1 GBP = 103.87

അര്‍ത്തുങ്കല്‍ പള്ളി പെരുന്നാളും വേമ്പനാട്ട് കായലിലെ കുളിയും

അര്‍ത്തുങ്കല്‍ പള്ളി പെരുന്നാളും വേമ്പനാട്ട് കായലിലെ കുളിയും

അര്‍ത്തുങ്കല്‍ പള്ളി പെരുന്നാളും വേമ്പനാട്ട് കായലിലെ കുളിയും

അഡ്വ. എബി സെബാസ്റ്റ്യൻ

മീന്‍കറി കൂട്ടുകയാണങ്കില്‍ അത് പടിഞ്ഞാറുകാര് പെണ്ണുങ്ങള് വച്ചതാകണം’ എന്ന് ചെറുപ്പത്തിലൊക്കെ ധാരാളം പറഞ്ഞ് കേട്ടിട്ടുണ്ട്. മീന്‍ എന്ന് പറഞ്ഞാല്‍ തോട്ടിലെ പരല്‍ മുതല്‍ ഊത്ത കയറുന്ന മുഴിയും വരാലും തൊട്ട് ഏതെങ്കിലും ചേറ് മീനോ കായലിലെ കരിമീനും കൊഞ്ചും കക്കായും കടലിലെ സ്രാവ് വരെയുള്ള ഏത് മീനാണെങ്കിലും പാചകം ചെയ്യാന്‍ പടിഞ്ഞാറുകാര് പെണ്ണുങ്ങളാണ് മിടുക്കികള്‍ എന്നാണ് അക്കാലത്തെ പറയപ്പെട്ടിരുന്നത്. പടിഞ്ഞാറുകാര്‍  എന്ന് കുറവിലങ്ങാട് പ്രദേശത്ത് വിശേഷിപ്പിക്കുന്നത് കോട്ടയം, വൈക്കം, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളില്‍ വേമ്പനാട് കായലിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലുള്ളവരെയാണ്. ഇവരുടെ മീന്‍ കറി വയ്ക്കുന്നതിലെ വൈഗദ്ധ്യത്തെപ്പറ്റി വീട്ടില്‍ പണിയാനെത്തുന്നവര്‍ ഭക്ഷണസമയത്ത് വല്യമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്. “എന്റെ അമ്മച്ചീ, പടിഞ്ഞാറുകാര് പെണ്ണുങ്ങളെ കെട്ടികൊണ്ടുവന്നിട്ടുള്ള വീടുകളില്‍ എല്ലാ ദിവസവും പച്ചമീന്‍ കറിയുണ്ടാവും; മീന്‍ കൂട്ടണമെങ്കില്‍ അവര് വയ്ക്കണതാവണം.” “എന്നതാടീ അവിടെ ഒക്കെ കറി” എന്ന് മറ്റ് വീടുകളില്‍ ജോലിയ്ക്ക് പോകുന്നതിനെപ്പറ്റുയുള്ള ചോദ്യത്തിന്റെ ഉത്തരമായിരിക്കുമിത്. നമ്മുടെ വീട്ടില്‍ മിക്കപ്പോഴും ഉണക്കമീന്‍ ആയിരിക്കും കറിയെന്നുള്ളത് കൊണ്ട് അതിനെ മറയ്കാന്‍  വല്യമ്മ സൂത്രത്തില്‍ പറയും. “അല്ലേലും പച്ചമീനൊക്കെ വയ്ക്കണേ പടിഞ്ഞാറുകാര് തന്നെ വയ്ക്കണം; നമ്മള് വച്ചാല്‍ അത്രേം അങ്ങ് ഒക്കുകേല.”  അത് അല്ലേലും ശരിയാണെന്ന് എനിയ്ക്കും തോന്നിയിട്ടുണ്ട്.  മുത്തോലപുരംകാരിയായ വല്യമ്മയും കോതമംഗലംകാരിയായ അമ്മയും വയ്ക്കുന്നതിനും നല്ല മീനും കൊഞ്ചും ചെമ്മീനുമൊക്കെ  കഴിക്കണമെങ്കില്‍ ഇച്ചാച്ചന്റെ (വല്ല്യപ്പന്‍)  ഇളയ സഹോദരി, ചേര്‍ത്തല കെട്ടിച്ചിരിക്കുന്ന മറിയക്കുട്ടി കുഞ്ഞമ്മയുടെ വീട്ടില്‍ പോകണമായിരുന്നു. നമ്മുടെ വല്യമ്മ/മമ്മിയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. യൂട്യൂബും ഓണ്‍ലൈന്‍ കുക്കറി റെസിപ്പിയൊന്നുമില്ലാത്ത കാലത്ത് എന്ത് ചെയ്യാനാണ്​. ഇനി മിസിസ്. കെ.എം മാത്യുവിന്റെ പാചകക്കുറിപ്പുകള്‍ക്കാണെങ്കില്‍ ദീപിക മാത്രമാണ് ഞങ്ങളുടെ തറവാട്ടിലെ പത്രം. ആനുകാലികങ്ങളാണെങ്കില്‍ സത്യദീപവും ദീപനാളവും മാത്രം. 
