കൊച്ചി: ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ ‘കല്ലട’ ബസിൽ യാത്രക്കാരെ ക്രൂരമായി മർദിച്ച കേസിൽ മൂന്നുജീവനക്കാർകൂടി അറസ്റ്റിലായി. ബസ് ഡ്രൈവർ തമിഴ്നാട് കോയമ്പത്തൂരിലെ നാച്ചിപാളയം സ്വദേശി കുമാർ (55), മാനേജർ കൊല്ലം പട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാൽ (37), ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ വിഷ്ണു(29) എന്നിവരെയാണ് ചൊവ്വാഴ്ച മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. വധശ്രമം, കവർച്ച, മാരകായുധങ്ങളുപയോഗിച്ച് പരിക്കേൽപിക്കൽ, സംഘം ചേർന്ന് മർദിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
തിങ്കളാഴ്ച ബസ് ഡ്രൈവറായ പുതുച്ചേരി സ്വദേശി അൻവർ, ജിതിൻ, ജയേഷ്, രാജേഷ് എന്നിവർ അറസ്റ്റിലായിരുന്നു. ഇവർക്കെതിരെയും സമാനകുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായവർക്കെല്ലാം സംഭവത്തില് പങ്കുണ്ടെന്ന് െപാലീസ് പറഞ്ഞു. നിലവിൽ യാത്രക്കാരെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പ്രതികളില്ലെന്നാണ് സൂചനയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മരട് എസ്.ഐ ബൈജു പി. ബാബു പറഞ്ഞു.
സംഭവത്തിൽ അറസ്റ്റിലായ ഏഴ് പേരെയും കോടതി റിമാൻറ് ചെയ്ത് ജയിലിലേക്ക് അയച്ചു. ഞായറാഴ്ച പുലർച്ചയാണ് എറണാകുളം വൈറ്റിലയിൽ യാത്രക്കാരായ ബത്തേരി സ്വദേശി സചിൻ(22), സുഹൃത്ത് അഷ്കർ(22), തൃശൂർ സ്വദേശി അജയ്ഘോഷ് എന്നിവരെ ഗുണ്ടശൈലിയിൽ ബസ് ജീവനക്കാർ കൂട്ടമായി മർദിച്ചത്. ക്രൂരമർദനത്തെത്തുടർന്ന് പരിക്കേറ്റ് സേലത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂവരുടെയും പരാതി ഒറ്റക്കേസായി പരിഗണിച്ചാണ് അന്വേഷിക്കുന്നത്.
click on malayalam character to switch languages