കോട്ടയം: പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് വീണ്ടും പി.സി. ജോർജ്. ഏതു മുന്നണി പിന്തുണച്ചാലും സ്വീകരിക്കും. ആരുടെ വോട്ടും വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാഴ്ച മുമ്പ് സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് പിൻവാങ്ങുകയും ചെയ്ത ജോർജ്, കോൺഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് വീണ്ടും മത്സരിക്കുമെന്ന് ശനിയാഴ്ച വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
യു.ഡി.എഫുമായി സഹകരിച്ചുപോകാമെന്ന കോൺഗ്രസ് നേതാക്കളുടെ ഉറപ്പിനെത്തുടർന്നാണ് പത്തനംതിട്ടയിലടക്കം മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവർ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. എല്ലായിടത്തും യു.ഡി.എഫിനെ പിന്തുണക്കാനും അവരുമായുള്ള ചർച്ചയിൽ ധാരണയായി.
എന്നാൽ, മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോെട പിന്നെ ഇവരെ കണ്ടിട്ടില്ല. കോൺഗ്രസ് വഞ്ചിച്ചു. ഇനി അവരുമായി ഒരു ബന്ധവുമില്ല. കോൺഗ്രസ് ബന്ധപ്പെട്ടാലും പിന്മാറില്ല. പത്തനംതിട്ടയിൽ രണ്ടുലക്ഷം വോട്ടിന് വിജയിക്കും. അവിടെ പിന്തുണക്കുന്നരെ മറ്റ് മണ്ഡലങ്ങളിൽ സഹായിക്കും. ചൊവ്വാഴ്ച ചേരുന്ന പാർട്ടി യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കും. ബി.ജെ.പിയെ മോശം പാർട്ടിയായി കാണുന്നില്ല. അവർ പിന്തുണച്ചാൽ സ്വീകരിക്കും.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചാണ് കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകിയത്. ഇപ്പോൾ ഇത് അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. നേരേത്ത, മുഴുവൻ മണ്ഡലങ്ങളിലും ജനപക്ഷം മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജോർജ്, പിന്നീട് പത്തനംതിട്ട അടക്കം മൂന്നു മണ്ഡലങ്ങളിൽ മാത്രം മത്സരിക്കുമെന്ന് അറിയിച്ചു. അടുത്തിടെ വീണ്ടും മലക്കംമറിഞ്ഞ് ഒരിടത്തും മത്സരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. വാർത്തസമ്മേളനത്തിൽ ജനപക്ഷം വൈസ് ചെയർമാൻമാരായ ഇ.കെ. ഹസൻകുട്ടി, ഭാസ്കരപിള്ള എന്നിവരും പങ്കെടുത്തു.
click on malayalam character to switch languages