“Fish, to taste right, must swim three times -in water, in butter, and in wine.” Polish proverb
മലയാളീകരിച്ചാൽ “മീൻ രുചിയ്ക്കണമെങ്കിൽ മൂന്നിടത്ത് നീന്തണം;  വെള്ളത്തിലും എണ്ണയിലും കള്ളിനൊപ്പവും.”
കുറവിലങ്ങാട് പള്ളിയിലെ എല്ലാ മൂന്ന് നോയമ്പ് പെരുന്നാളിനും പങ്കെടുക്കുവാന്‍ ചിറ്റപ്പനും കുഞ്ഞമ്മയും മുടങ്ങാതെ എത്തുമായിരുന്നു. തിരുന്നാളിന്റെ ആദ്യദിവസമായ തിങ്കളാഴ്ച്ച എത്തിയാല്‍ ചൊവ്വാഴ്ച്ച കപ്പല്‍ പ്രദക്ഷണം ഒക്കെ കൂടിയേ തിരികെ പോവുകയുള്ളൂ. അങ്ങനെ ഒരു തവണ വന്നപ്പോള്‍ ‘നീ പോരുന്നുണ്ടോ” എന്ന് എന്നോട് ചോദിച്ചു. സാധാരണ പിള്ളേര് ഒക്കെ പറയുന്നതു പോലെ നിരസിക്കുമെന്നാണ് കുഞ്ഞമ്മ കരുതിയിരുന്നതെങ്കിലും ‘അതിനെന്താ പോന്നേക്കാം’ എന്ന നിലപാടുമായി ഞാന്‍ ഉറച്ചു നിന്നു. ഒടുവില്‍ ഉടനേ തന്നെ അവിടെ കൊണ്ടുപോകാമെന്ന പപ്പായുടെ ഉറപ്പിന്മേലാണ് എന്നെ സമാധാനിപ്പിച്ചത്. കുഞ്ഞമ്മയുടെ വീട്ടില്‍ പോകുന്നതിന് കൗതുകമുള്ള ഒരു കാര്യമുണ്ട്. ചേര്‍ത്തലയ്ക്ക് പോകണമെങ്കില്‍  ബോട്ട് കയറണം. ബോട്ട് കയറിയാണ് വരുന്നതെന്ന് അവര് പറയുന്നത് കേട്ടാണ് അവിടെ പോകണമെന്ന് പറഞ്ഞ് ഞാന്‍ വാശി പിടിച്ചതും.         
ചേര്‍ത്തലയ്ക്ക് പോകുന്നതിന് വൈക്കത്ത്  ചെന്നാണ് ബോട്ട് കയറുന്നത്.അതിനു മുന്‍പൊക്കെ പോയിരുന്ന ബന്ധുവീടുകള്‍ എല്ലാം മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളില്‍​ ഉള്‍പ്പെടുന്ന സ്ഥലങ്ങളിലാണ്. ഭൂപ്രകൃതിയുമായി വച്ച് നോക്കിയാല്‍ അവയ്ക്കൊന്നും  കുറവിലങ്ങാടുമായി വ്യത്യാസമില്ല. കുറവിലങ്ങാട് നിന്നും വൈക്കത്തിന് വരുമ്പോള്‍ തലയോലപ്പറമ്പ് കഴിഞ്ഞാല്‍ പുതിയൊരു ലോകമാണ്. വെള്ളം കയറിക്കിടക്കുന്ന, പാടശേഖരങ്ങളുള്ള, ചെറുവള്ളങ്ങള്‍ ഒക്കെ ബസ്സിലിരുന്ന് കാണുവാന്‍ സാധിക്കുന്ന പുതിയൊരു ലോകം. എന്തിന് ചുവന്ന മണ്ണില്‍ നിന്നും പതിയെ പൂഴി മണലിലേയ്ക്ക് മാറും. ഇപ്പോള്‍ കിഴക്കന്‍ പ്രദേശത്തെ മണ്ണ് മുഴുവന്‍ ജെ.സി.ബി കോരി ടിപ്പറും ടോറസ്സും കൊണ്ടുവന്ന് നിരത്തി മുന്‍പ് തോന്നിപ്പിച്ചിരുന്ന വ്യത്യാസങ്ങളെ പലതിനേയും മൂടി. മൂവാറ്റുപുഴയാറിനെ മാത്രം മൂടിക്കളയാതെ നിര്‍ത്തിയിട്ടുണ്ട്. വൈക്കം ബോട്ട് ജെട്ടിയില്‍ നിന്നും തവണക്കടവിനാണ് ബോട്ട് സര്‍വീസ്. തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മാണം എഴുപതുകളില്‍ പൂര്‍ത്തീകരിച്ചുവെങ്കിലും എണ്‍പതുകളുടെ പകുതിയോടെയാണ് അവിടം വഴി വൈക്കത്ത് നിന്നും ചേര്‍ത്തലയ്ക്ക് ബസ് സര്‍വീസ് ആരംഭിച്ചത്. മുതിര്‍ന്നപ്പോള്‍ അതുവഴി ബസില്‍ പലവട്ടവും യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോള്‍ റോഡ് മാര്‍ഗ്ഗം പോകുന്നതിന് കുറുപ്പന്തറ-കല്ലറ-ഇടയാഴം- വെച്ചൂര്‍ പോകാമെന്നുള്ളതിനാല്‍ വൈക്കം യാത്രയും ഒഴിവായി. 
