളുടെ പരാതിയിൽ കേസെടുക്കുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് എസ്.സി/എസ്.ടി സംഘടനകൾ ബന്ദാചരിക്കുന്നത്. ജസ്റ്റിസ് എ.കെ ഗോയൽ, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് മാർച്ച് 20നായിരുന്നു വിവാദമായ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതിഷേധത്തിെൻറ പശ്ചാത്തലത്തിൽ ഗതാഗതവും മൊബൈൽ ഇൻറർനെറ്റും നിയന്ത്രിക്കാൻ പഞ്ചാബ് സർക്കാർ ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്. ബിഹാറിലും ഒഡീഷയിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ ജനജീവിതത്തെ സമരം ബാധിച്ചിട്ടില്ല. സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ ഇന്ന് പുനഃപരിശോധനാ ഹരജി നൽകിയിട്ടുണ്ട്.
click on malayalam character to switch languages