കൊച്ചി: ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിലെ പരാമർശത്തിന് ദ്വീപ് സ്വദേശിനിയും സിനിമപ്രവർത്തകയുമായ ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു.
ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡൻറ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയിൽ കവരത്തി പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. രാജ്യദ്രോഹം, ദേശീയതക്ക് ഭംഗംവരുത്തുന്ന പരാമർശം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കഴിഞ്ഞ ദിവസം മീഡിയവൺ ചാനലിൽ നടന്ന ചർച്ചക്കിടെ ആയിഷ സുൽത്താന, ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചിരിക്കുെന്നന്ന പരാമർശം നടത്തിയെന്നും ഇത് കേന്ദ്രസർക്കാറിനെതിരെ ദുരുദ്ദേശ്യത്തോടെ പറഞ്ഞതാണെന്നുമാണ് പരാതി.
വിഷയത്തിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു തിരുവനന്തപുരം കൻറോൺമെൻറ് പൊലീസിലും പരാതി നൽകിയിരുന്നു.
എന്നാൽ, രാജ്യത്തെയോ സർക്കാറിനെയോ അല്ല അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിനെ ഉദ്ദേശിച്ചാണ് താൻ പരാമർശം നടത്തിയതെന്ന് ആയിഷ സുൽത്താന വ്യക്തമാക്കി.
ഒരുവർഷത്തോളം ഒറ്റ കോവിഡുപോലും റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിൽനിന്നും കൂടെ വന്നവരിൽനിന്നുമാണ് വൈറസ് വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ് പ്രഫുൽ പട്ടേലിനെ ജൈവായുധമെന്ന് താരതമ്യപ്പെടുത്തിയതെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
click on malayalam character to switch languages