We may have all come on different ships, but we’re in the same boat now.     
Martin Luther King, Jr.
ജീവിതത്തിലെ ആദ്യ ബോട്ട് യാത്ര വൈക്കം-തവണക്കടവ്,  മറക്കാനാവാത്ത അനുഭവമായിരുന്നു. അടുത്തയിട മുതല്‍ ഈ റൂട്ടില്‍ സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിച്ചതായി പത്രത്തില്‍ വായിച്ചു.  തവണക്കടവില്‍ നിന്നും ചേര്‍ത്തലയ്ക്ക് പോകണം. അവിടെ നിന്നും മറ്റൊരു ബസ്സില്‍ കയറിയാണ് തണ്ണീര്‍മുക്കം പഞ്ചായത്തിലെ വെള്ളിയാകുളത്തുള്ള കുഞ്ഞമ്മയുടെ കലവാണിയി​ല്‍  വീട്ടിലെത്തുന്നത്. ശീമക്കൊന്ന കൊണ്ടുള്ള വേലിയില്‍ ഓല മെടഞ്ഞുള്ള മറകളാണ് പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ പുരയിടങ്ങളുടെ അതിരുകളായി  നിന്നിരുന്നത്. കാട്ടുകല്ല് കൊണ്ടാണെങ്കിലും കയ്യാല വച്ച് നമ്മുടെ നാട്ടില്‍ കണ്ടിട്ടുള്ളതില്‍ നിന്നും തികച്ചും വ്യത്യാസം. അതിലേറെ അതിശയിപ്പിച്ച കാര്യം കാണുന്ന എല്ലാ പറമ്പിലും കപ്പയിടാന്‍ കൂന (മണ്ണ് കൂമ്പാരം കൂട്ടുന്നത്) കൂട്ടിയതിന് ശേഷം ഒരു കോല് പോലും നടാത്തത് എന്തായിരുന്നുവെന്നാണ്.  ഇനി കപ്പ എങ്ങാനും പറിച്ചതാണെങ്കില്‍ കൂന ഇങ്ങനെ നില്‍ക്കുകയുമില്ലല്ലോ. അവിടെ ചെന്നപ്പോള്‍ ഈ സംശയം കേട്ട് എല്ലാവരും ചിരിച്ചു. “അത് കപ്പയിടാനല്ല, മറിച്ച് മണ്ണൊലിപ്പ് തടയുന്നതിനും മണ്ണില്‍ നീര്‍വാര്‍ച്ച ഉണ്ടാവുന്നതിനുമായിട്ടാണ്”  മറുപടി കിട്ടിയത്. 
തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപള്ളികളില്‍ ഒന്ന് എന്നു വിശ്വസിക്കുന്ന കോക്കമംഗലം പള്ളിയാണ് കലവാണിക്കാരുടെ  ഇടവക. വേമ്പനാട്ട് കായലിന്റെ അരികിനോട്  ചേര്‍ന്നിരിക്കുന്ന പുരാതനമായ പള്ളി. അടുത്തയിടയ്ക്ക് പഴയ പള്ളി പൊളിച്ച് പുതിയത് പണിതുവത്രെ. കുഞ്ഞമ്മയുടെ വീട് ഉള്‍പ്പെടുന്ന സ്ഥലവും കായലിനോട് ചേര്‍ന്നാണിരിക്കുന്നത്. പുരയിടത്തില്‍ കായലോരത്തോട് ചേര്‍ന്ന് നിന്നാല്‍ പള്ളിയുടെ കുരിശ് കാണാം. കൊപ്രാക്കച്ചവടമായിരുന്നു ചിറ്റപ്പന്. അതിനുള്ള വള്ളങ്ങള്‍ കയറ്റിയിടുവാന്‍ പാര്‍ക്കിങ് ബേ പോലെ കായല്‍ വളഞ്ഞു വച്ചിരിക്കുന്ന സ്ഥലം. തേങ്ങയുടെ തൊണ്ട് അഴുകുന്നതിന് വേണ്ടിയിടുന്ന കുളം. തൊണ്ട് തല്ലുന്നതിനും കയര്‍ ഉണ്ടാക്കുന്നതിനുമെല്ലാമുള്ള സൗകര്യങ്ങള്‍. മീനച്ചില്‍ താലൂക്കില്‍ റബര്‍ ഷീറ്റ് വീടുകളില്‍ ഉണ്ടാക്കുന്നതു പോലെ ചേര്‍ത്തല താലൂക്കിലെ വീടുകളിലൊക്കെ  കയര്‍ നിര്‍മ്മാണം സര്‍വസാധാരണമാണെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. കുടിവൈള്ളം ശേഖരിക്കുന്നത് അവിടങ്ങളിലാക്കെ പടവുകൾ  ഇറങ്ങി കോരുന്ന  കുളങ്ങളിൽ നിന്നായിരുന്നു. പിന്നീടാണ് കോൺക്രീറ്റ്  റിംഗ് ഇറക്കിയുള്ള  കിണറുകൾ വന്നത്. ഇങ്ങനെ പുതുമകള്‍ മാത്രമായിരുന്നു കുഞ്ഞമ്മയുടെ വീട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏറ്റവും എനിയ്ക്ക് ഇഷ്ടപ്പെട്ടത് വേമ്പനാട്ട് കായലിലെ കുളിയാണ്. ചെറിയ തോടുകള്‍ മാത്രം കണ്ട് അവയില്‍ ഇറങ്ങി പരിചയമുള്ള ഒരു അഞ്ച് വയസ്സുകാരന് നോക്കെത്താ ദൂരത്ത് വെള്ളം മാത്രം കാണാവുന്ന വേമ്പനാട്ട് കായല്‍ സൃഷ്ടിക്കുന്ന ആഹ്ളാദം പറഞ്ഞറിയിക്കാവുന്നതിലും വലുതാണ്.  തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്ക് ഭാഗത്തുള്ള സ്ഥലമാണ് കോക്കമംഗലം. 
സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്ന പ്രദേശമായ കുട്ടനാട്ടിലെ ജനങ്ങളുടെ നെല്‍കൃഷി വര്‍ഷം മൂന്ന് തവണ നടത്തുന്നതിന് അവസരം ഒരുക്കുന്നതിനായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്താണ് വടക്ക് തണ്ണീര്‍മുക്കം ബണ്ടും തെക്ക് തോട്ടപ്പള്ളി സ്പില്‍വേയും ഒരുക്കിയിയത്. കോട്ടയം ജില്ലയുടെ വെച്ചൂരിനേയും ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കത്തേയും ബന്ധിപ്പിക്കുന്ന ഈ ബണ്ടിന്റെ ഇരു വശങ്ങളിലും പാലങ്ങളും നടുക്ക് വലിയ മണ്‍ചിറയുമാണ്. ഇരു വശങ്ങളിലേയും പാലം പണിത് കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ഫണ്ട് തീര്‍ന്നതിനാല്‍ നടുക്കുള്ള മണ്‍ചിറ കര്‍ഷകര്‍ തന്നെയണ് അക്കാലത്ത് ഉണ്ടാക്കിയതത്രെ. ചിറയുടെ വലുപ്പം കണ്ടാല്‍ രാമസേതു നിര്‍മ്മിച്ചതാണെന്ന പുരാണത്തിലെ കഥയും നമ്മള്‍ വിശ്വസിക്കും. മുരിക്കന്‍ ഔതച്ചനെപ്പോലെയുള്ള കര്‍ഷകര്‍ കായല്‍ കുത്തിയെടുത്ത് നെല്‍കൃഷിയെ ആശ്രയിക്കുന്ന ഒരു കാലഘട്ടത്തില്‍ ഇരുപൂ (വര്‍ഷം രണ്ട് തവണ) കൃഷിയില്‍ നിന്നും മുപൂ (വര്‍ഷം മൂന്ന് തവണ) കൃഷി ചെയ്യുന്നതിനുള്ള അവസരം ലഭിച്ചാല്‍ കര്‍ഷകര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും. പാലങ്ങളോട് ചേര്‍ന്നുള്ള ഷട്ടറുകള്‍ വേനല്‍ക്കാലത്ത് താഴ്ത്തി (ഡിസംബര്‍ മുതല്‍ മെയ് വരെ) ഓരുവെള്ളം (ഉപ്പ് വെള്ളം) കയറി കൃഷി നശിക്കുന്നതിനെ തടയുന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് സ. എന്‍. കെ കമലാസനന്റെ “കുട്ടനാടും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും” എന്ന  പുസ്തകം വായിച്ചാല്‍ ഇതിവൃത്തം ഇടതുപക്ഷ രാഷ്ട്രീയമാണെങ്കിലും കുട്ടനാടിന്റെ ചരിത്രവും ഭൂമിശാസ്തവും വളരെ വിശദമായി മനസ്സിലാക്കാന്‍ കഴിയും. പ്രീഡിഗ്രിക്കാലത്ത് രാഷ്ട്രീയം പഠിക്കുന്നതിന്റെ ഭാഗമായി കുറവിലങ്ങാട് പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും എടുത്ത് വായിച്ചിട്ടുള്ളതാണ്. 
