ലണ്ടൻ: രാജ്യത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ആദ്യ ഘട്ടം നാളെ ആരംഭിക്കും. ഇംഗ്ലണ്ടിലെ മുഴുവൻ വിദ്യാർത്ഥികളും നാളെ മുതൽ വീണ്ടും സ്‌കൂളുകളിൽ എത്തിച്ചേരും. കൂടാതെ കെയർ ഹോമുകളിലെ ഇൻഡോർ സന്ദർശനങ്ങളും നിയന്ത്രണങ്ങൾ എടുത്തുകളയുന്നതിന്റെ ഭാഗമായി അനുവദിക്കും.
സ്കൂളുകൾ വീണ്ടും തുറക്കുന്നത് വൈറസിനെ മറികടക്കാനുള്ള ദേശീയ ശ്രമത്തെ അടയാളപ്പെടുത്തുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. രാജ്യത്തെ ഓരോ വ്യക്തിയുടെയും ദൃഢ നിശ്ചയം മൂലമാണ് നമുക്ക് സ്വാഭാവികതയിലേക്ക് അടുക്കാൻ കഴിയുന്നതെന്നും, വിദ്യാർത്ഥികളെ ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടുവരുന്നത് ആദ്യപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിലുടനീളമുള്ള സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ രണ്ടുതവണ വീട്ടിൽ ടെസ്റ്റുകൾ നടത്തുന്നതിന് കോവിഡ്-19 ലാറ്ററൽ-ഫ്ലോ ടെസ്റ്റുകൾ ലഭിക്കും.
ഏകദേശം 57 ദശലക്ഷം ടെസ്റ്റിംഗ് കിറ്റുകൾ സ്കൂളുകളിലേക്കും കോളേജുകളിലേക്കും എത്തിച്ചിട്ടുണ്ടെന്നും ചിലത് ഇതിനകം തന്നെ വിദ്യാർത്ഥികൾ പരീക്ഷിച്ചുതുടങ്ങിയതായും ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ.
ടെസ്റ്റുകളുടെ വിശ്വാസ്യതയെക്കുറിച്ച് ചില ആശങ്കകൾ ഉണ്ടെങ്കിലും, സ്‌കൂൾ പ്രവർത്തനങ്ങൾ തുടരാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനാൽ അവ സുപ്രധാനമാണെന്ന് സ്‌കൂൾ പാസ്റ്ററൽ കെയർ ഡെപ്യൂട്ടി ഹെഡ് ജാക്വി ഡേവിസ് പറഞ്ഞു.
ഇംഗ്ലണ്ടിലേക്കുള്ള വീണ്ടെടുക്കലിനുള്ള ജോൺസന്റെ റോഡ്മാപ്പിൽ തിങ്കളാഴ്ച മുതൽ കെയർ ഹോമുകളിൽ സന്ദർശന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതും ഉൾപ്പെടുന്നു. നിലവിൽ ലോക്ക്ഡൗൺ സമയത്ത് സന്ദർശിക്കുന്നത് ഔട്ട് ഡോർ അല്ലെങ്കിൽ സ്‌ക്രീൻ ഉപയോഗത്തിലൂടെ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ നാളെ മുതൽ, നിയുക്ത സന്ദർശകർക്കായി പതിവ് ഇൻഡോർ സന്ദർശനങ്ങൾ അനുവദിക്കും. ഇവർക്ക് പരിശോധനകളും ലഭ്യമാക്കും.
click on malayalam character to switch languages