ലണ്ടൻ: ലീഡ്‌സിൽ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവേ 25 വയസ്സുള്ള മലയാളി വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശിനിയായ ആതിര അനിൽകുമാറിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ലീഡ്‌സ് മലയാളി അസോസിയേഷൻ ഭാരവാഹികൾ ലീഡ്സ് പോലീസുമായും കേരളത്തിലെ കുടുംബവുമായും ബന്ധപ്പെടുന്നുണ്ട്.
ഇന്നലെ (ബുധൻ) രാവിലെ 8.30 ന് ഒരു ബസ് സ്റ്റോപ്പിന് പിന്നിലെ നടപ്പാതയിൽ ഒരു കാർ പാഞ്ഞുകയറി കാത്തുനിന്ന ആളുകളുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇവരിൽ ഒരാളായ ആതിര സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആതിരയ്‌ക്കൊപ്പം മറ്റ് രണ്ട് മലയാളി വിദ്യാർത്ഥികളും ഉണ്ടായിരുന്നു, അവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന 40 വയസ്സുള്ള മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹത്തിന്റെ പരിക്കുകൾ ജീവന് ഭീഷണിയാണെന്ന് വിശ്വസിക്കുന്നില്ല. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
ആതിരയുടെ ഭർത്താവ് രാഹുൽ ശേഖർ ഒമാനിലാണ്. കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്തുള്ള മംഗലപുരം തോന്നക്കൽ സ്വദേശിനിയാണ്. ആംലി റോഡിൽ താമസിച്ചിരുന്ന ആതിര 2023 ജനുവരിയിലാണ് ലീഡ്‌സ് ബെക്കറ്റ് സർവകലാശാലയിൽ പഠനം ആരംഭിച്ചത്. കേരളത്തിൽ താമസിക്കുന്ന അനിൽകുമാറിന്റെയും ലാലിയുടെയും മകളാണ്. അവളുടെ ഇളയ സഹോദരൻ തിരുവന്തപുരത്തെ ടെക്‌നോപാർക്കിൽ ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്നു.
ആതിരയ്ക്ക് ലീഡ്‌സിൽ ഒരു കസിൻ ഉണ്ട്, അദ്ദേഹത്തെ ലീഡ്‌സ് മലയാളി അസോസിയേഷൻ ഭാരവാഹികൾ ആശ്വസിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. അപകടകരമായ വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന 25 കാരിയായ ഗോൾഫ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആതിരയുടെ ആകസ്മിക നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം സാജൻ സത്യൻ, യോർക്ഷെയർ ആൻഡ് ഹംബർ റീജിയണൽ പ്രസിഡണ്ട് വർഗ്ഗീസ് ഡാനിയേൽ, സെക്രട്ടറി അമ്പിളി മാത്യു, ട്രഷറർ ജേക്കബ് കളപ്പുരയ്ക്കൽ, ലീഡ്സ് മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….
click on malayalam character to switch languages