കര്‍ഷകരുടെ രക്ഷയ്ക്കാണ് തണ്ണീര്‍മുക്കം ബണ്ട് പണിതതെങ്കിലും ബണ്ടിന്റെ പണി പൂര്‍ത്തിയായി വന്നപ്പോഴേയ്ക്കും കൂലിത്തര്‍ക്കവും മറ്റുമായി എഴുപതുകളുടെ ആദ്യപകുതിയില്‍ തന്നെ കുട്ടനാട്ടിലെ പല വമ്പന്‍ പാടശേഖരങ്ങളിലും നെല്‍കൃഷി കൃഷി തന്നെ പ്രതിസന്ധിയിലായി. മുരിക്കന്റെ രണ്ടായിരത്തോളും ഏക്കര്‍ വരുന്ന റാണി, ചിത്തിര, മാര്‍ത്താണ്ഡം ഒക്കെ സര്‍ക്കാര്‍ ഏറ്റെടുത്തു. ബണ്ട് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടഞ്ഞ് കടുത്ത മലിനീകരണത്തിന് ഇടയാക്കിയെന്നും രാസവളങ്ങളുടേയും കീടനാശിനിയുടേയുമൊക്കെ ഉപയോഗം പൊതുജനാരോഗ്യത്തെ സാരമായി ബാധിച്ചുവെന്നുമൊക്കെ പറയപ്പെടുന്നു. ഒരു വര്‍ഷം മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം ശിക്കാര്‍ ബോട്ടില്‍ കുമരകത്തിന് സമീപം ചീപ്പുങ്കല്‍ നിന്നും ആലപ്പുഴയിലെ പുന്നമട ചെന്ന് തിരിച്ച് തണ്ണീര്‍മുക്കം വഴി മടങ്ങിയെത്തി. വേമ്പനാട് കായലില്‍ ബണ്ടിന്റെ തെക്ക് ഭാഗത്തുള്ള പ്രദേശമാണിത്. കായല്‍ സൗന്ദര്യം-ഹൗസ് ബോട്ടുകള്‍ എന്നൊക്കെ പറഞ്ഞ് കേരളം  മേനിനടിക്കുന്ന സ്ഥലങ്ങള്‍ പ്ലാസ്റ്റിക്ക് മാലിന്യവും ആഫ്രിക്കന്‍ പോളയും കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് കാണാന്‍ കഴിയുക. ബണ്ട് പൊളിച്ച് സ്വാഭാവിക നീരൊഴുക്ക് സാധ്യമാക്കണമെന്ന ആവശ്യം നിറവേറ്റപ്പെട്ടാല്‍ ഇതിനൊക്കെ മാറ്റമുണ്ടായേക്കും.
