തൃശൂർ: അയ്യന്തോളിലെ ഫ്ലാറ്റിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് മുൻ നേതാവുൾപ്പെടെ മൂന്നുപേർക്ക് ജീവപര്യന്തം കഠിനതടവ്. ഒന്നാംപ്രതി കൊടകര വാസുപുരം മാങ്ങാറിൽ വീട്ടിൽ കൃഷ്ണപ്രസാദ്, രണ്ടാംപ്രതിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ വാസുപുരം വെട്ടിക്കൽ റഷീദ്, മൂന്നാംപ്രതിയും റഷീദിെൻറ കാമുകിയുമായ തൈക്കാട് വല്ലിശ്ശേരി വീട്ടിൽ ശാശ്വതി എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മൂന്ന് പ്രതികളും കൂടി 9,25,000 രൂപ പിഴയടക്കണം. പിഴസംഖ്യ കൊല്ലപ്പെട്ട സതീശെൻറ കുടുംബത്തിന് നൽകണം.
മൂന്നു മാസത്തിനകം തുക നൽകിയില്ലെങ്കിൽ പ്രതികളുടെ സ്വത്തിൽ നിന്ന് ഈടാക്കാനും തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.ആർ. മധുകുമാർ വിധിച്ചു. നാലാംപ്രതി ഡ്രൈവർ രതീഷിന് ഒന്നര വർഷവും എട്ടാംപ്രതി സുജീഷിന് ഒരു വർഷവും തടവ് വിധിച്ചു. ഒന്നാംപ്രതി 25,000 രൂപയും രണ്ടാംപ്രതി ആറ് ലക്ഷവും മൂന്നാംപ്രതി മൂന്നുലക്ഷവുമാണ് നഷ്ടപരിഹാരം നൽകേണ്ടത്.
2016 മാർച്ച് മൂന്നിനായിരുന്നു സംഭവം. ഷൊർണൂർ ലത നിവാസിൽ ബാലസുബ്രഹ്മണ്യെൻറ മകൻ സതീശനാണ് കൊല്ലപ്പെട്ടത്. സതീശന് ആലുവ തിരു-കൊച്ചി സഹകരണ ബാങ്കിൽ ജോലി ശരിയാക്കാമെന്ന് റഷീദ് വാക്ക് നൽകിയിരുന്നു. ഇതനുസരിച്ച് സതീശൻ റഷീദിെൻറ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് അധോലോക കേന്ദ്രമാണെന്നും ശാശ്വതിയുമായി അടുപ്പമുണ്ടെന്നുമുള്ള വിവരം സതീശൻ സുഹൃത്തിനോട് പറഞ്ഞതിനെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് റഷീദും സംഘവും കൊലപ്പെടുത്തുകയായിരുന്നു.
പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ വാദിച്ചിരുന്നു. ഏഴാംപ്രതിയും കെ.പി.സി.സി സെക്രട്ടറിയുമായിരുന്ന എം.ആർ. രാമദാസ്, അഞ്ച്, ആറ് പ്രതികളായ ബിജു, സുനിൽ എന്നിവരെ വെറുതെ വിട്ടിരുന്നു. തൃശൂർ വെസ്റ്റ് സി.ഐയും നിലവിൽ എ.സി.പിയുമായ വി.കെ. രാജുവാണ് കേസ് അന്വേഷിച്ചത്.
സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ വിനു വർഗീസ് കാച്ചപ്പിള്ളി, അഡ്വ. സജി ഫ്രാൻസിസ് ചുങ്കത്ത്, ജോഷി പുതുശേരി എന്നിവർ ഹാജരായി. സതീശെൻറ അച്ഛൻ ബാലസുബ്രഹ്മണ്യവും സഹോദരി ബബിതയും വിധി കേൾക്കാനെത്തിയിരുന്നു. പ്രതികൾക്ക് ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബാലസുബ്രഹ്മണ്യം പ്രതികരിച്ചു.
click on malayalam character to switch languages