കൊവെൻട്രി: ജനുവരി 19 ന് നമ്മിൽ നിന്നും അകാലത്തിൽ വേർപിരിഞ്ഞ് പോയ കവൻട്രിയിലെ അരുൺ മുരളീധരൻ നായർക്ക് യുകെ മലയാളികൾ ഇന്ന്(ബുധനാഴ്ച്ച) അന്ത്യാഞ്ജലിയേകും. യുക്മയും കൊവെൻട്രി കേരള കമ്യൂണിറ്റിയും ചേർന്നാണ് ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. ഇന്ന് ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ രണ്ടു മണി വരെയാണ് പൊതുദർശനത്തിനുള്ള സമയം. ബിർമിംഗ്ഹാമിലെ ലിലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ഹാളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ നാഷണൽ റീജിയണൽ ഭാരവാഹികൾ അന്ത്യാഞ്ജലി അർപ്പിക്കും.
അരുണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ ഹൈക്കമ്മീഷന്റെ സഹായത്തോടെ ഇക്കാര്യങ്ങൾ പുരോഗമിക്കുന്നതായി മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസും സികെസി പ്രസിഡന്റ് ഷിൻസൺ മാത്യുവും അറിയിച്ചു.
യുകെയിലെത്തി ഒരു വർഷം മാത്രം പിന്നിട്ടപ്പോഴാണ് അരുണിന്റെ ആകസ്മിക വേർപാട്. കൊവെൻട്രി എൻഎച്ച്എസ് ഹോസ്പിറ്റലിലെ ഐടിയുവിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്ന അരുൺ രാത്രി നൈറ്റ് ഷിഫ്റ്റിന് വരാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ പോലീസിനെ അറിയിക്കുകയും പോലീസ് കൊവെൻട്രിയിലെ വൈക്കൻ ക്രോഫ്റ്റിലെ വീടിന്റെ വാതിൽ പൊളിച്ച് തുറക്കുകയുമായിരുന്നു. തുടർന്നാണ് താമസസ്ഥലത്ത് അരുണിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമായി യുകെയിലെത്തിയ അരുൺ തികച്ചും അപ്രതീക്ഷിതമായി വേർപിരിഞ്ഞതിന്റെ ആഘാതത്തിലാണ് ഭാര്യ ആര്യയും മൂന്ന് വയസ്സുള്ള കുഞ്ഞും മാതാപിതാക്കളായ മുരളീധരൻ നായരും കുമാരി ശാന്തയും. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശിയാണ് അരുൺ.
അരുണിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് യുക്മ നേതൃത്വവും കൊവെൻട്രി കേരള കമ്യൂണിറ്റിയും. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അഭ്യർത്ഥനപ്രകാരം യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസും സികെസി പ്രസിഡന്റ് ഷിൻസൺ മാത്യു, സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, ട്രഷറർ ലിയോ ഇമ്മാനുവൽ തുടങ്ങിയവരാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുടുംബത്തെ സഹായിക്കുവാൻ ആരംഭിച്ച ഫണ്ട് ശേഖരണവും അവസാന ഘട്ടത്തിലാണ്.
പൊതുദർശനത്തിനായുള്ള സ്ഥലത്തിന്റെ അഡ്രസ്സ് :
LILIES FUNERAL DIRECTORS, 10 CHESTER ROAD, BIRMINGHAM, B73 5DA
TIME: 12 PM – 2PM
click on malayalam character to switch languages