1 GBP = 122.31
breaking news

ആദിവാസികളുടെ മതപരിവർത്തനം; മലയാളി ദമ്പതികൾ കർണാടകയിൽ അറസ്റ്റിൽ

ആദിവാസികളുടെ മതപരിവർത്തനം; മലയാളി ദമ്പതികൾ കർണാടകയിൽ അറസ്റ്റിൽ

നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമമായ സെക്ഷൻ 295 എ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു

ആദിവാസികളെ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തു. കുടകിലെ കുട്ടയിലാണ് സംഭവം. മാനന്തവാടി സ്വദേശികളായ കുര്യച്ചൻ, സെൽവി എന്നിവരാണ് അറസ്റ്റിലായത്. കേസെടുത്ത ശേഷം ദമ്പതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ദമ്പതികൾ കേരളത്തിൽ നിന്ന് കുട്ടയിലെ ആദിവാസി മേഖലയിൽ എത്തിയത്. ആദിവാസി വിഭാ​ഗത്തിൽ പെട്ട പണിയറവര മുത്തയുടെയും കുടുംബത്തിന്റെയും വീട് ഇവർ സന്ദർശിച്ചിരുന്നു. ക്രിസ്ത്യാനികളാകാൻ ഇവർ വീട്ടുകാരെ പ്രേരിപ്പിച്ചെന്നാണ് ആരോപണം. ചില ഹൈന്ദവ സംഘടനകളാണ് കുട്ട പോലീസിൽ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. നേരത്തെയും ഈ മേഖലയിൽ മതപരിവർത്തനം‌ നടന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു.

നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമമായ സെക്ഷൻ 295 എ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ”അടുത്തിടെ പാസാക്കിയ മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ഗസറ്റ് വിജ്ഞാപനം ഇതുവരെ ഞങ്ങളുടെ അടുത്ത് എത്തിയിട്ടില്ല. അതുകൊണ്ട് പ്രതികൾക്കെതിരെ പഴയ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പുതുതായി പാസാക്കിയ മതപരിവർത്തന വിരുദ്ധ നിയമം ഉപയോ​ഗിച്ചായിരിക്കും കുറ്റപത്രം സമർപ്പിക്കുക”, പോലീസ് പറഞ്ഞു.
മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിലെ നേമുച്ച് ജില്ലയിലെ ജവാദ് തഹസിലിലെ ആരാധനാലയത്തിൽ കഴിഞ്ഞ ഒക്ടോബറിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. പുരോഹിതനെയും ഒരു വിശ്വാസിയെയും മുഖംമൂടി ധരിച്ച ആളുകളെത്തി ആക്രമിക്കുകയും ചെയ്തിരുന്നു. ഹിന്ദുക്കളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ ആരാധനാലയത്തിന് പങ്കുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ലഘുലേഖ ഉപേക്ഷിച്ചാണ് അക്രമികൾ കടന്നു കളഞ്ഞത്.

മതപരിവര്‍ത്തനം ആരോപിച്ച് റായ്പൂരില്‍ പാസ്റ്ററെ പൊലീസ് സ്റ്റേഷനില്‍ വച്ച് അക്രമികൾ മര്‍ദ്ദിച്ചതും കഴിഞ്ഞ വർഷമാണ്. മതപരിവര്‍ത്തനം സംബന്ധിച്ച പരാതിയില്‍ ചോദ്യം ചെയ്യാനായി പൊലീസ് പാസ്റ്ററെ വിളിച്ചുവരുത്തിയതായിരുന്നു. ഇവിടേയ്ക്ക് തീവ്രവലതുപക്ഷ അനുഭാവികള്‍ എത്തുകയായിരുന്നു.

ഗുജറാത്ത് സർക്കാർ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്ന് ഹാദിയ കേസ് പരി​​ഗണിച്ചുകൊണ്ട് ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ലൗ ജിഹാദ് തടയാനെന്ന പേരിലാണ് ഗുജറാത്തിലെ ബിജെപി സർക്കാർ നിയമം നടപ്പാക്കിയത്. എന്നാൽ ഈ നിയമം പ്രഥമദൃഷ്ട്യാ തന്നെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നിയമത്തിലെ വ്യവസ്ഥകൾ ബലപ്രയോഗമോ വശീകരണമോ വഞ്ചനാപരമായ മാര്‍ഗങ്ങളോ ഇല്ലാതെ നടക്കുന്ന മിശ്ര വിവാഹങ്ങള്‍ക്ക് ബാധകമാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

രണ്ട് വിശ്വാസത്തിൽ ഉൾപെട്ട പ്രായപൂർത്തിയായവർ സമ്മതത്തോടെയും വശീകരണമില്ലാതെയും വഞ്ചനപരമായിട്ടല്ലാതെയും വിവാഹം കഴിക്കുന്നതിനെ നിയമവിരുദ്ധമായ മതപരിവര്‍ത്തന വിവാഹങ്ങള്‍ എന്ന് വിളിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഗുജറാത്ത് സർക്കാരിന്റെ മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം വ്യക്തപരമായി മതവും ഇഷ്ടങ്ങളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more