ന്യൂഡൽഹി: യു.പിയിലെ അമേത്തിക്കു പുറമെ തെക്കേ ഇന്ത്യയിലെ ഒരു ലോക്സഭ സീറ്റിൽ കൂടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് മിക്കവാറും ഉറപ്പായി. അത് വയനാട് ആയിരിക്കുമോ? യു.ഡി.എഫ് നേതാക്കളും അണികളും അമിതാവേശം കാട്ടുന്നതിനപ്പുറം, തീരുമാനമെടുക്കുന്നത് രാഹുൽ തന്നെ. കേരളത്തിനൊപ്പം കർണാടകയും തമിഴ്നാടും ആന്ധ്രപ്രദേശും രാഹുൽ മത്സരിക്കണമെന്ന് മുറവിളി ഉയർത്തുന്നുണ്ട്. ഏതു തെരഞ്ഞെടുക്കണമെന്നത് തന്ത്രപരമായ ആലോചനകൾക്കു ശേഷമാവും.
ഇന്ദിര ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിച്ച ചരിത്രം അനുസരിച്ചാണെങ്കിൽ രാഹുൽ തെരഞ്ഞെടുക്കുന്നത് കർണാടകയായിരിക്കും. ഇടതു പാർട്ടികളോട് തെരഞ്ഞെടുപ്പിലും തുടർന്നും സ്വീകരിക്കേണ്ട നയം എന്തായിരിക്കണമെന്നതു കൂടി നോക്കിയാണ് വയനാട്ടിലെ സ്ഥാനാർഥിത്വം തീരുമാനിക്കുക. ബി.ജെ.പിയെ നേരിടേണ്ട കോൺഗ്രസ് ഇടതിനെ നേരിടുന്നുവെന്നാണ് സി.പി.എമ്മും മറ്റും ഉയർത്തുന്ന ആരോപണം.
തെരഞ്ഞെടുപ്പിനു ശേഷമുള്ള ചിത്രത്തിൽ ഇടതിൽ നിന്ന് എത്രത്തോളം സഹകരണം പ്രതീക്ഷിക്കുന്നു, അവർക്ക് എത്രത്തോളം കഴിയും എന്നതും പരിഗണനാ വിഷയങ്ങളാണ്. പരോക്ഷമായി ബി.ജെ.പിക്ക് വളക്കൂറ് നൽകി കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന സി.പി.എം നയത്തെ വയനാട്ടിലെ സ്ഥാനാർഥിത്വംകൊണ്ട് നേരിടുകയെന്ന തന്ത്രവും ചർച്ചകളിലുണ്ട്. കർണാടകയിലെ ബിദാർ പരിഗണനയിലുള്ള മറ്റൊരു മണ്ഡലമാണ്. മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളോട് അതിരു പങ്കുവെക്കുന്ന മണ്ഡലമാണിത്. അവിടെ കോൺഗ്രസിന് നാല് എം.എൽ.എമാരുണ്ട്. രണ്ടുപേർ മന്ത്രിമാരാണ്. സഖ്യകക്ഷിജെ.ഡി.എസിനും ഒരു മന്ത്രിയുണ്ട്. പോരാട്ടം ബി.ജെ.പിക്കെതിരെയായിരിക്കും. 10 വട്ടം കോൺഗ്രസ് ജയിച്ച ഇൗ മണ്ഡലത്തിൽ കഴിഞ്ഞ തവണ ബി.ജെ.പി നേടി. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ കല്ലുകടികളും ഒഴിവാകും.
സോണിയ മത്സരിച്ച ബെല്ലാരി ഇപ്പോൾ സംവരണ മണ്ഡലമാണ്. അമേത്തിയിലെ ജയസാധ്യതയെക്കുറിച്ച ആശങ്കക്കപ്പുറം, തെക്കേ ഇന്ത്യയിൽ നിന്ന് പരമാവധി സീറ്റ് എന്നതിനാണ് രാഹുലിെൻറ രണ്ടാം മണ്ഡലം കൊണ്ട് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തവണ വഡോദരയിലും വാരാണസിയിലും മത്സരിച്ചതിനാൽ, രാഹുൽ ഗാന്ധി രണ്ടു മണ്ഡലത്തിൽ മത്സരിക്കുന്നത് പേടി കൊണ്ടാണെന്ന പ്രചാരണം ഉയർത്താൻ ബി.ജെ.പിക്ക് കഴിയില്ല. രാഹുൽ വയനാട്ടിൽ മത്സരിക്കാൻ ആലോചിക്കുന്ന കാര്യം പുറത്തുപറയുന്നതിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അമിതാവേശം കാട്ടിയെന്ന ചർച്ചകൾ എ.െഎ.സി.സി തലത്തിൽ ഇതിനിടെ നടക്കുന്നുണ്ട്.
click on malayalam character to switch languages