കള്ള് സൂക്ഷിക്കാനും ഇരുന്ന് കുടിയ്ക്കാനുമൊക്കെ ചാവടി എന്നു പറയുന്ന ഒരു ചെറിയ കെട്ടിടം ചിറ്റപ്പന് വീടിനോട് ചേര്‍ന്ന് ഉണ്ടായിരുന്നു. തെങ്ങിന്‍ കള്ള് ആണ് പടിഞ്ഞാറന്‍ പ്രദേശത്ത് സുലഭമായിട്ടുള്ളത്. പപ്പായും ഞാനും കൂടിയാണ് അന്ന് കുഞ്ഞമ്മയുടെ വീട്ടില്‍ പോയത്. പപ്പായും ചിറ്റപ്പനുമൊക്കെ ചാവടിയില്‍ ഇരുന്ന് വര്‍ത്തമാനം പറയുമ്പോള്‍ എന്നെ വള്ളത്തില്‍ കൊണ്ടു പോകുന്നതും അതിലെയെല്ലാം കൊണ്ടു നടന്ന് കാണിക്കുന്നതുകൊക്കെ അവിടുത്തെ മകനായ വക്കച്ചന്‍ അങ്കിളായിരുന്നു. വൈകുന്നേരമായപ്പോള്‍ കാപ്പി കുടിയ്ക്കാന്‍ നേരം കാപ്പിയും കുറേ ബിസ്ക്കറ്റുകളും എടുത്ത് വച്ചപോള്‍ ഞാന്‍ ചോദിച്ചുവത്രെ. “ഇവിടെ കപ്പയില്ലേ”. ഞങ്ങളുടെ വീട്ടില്‍ വൈകുന്നേരങ്ങളില്‍ കപ്പ പുഴുങ്ങിയത് ചീനച്ചട്ടിയില്‍ ഉലത്തി കഴിക്കുന്ന ഒരു പതിവുണ്ടായിരുന്നു. ചട്ടിയുടെ അടിയില്‍ പിടിക്കുന്ന പൊടിയ്ക്കായിരുന്നു കുട്ടികള്‍ക്കിടയില്‍ ഏറ്റവും ഡിമാന്റ്. കപ്പയില്ലെന്ന് കേട്ടതോടെ “ശ്ശൊ, ഇത്തിരി കപ്പയുടെ പൊടിയെങ്കിലും കിട്ടിയാ മതിയായിരുന്നു” എന്ന എന്റെ ആത്മഗതം ഇത്തിരി ഉച്ചത്തിലായിപ്പോയി. അവരെല്ലാം കൂടി ആര്‍ത്തു ചിരിച്ചു. അവിടുത്തെ ആന്റിമാരായ ഫില്ലമ്മയും ലിസിയാമ്മയും ചേര്‍ന്ന് എന്നെ സമാധാനിപ്പിച്ച് കാപ്പിയും ബിസ്ക്കറ്റും നല്‍കി. ആദ്യമായി കഴിച്ച ചുവന്ന കളറിലുള്ള എരിവുള്ള ബിസ്ക്കറ്റ്   ഇന്നും മനസ്സിലുമുണ്ട് അതേപോലെ നാവിന്‍ തുമ്പില്‍ അതിന്റെ രുചിയുമുണ്ട്. കപ്പ കിട്ടാത്തതിന്റെ പേരില്‍ ഞാന്‍ സങ്കടപ്പെട്ട കാര്യം പിന്നീടെപ്പോഴും അവര്‍ വീട്ടിലെത്തുമ്പോള്‍ ഓര്‍മ്മിപ്പിക്കുമായിരുന്നു.   
വേമ്പനാട് കായലിനോട് ചേര്‍ന്നുള്ള എല്ലാ വീട്ടുകാര്‍ക്കും സ്വന്തമായി വള്ളം ഉണ്ടാവും. കൊപ്രാക്കച്ചവടം ഉണ്ടായിരുന്നത് കൊണ്ട്  ചിറ്റപ്പന് പല വലുപ്പത്തിലുള്ള വള്ളങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നു.  പിന്നീട്       വള്ളത്തിന്റെ മെയിന്റനന്‍സ് നടത്തുന്നതിന് കരയില്‍ കയറ്റി കമഴ്ത്തി വച്ച് മീനെണ്ണ തേച്ച് പിടിപ്പിച്ച് നിര്‍ത്തിയിട്ടുള്ളതിന്റെ രൂക്ഷഗന്ധം മറക്കാനാവില്ല. വള്ളത്തില്‍ കയറ്റി വേമ്പനാട്ട് കായലില്‍ കൊണ്ടു പോകുന്നതിന്റെ രസം  ഞാന്‍ കുറേക്കാലം നാട്ടിലെത്തിയിട്ടും എല്ലാവരോടും പറഞ്ഞു നടക്കുമായിരുന്നു. പെരിയാര്‍വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി ധാരാളമായി കനാല്‍ വെള്ളം കിട്ടിയിരുന്ന കോതമംഗലത്തെ അമ്മവീട്ടില്‍ ചെല്ലുമ്പോള്‍ കുറവിലങ്ങാട് വെള്ളമുണ്ടോ എന്ന് ചോദിച്ച് ആന്റിമാര്‍ കളിയാക്കുമായിരുന്നു. കുഞ്ഞമ്മയുടെ നിന്നും മടങ്ങിയെത്തി പിന്നീട് കോതമംഗലത്ത് ചെന്നപ്പോള്‍ ഞാന്‍ ഒരു പകരം വീട്ടലിന്റെ സ്വരത്തില്‍ ആന്റിമാരോട് പറഞ്ഞു. “ഈ കൈത്തോട്ടില്‍ കൂടി കുറച്ച് വെള്ളം ഒഴുകുന്നതിനാണോ നിങ്ങള്‍ എന്നെ കളിയാക്കുന്നത്. അതൊക്കെ ഞങ്ങളുടെ കോക്കമംഗലത്തെ കുഞ്ഞമ്മയുടെ വീട്ടില്‍ പോകണം. വെള്ളത്തിലോടിക്കാന്‍ അവിടെയെത്രെ  വള്ളമുണ്ടെന്ന് കാണണം. ഇവിടെ ചുമ്മാ കടലാസ് വള്ളം തോട്ടിലിടുന്ന പോലെയല്ല,” തോട്ടിലെ വെള്ളത്തില്‍ കളിക്കാന്‍ കടലാസ് കൊണ്ട് വള്ളം ഉണ്ടാക്കി തരുന്നതിനെയാണ് ഞാന്‍ കിട്ടിയ അവസരത്തില്‍ കളിയാക്കിയത്. 
