യുണൈറ്റഡ് നേഷൻസ്: രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഗണിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ സംവിധാനമായ രാജ്യാന്തര നീതിന്യായ കോടതി (ഐ.സി.ജെ) ജഡ്‌ജി സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഒടുവിൽ ഇന്ത്യയ്ക്ക് ജയം. ഇന്ത്യയുടെ ദൽവീർ ഭണ്ഡാരിയാണ് ജഡ്‌ജിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്. അതുവരെ മത്സരം രഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫർ ഗ്രീൻൻവുഡ് നാടകീയമായി പിന്മാറിയതോടെയാണ് ഭണ്ഡാരി ജയിച്ചത്. ഭണ്ഡാരിയുടെ വിജയത്തിൽ ഇന്ത്യയെ ബ്രിട്ടൻ അഭിനന്ദിച്ചു. ഇന്ത്യയും യു.എന്നുമായി തുടർന്നും സഹകരിച്ച് പ്രവർത്തിക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി.
യു.എൻ പൊതുസഭയിലെ 193 വോട്ടിൽ 183 വോട്ടും ഭണ്ഡാരിക്ക് ലഭിച്ചു. രക്ഷാസമിതിയിലെ 15 അംഗങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. എന്നാൽ, രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ മറ്റൊരു സ്ഥിരാംഗ രാജ്യമായ ബ്രിട്ടന് അനുകൂലമായി നിലപാടെടുത്തു.
യു.എൻ പൊതുസഭയുടെയും രക്ഷാസമിതിയുടെയും സംയുക്ത സമിതി രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ബ്രിട്ടൻ മത്സരംഗത്ത് ഉറച്ചുനിന്നത്. പൊതുസഭയിലും രക്ഷാസമിതിയിലും ഒരേ സമയം, വെവ്വേറെ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെയാണു ജഡ്‌ജിയെ തിരഞ്ഞെടുത്തത്. ഇന്ന് പുലർച്ചെ നടന്ന പന്ത്രണ്ടാം റൗണ്ട് വോട്ടെടുപ്പിനിടെയാണ് പിന്മാറുന്നതായി ബ്രിട്ടൻ അറിയിച്ചത്. 11 റൗണ്ട് വോട്ടെടുപ്പിലും പൊതുസഭയിൽ ഇന്ത്യയ്ക്കും രക്ഷാസമിതിയിൽ ബ്രിട്ടനുമായിരുന്നു ഭൂരിപക്ഷം. എന്നാൽ, സംയുക്ത സമിതി ഉണ്ടാക്കുന്നതിനെ ഭൂരിപക്ഷം അംഗരാജ്യങ്ങളും നിയമവിദഗ്ദ്ധരും എതിർത്തത് ബ്രിട്ടന് തിരിച്ചടിയായി.
2011, 2014 വർഷങ്ങളിലും ഇപ്പോഴത്തേതിനു സമാനമായ സാഹചര്യങ്ങളുണ്ടായിരുന്നു. എതിർ സ്ഥാനാർത്ഥികൾ പിന്മാറിയതോടെ രണ്ടു തവണയും പൊതുസഭയിൽ മുന്നിട്ടു നിന്നവരാണ് ഐ.സി.ജെയുടെ തലപ്പത്ത് എത്തിയത്.
click on malayalam character to switch languages