കൊച്ചി: പറവൂർ കുന്നുകര പഞ്ചായത്തിലെ കുത്തിയതോട് കെട്ടിടം ഇടിഞ്ഞുണ്ടായ അപകടത്തില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതോടുകൂടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
കുത്തിയതോട് സ്വദേശികളായ പൗലോസ്, കുഞ്ഞൗസേപ്പ്, ഇലഞ്ഞിക്കാടൻ ജോമോൻ, ഇദ്ദേഹത്തിെൻറ പിതാവ് എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. സൈനികരും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കുത്തിയതോട് സ്വദേശികളായ പനക്കൽ ജെയിംസ് (55), ശൗരിയാർ (45) എന്നിവരുടെ മൃതദേഹം ഞായറാഴ്ച പുലർച്ച മൂന്നോടെ നാട്ടുകാരുടെ പരിശ്രമത്തിനൊടുവിൽ കണ്ടെത്തിയിരുന്നു.
കുന്നുകര പഞ്ചായത്തിലെ ഒന്ന്, 15 വാർഡുകൾ ചേരുന്ന സ്ഥലമാണിത്. ചാലക്കുടിയാർ, പെരിയാർ, മാഞ്ഞാലിത്തോട് എന്നിവ സംഗമിക്കുന്ന ഇവിടെ ജലനിരപ്പ് ഉയർന്നതോടെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചവരാണ് അപകടത്തിൽപെട്ടത്. ഈ ക്യാമ്പുകളിലും വെള്ളം കയറിയതോടെ ആളുകൾ മറ്റ് സുരക്ഷിത സ്ഥാനങ്ങൾതേടി നടക്കുന്ന സാഹചര്യമായിരുന്നു. സെൻറ് തോമസ് പള്ളി, സെൻറ് സേവ്യേഴ്സ് സ്കൂൾ, പാരിഷ് ഹാൾ എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകൾ അഭയംപ്രാപിച്ചു. ഇവിടെ തിരക്ക് കൂടിയപ്പോൾ ആളുകൾ സെൻറ് സേവ്യേഴ്സ് പാരിഷ്ഹാളിനോട് ചേർന്നുള്ള പള്ളിമേടയിലെത്തി.
90 വർഷത്തോളം പഴക്കമുള്ള മേടയുടെ രണ്ടാംനില വ്യാഴാഴ്ചയോടെ തകർന്നുവീഴുകയായിരുന്നു. തൂണും വരാന്തയും ചേർന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. ഭക്ഷണവുമായി എത്തിയ ഹെലികോപ്ടറിൻെറ ശക്തമായ പ്രകമ്പനം കൊണ്ടാണ് കെട്ടിടം തകർന്നതെന്ന് ആളുകൾ പറയുന്നു. നാല് കേന്ദ്രങ്ങളിലായി 1300ഓളം പേരാണ് ഇവിടെയുള്ളത്.
click on malayalam character to switch languages