കുഞ്ഞമ്മയെ കെട്ടിച്ചു വിട്ട കാലത്ത് ചേര്‍ത്തലയ്ക്ക് പോയിരുന്നത് കുറുപ്പന്തറ കടവില്‍ നിന്നും വള്ളത്തിലായിരുന്നു. കുറുപ്പന്തറ കടവ് മുതല്‍ കലവാണി വീട് വരെ വള്ളത്തിലെത്താം. എത്രെ മനോഹരമായ ഒരു യാത്രയായിരിക്കും അതെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പക്ഷേ ഒരിയ്ക്കല്‍ വള്ളത്തില്‍ യാത്ര പോയപ്പോള്‍ വേമ്പനാട്ട് കായലിലെ വേലിയേറ്റത്തില്‍ വള്ളം വല്ലാതെ ഉലഞ്ഞുവെന്നും അന്ന് കുറവിലങ്ങാട്ട് മാതാവിനും പുണ്യവാളനും നേര്‍ച്ച നേര്‍ന്നാണ് രക്ഷപ്പെട്ടതെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ ഇച്ചാച്ചന്‍ (വല്യപ്പന്‍) സഹോദരിയെ വിവാഹം കഴിച്ച് അയച്ചിരിക്കുന്ന വീട്ടില്‍ വൈക്കത്ത് എത്തി ബോട്ടില്‍ മാത്രമേ യാത്ര ചെയ്തിരുന്നുള്ളൂ.   പൊതുവേ പടിഞ്ഞാറുകാര് ആചാരാനുഷ്ഠാനങ്ങളിലും കീഴ്​വഴക്കങ്ങളിലും ചടങ്ങുകളിലുമൊക്കെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉള്ളവരേക്കാളും കണിശക്കാരാണ്. ഒരിയ്ക്കല്‍ ചിറ്റപ്പന്‍ കോക്കമംഗലം പള്ളിയില്‍ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തിയപ്പോള്‍ ഭാര്യ വീട്ടില്‍ നിന്നും പലഹാരങ്ങള്‍ എത്തിക്കുക എന്ന ചടങ്ങിന് ഒരു വല്ലം നിറയെ സാധനങ്ങള്‍ തലച്ചുമടായി വീട്ടിലെ ഒരു പണിക്കാരന്റെ കൈവശം  കൊടുത്തയച്ചുവത്രെ. വൈക്കം വരെ (20 കി.മീ) നടന്നും അവിടെ നിന്നും ബോട്ടിന് കയറി തണ്ണീര്‍മുക്കത്ത് എത്തി വീണ്ടും നടന്നാണ് കുഞ്ഞമ്മയുടെ വീട്ടിലെത്തിയത്. ഇത് കേട്ട് അത്രയും ദൂരം ഒക്കെ നടക്കാന്‍ പറ്റുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍ ഈ കോറോണക്കാലത്ത് കേരളത്തില്‍ നിന്നും ജാര്‍ഖണ്ഡ് വരെ നടന്നു പോകാന്‍ തയ്യാറാകുന്ന തൊഴിലാളികളുടെ വാര്‍ത്തയാണ് നമ്മള്‍ വായിക്കുന്നത്.  
