കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ ആസൂത്രിതമായി കുത്തിക്കൊന്ന കേസിലെ തീവ്രവാദ പങ്കാളിത്തം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ ) പരിശോധിക്കുന്നു. കേരളത്തിൽ എൻ.ഐ.എ അന്വേഷിച്ച കേസുകളിൽ ജാമ്യത്തിലിറങ്ങിയവർ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്നാണ് നോക്കുന്നത്. കേസന്വേഷിക്കുന്ന കേരള പൊലീസ് തീവ്രവാദ ബന്ധത്തിന്റെ ഒരു വിവരവും കൈമാറിയിട്ടില്ലെന്ന് എൻ.ഐ.എയിലെ ഉന്നതൻ ‘കേരളകൗമുദി ‘യോട് വെളിപ്പെടുത്തി.
കാമ്പസ് ഫ്രണ്ടിനായി പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസറായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ ശേഷം എറണാകുളം ജില്ലയിൽ പോപ്പുലർഫ്രണ്ട് ആസൂത്രിതമായി നടത്തിയ ആക്രമണമാണ് മഹാരാജാസിലേത്. കൈവെട്ട് കേസിൽ എൻ.ഐ.എ അന്വേഷണം തുടരുകയാണ്. ഈ കേസിൽ 13 പോപ്പുലർഫ്രണ്ട് – എസ്.ഡി.പി.ഐ പ്രവർത്തകരെ എൻ.ഐ.എ കോടതി ശിക്ഷിച്ചിരുന്നു. 18 പേരെ വെറുതെവിട്ടു. കൈപ്പത്തി വെട്ടിയ ഒന്നാംപ്രതി സവാദ് പിടികിട്ടാപ്പുള്ളിയാണ്. ഈ കേസിൽപ്പെട്ടവർ മഹാരാജാസ് ആക്രമണത്തിൽ ഉണ്ടോയെന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്.
സംസ്ഥാനത്ത് തീവ്രവാദ സ്വഭാവമുള്ള പതിനഞ്ചിലധികം കേസുകൾ എൻ.ഐ.ഐ അന്വേഷിക്കുന്നുണ്ട്. മഹാരാജാസിലെ അറബിക് ബിരുദ വിദ്യാർത്ഥിയും കാമ്പസ് ഫ്രണ്ട് നേതാവുമായ മുഹമ്മദിന്റെ നിർദ്ദേശപ്രകാരം അക്രമികൾ തമ്പടിച്ചത് കാമ്പസ് ഫ്രണ്ടിന്റെ ‘സങ്കേത’ത്തിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. നഗരത്തിൽ പഠിക്കുന്നവർക്ക് കാമ്പസ് ഫ്രണ്ട് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം ‘കൊച്ചിൻ ഹൗസ്’ എന്ന ഹോസ്‌റ്റൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് വാടകയ്‌ക്ക് എടുത്ത് നൽകിയത് കൈവെട്ട് കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ഒരാളാണെന്നാണ് സംശയം.
അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ അമ്പതിലധികം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിലുണ്ട്. ആക്രമണത്തിലെ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് കുഴയുകയാണ്. സംഭവത്തിന് തൊട്ടുപിന്നാലെ മൂന്നുപേർ പിടിക്കപ്പെടാൻ പൊലീസിന് അവസരം ഒരുക്കിയതാണെന്നും പറയപ്പെടുന്നു. മറ്റു പ്രതികൾക്ക് രക്ഷപെടാൻ സമയം നൽകാനായിരുന്നു ഇത്. അഭിമന്യുവിനെയും അർജ്ജുനെയും കുത്തിയത് ഒരാളാണെന്ന് വ്യക്തമായെങ്കിലും ആരെന്ന് പൊലീസിന് കണ്ടെത്താനായില്ല. അറസ്‌റ്റിലായ ഫറൂഖ്, ബിലാൽ, റിയാസ് എന്നിവരെ ഗൂഢാലോചന അന്വേഷിക്കാൻ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. 15 പ്രതികളുണ്ടെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
click on malayalam character to switch languages