1 GBP = 103.12

ലോകകപ്പിലെ തോൽവിക്ക് ഏഷ്യ കപ്പിൽ കണക്കു തീർത്തു; പാകിസ്താനെതിരെ ഇന്ത്യക്ക് അഞ്ചു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം

ലോകകപ്പിലെ തോൽവിക്ക് ഏഷ്യ കപ്പിൽ കണക്കു തീർത്തു; പാകിസ്താനെതിരെ ഇന്ത്യക്ക് അഞ്ചു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം

ദുബൈ: ലോകകപ്പിലെ തോൽവിക്ക് ഇന്ത്യ ഏഷ്യ കപ്പിൽ കണക്കു തീർത്തു. ഇന്ത്യ-പാക് പോരിന്‍റെ സൗന്ദര്യവും ആവേശവും അനിശ്ചിതാവസ്ഥയും അവസാന ഓവർ വരെ നിറഞ്ഞുനിന്ന മത്സരത്തിൽ ദുബൈയിലെ ഗാലറിയിലേക്ക് ഒഴുകിയെത്തിയ നീലക്കടലിനെ സാക്ഷിനിർത്തി ഏഷ്യ കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. 

പത്ത് മാസം മുമ്പ് പച്ചപ്പടക്കു മുന്നിൽ തലകുനിച്ചിറങ്ങിയ അതേ ഗാലറിക്കു മുന്നിൽ അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യ അഞ്ചു വിക്കറ്റിനാണ് പാകിസ്താനോട് മറുപടി പറഞ്ഞത്. നൂറാം മത്സരം കളിച്ച വിരാട് കോഹ് ലിക്കുള്ള സമ്മാനംകൂടിയായി ഇന്ത്യൻ ജയം. സ്കോർ: പാകിസ്താൻ: 147/10 (19.4). ഇന്ത്യ: 148/5 (19.4). 

നാലു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും പാകിസ്താനെ എറിഞ്ഞിട്ടപ്പോൾ പ്രമോഷൻ കിട്ടി നേരത്തേ ഇറങ്ങിയ രവീന്ദ്ര ജദേജ (29 പന്തിൽ 35), വിരാട് കോഹ് ലി (34 പന്തിൽ 35), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 33) എന്നിവർ ഇന്ത്യക്ക് വിജയമൊരുക്കി. പാകിസ്താനുവേണ്ടി മുഹമ്മദ് നവാസ് മൂന്നും നസീം ഷാ രണ്ടും വിക്കറ്റെടുത്തു. 

148 എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുമായിറങ്ങിയ ഇന്ത്യക്ക് രണ്ടാം പന്തിൽതന്നെ ആദ്യപ്രഹരമേറ്റു. ഈ വർഷം ആദ്യമായി കളത്തിലിറങ്ങിയ ലോകേഷ് രാഹുലിന്‍റെ (പൂജ്യം) കുറ്റിതെറിപ്പിച്ച് അരങ്ങേറ്റക്കാരൻ നസീം ഷാ ഇന്ത്യയെ ഞെട്ടിച്ചു. അതേ ഓവറിൽ വിരാട് കോഹ് ലി സ്ലിപ്പിൽ നൽകിയ ക്യാച്ച് ഫഖർ സമാന്‍റെ കൈയിൽ നിന്ന് ചോർന്നത് ഇന്ത്യൻ ഗാലറിക്ക് ആശ്വാസമായി. ലോകകപ്പ് ആവർത്തിക്കുകയാണോ എന്ന് ആശങ്കപ്പെട്ട ഇന്ത്യൻ ആരാധകർക്ക് മുന്നിൽ കോഹ് ലിയും രോഹിതും ചേർന്ന് ഇന്നിങ്സ് കെട്ടിപ്പടുത്തു. പവർേപ്ലയിൽ വലിയ നഷ്ടങ്ങളില്ലാതെ കടന്നുകൂടിയെങ്കിലും എട്ടാം ഓവറിൽ രോഹിത് (18) മടങ്ങി. 

നവാസിനെ തുടർച്ചയായ സിക്സർ പറത്താനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിൽ കുടുങ്ങുകയായിരുന്നു. സമാനമായ ഷോട്ട് കളിക്കാൻ ശ്രമിച്ച കോഹ് ലിയും നവാസിന് മുന്നിൽ കുടുങ്ങി. സൂര്യകുമാർ യാദവും (18) നിരാശപ്പെടുത്തി. എന്നാൽ, ഉത്തരവാദിത്തത്തോടെ കളിച്ച ഹാർദികും ജദേജയും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജയിക്കാൻ ഏഴു റൺസ് വേണ്ടിയിരിക്കെ അവസാന ഓവറിൽ ജദേജയുടെ കുറ്റിതെറിച്ചെങ്കിലും നാലാം പന്തിൽ സിക്സറടിച്ച് ഹാർദിക് പാണ്ഡ്യ ദൗത്യം പൂർത്തിയാക്കുകയായിരുന്നു. 

നേരത്തേ, ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത നായകന്‍റെ തീരുമാനം ശരിവെച്ച് ഭുവനേശ്വർ കുമാർ മൂന്നാം ഓവറിൽതന്നെ പാക് നായകൻ ബാബർ അഅ്സമിനെ (ഒമ്പതു പന്തിൽ 10) മടക്കി അയച്ചു. ഭുവിയെ സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സറടിക്കാനുള്ള ശ്രമത്തിനിടെ വഴിതെറ്റി അലഞ്ഞ പന്ത് അർഷദീപ് സിങ്ങിന്‍റെ കൈയിലൊതുങ്ങി. ബൗണ്ടറിയടിച്ച് തുടങ്ങിയ ഫഖർ സമാന് (10) അധികം ആയുസ്സുണ്ടായിരുന്നില്ല. 

ആവേശ്ഖാന്‍റെ മികച്ചൊരു പന്തിൽ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തികിന്‍റെ കൈയിലൊതുങ്ങി. രക്ഷാപ്രവർത്തനം തകർത്ത് 13ാം ഓവറിൽ ഹാർദിക് പാണ്ഡ്യ അവതരിച്ചു. ദിനേഷ് കാർത്തികിന്‍റെ കൈയിലെത്തിച്ച് ഇഫ്തിക്കാറിനെ (22 പന്തിൽ 28) പറഞ്ഞയച്ചു. രണ്ട് ഓവറിനപ്പുറം അപകടകാരിയായ മുഹമ്മദ് റിസ്വാനെയും (42 പന്തിൽ 43) പാണ്ഡ്യ തന്നെ മടക്കി. അതേ ഓവറിൽ കുഷ്ദി ഷായെയും (ഏഴ് പന്തിൽ രണ്ട്) ഹാർദിക് പറഞ്ഞയച്ചതോടെ അവസാന ഓവറിൽ ആഞ്ഞടിക്കാമെന്ന പാക് പ്രതീക്ഷകൾക്ക് മങ്ങലേറ്റു. വാലറ്റത്തിൽ ഹാരിസ് റഊഫും (ഏഴ് പന്തിൽ 13) ഷാനവാസ് ദഹാനിയും (ആറ് പന്തിൽ 16) ചേർന്നാണ് പാകിസ്താനെ 147 റൺസിലെത്തിച്ചത്. രണ്ട് ഓൾറൗണ്ടർമാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ചൊവ്വാഴ്ച അഫ്ഗാനിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more