കുഞ്ഞമ്മയുടെ വീട്ടില്‍ നിന്നും ഞാനും പപ്പയും അവര്‍ക്കൊപ്പം അര്‍ത്തുങ്കല്‍ പള്ളി പെരുന്നാളിന് പോയി. ചേര്‍ത്തല പട്ടണത്തിന്റെ കിഴക്ക് കായലിനോട് ചേര്‍ന്ന് കോക്കമംഗലം പള്ളിയും പടിഞ്ഞാറ് അറബിക്കടലിനോട് ചേര്‍ന്ന് അര്‍ത്തുങ്കല്‍ പള്ളിയും. 16ആം നൂറ്റാണ്ടില്‍ സ്ഥാപിതമായ അര്‍ത്തുങ്കല്‍ പള്ളി കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലെ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രമാണ്. ആലപ്പുഴ രൂപതയില്‍, ലത്തീന്‍ ആരാധനാക്രമം പിന്തുടരുന്ന പള്ളി അന്ത്രയോസ് പുണ്യവാളന്റെ (സെന്റ് ആന്‍ഡ്രൂ) പേരിലണെങ്കിലും  സെബസ്ത്യാനോസ് പുണ്യവാളന്റെ (സെന്റ് സെബാസ്റ്റ്യന്‍)  നാമധേയത്തിലാണ് തിരുന്നാള്‍ കൊണ്ടാടപ്പെടുന്നത്. ക്രിസ്തുവിന്റെ ആദ്യ രണ്ട് ശിഷ്യന്മാരാണ് പത്രോസ് ശ്ലീഹായും  (സെന്റ് പീറ്റര്‍) സഹോദരന്‍ സെന്റ് ആന്‍ഡ്രൂവും. ഗ്രേറ്റ് ബ്രിട്ടന്റെ രക്ഷാധികാരികളായ വിശുദ്ധന്മാരായി കണക്കാക്കപ്പെടുന്നതില്‍ ഇംഗ്ലണ്ടിന് സെന്റ് ജോര്‍ജും, അയര്‍ലണ്ടിന് സെന്റ് പാട്രിക്കും വെയില്‍സിന് സെന്റ് ഡേവിഡും എന്നതു പോലെയാണ് സ്ക്കോട്ട്ലാണ്ടിന്   സെന്റ് ആന്‍ഡ്രൂ. പട്രാസ് എന്ന് നമ്മള്‍ വായിക്കുകയും പട്രേ എന്നു ഗ്രീക്കില്‍ പറയപ്പെടുന്നതുമായ ഗ്രീസിലെ നഗരത്തിലാണ് അന്ത്രയോസ് പുണ്യവാളനെ​ കുരിശിലേറ്റി ഗ്രീസില്‍ രക്തസാക്ഷിത്വം വഹിച്ചത്. പട്രാസില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ആ പേരിലുള്ള,ഗ്രീക്ക് സ്വീറ്റ് വൈന്‍ ബ്രിട്ടണിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കും. അര്‍ത്തുങ്കല്‍ പള്ളിയുടെ ഓര്‍മ്മകളേക്കാള്‍ കൂടുതലായിട്ടുള്ളത് പള്ളിയ്ക്ക് സമീപമുള്ള കടല്‍ത്തീരത്തെ ബീച്ചില്‍ പോയതാണ്. ജീവിതത്തില്‍ ആദ്യമായി പോയ ഈ ബീച്ചില്‍ എന്റെ കൗതുകം അവിടെ ഉണ്ടായിരുന്ന കുട്ടികള്‍ ‘കടലമ്മ കള്ളി’ എന്നെഴുതുന്നതിനെ തിരകള്‍ വന്നു മായ്ക്കുന്നതായിരുന്നു. പിന്നീട് പലപ്പോഴും പോകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. വി. സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള കാഞ്ഞൂര്‍, അര്‍ത്തുങ്കല്‍ പെരുന്നാളുകള്‍ കൂടണം എന്നാഗ്രഹിക്കുന്ന പട്ടികയില്‍ ഉള്ളവയാണ്.
പടിഞ്ഞാറുകാരുടെ മത്സ്യവിഭവങ്ങളിലെ വൈദദ്ധ്യം നിയമവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സഹപാഠികളായിരുന്ന സച്ചിന്‍ ജോസഫ് (അരൂര്‍), രമ്യാ കെ.ആര്‍ (ചേര്‍ത്തല), സ്മിതാ രാജേഷ് (ഇടയാഴം) എന്നിവരുടേയും കോളേജ് സുഹൃത്തായിരുന്ന കണിച്ചുകുളങ്ങരയിലെ വിഷ്ണു വെള്ളാപ്പള്ളിയുടേയും വീടുകളിലെ ആതിഥ്യത്തില്‍ നിന്നും അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവരെയും ഈ അവസരത്തില്‍ നന്ദിപൂര്‍വം സ്മരിച്ചുകൊള്ളുന്നു.


എബി സെബാസ്റ്റ്യൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more