ന്യൂഡൽഹി: നിലപാടുകൾ തരംപോലെ തട്ടിക്കളിക്കുന്നതിനിടയിൽ ഡൽഹിയിലെത്തിയ പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ് കൂടിക്കാഴ്ചക്ക് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ. പക്ഷേ, സോണിയ സമയം അനുവദിക്കാത്തതിനാൽ അദ്ദേഹം നിരാശനായി മടങ്ങി. സംസ്ഥാനത്തെ കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വവുമായി കൂടിയാലോചനയൊന്നും നടത്താതെയാണ് ജോർജ് ഡൽഹിക്കു പറന്നത്. സോണിയയുമായി നേരിട്ടു സംസാരിക്കുന്നതിന് സമയം അനുവദിച്ചുകിട്ടാൻ ചില ശ്രമങ്ങൾ നടത്തിയിരുന്നു. അങ്ങനെയാണ് സോണിയയുടെ വസതിയിലെത്തിയത്.
കൂടിക്കാഴ്ചക്കുമുമ്പ് പക്ഷേ, കേരളത്തിൽനിന്ന് കോൺഗ്രസ് നേതാക്കളുടെ സന്ദേശം 10-ജൻപഥിൽ എത്തി. അങ്ങനെ സോണിയയുടെ സെക്രട്ടറിയുടെ മുറിയിൽ കുറെ സമയം കാത്തിരുന്നു മടങ്ങി. കേരള കോൺഗ്രസ് വിട്ട് ജനപക്ഷമുണ്ടാക്കിയ ജോർജ് കേരളത്തിൽ സി.പി.എമ്മിനെയും ബി.ജെ.പിയെയും കോൺഗ്രസിനെയും പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾ പലവിധത്തിലാണ് നടത്തുന്നത്.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് നിയമസഭയിൽ ഒ. രാജഗോപാലിനൊപ്പം ഇരുന്നു. പ്രളയദുരന്ത ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനോടായിരുന്നു കമ്പം. അതും കഴിഞ്ഞാണ് തിങ്കളാഴ്ച സോണിയയെ കാണാൻ ഡൽഹിയിലെത്തിയത്.
കൂടിക്കാഴ്ചക്കുമുമ്പ് ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെ: രാഹുൽ ഗാന്ധിയുടെ നേതൃത്വം ജനം അംഗീകരിച്ചുതുടങ്ങി. ജനപക്ഷം യു.ഡി.എഫിലേക്ക് പോകില്ലെന്ന് പറയാനാകില്ല. പാർലമെൻറ് തെരഞ്ഞെടുപ്പിനുമുമ്പ് ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകും.
click on malayalam character to switch languages