ശ്രീലങ്കയില്‍ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. അതേസമയം കൊളംബോ വിമാനത്താവള പരിസരത്ത് സ്ഥാപിച്ചിരുന്ന ഒന്‍പതാമത്തെ ബോംബ് പൊലീസ് നിര്‍വീര്യമാക്കി. പ്രാദേശികമായി നിര്‍മിക്കപ്പെട്ട പൈപ്പ് ബോംബാണ് പൊലീസ് കണ്ടെടുത്തത്. സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം ഒരേ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. നടന്ന 8 സ്ഫോടനങ്ങളില്‍ രണ്ടെണ്ണം ചാവേര്‍ ആക്രമണങ്ങളായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചു ബ്രിട്ടീഷുകാരും ഉൾപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊളംബോയിലെ ഷാ ഗ്രില്ല ഹോട്ടലിൽ താമസമാക്കിയിരുന്ന നാല്പത്തിരണ്ടുകാരിയായ അനീറ്റയും മകൻ പതിനൊന്ന് കാരനായ അലക്സ് നിക്കോൾസണും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. അലക്സിന്റെ പിതാവ് ബെൻ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്, അതേസമയം ഇളയ സഹോദരിയെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബത്തിന് അറിയില്ല.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയുമുണ്ട്. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റസീനയാണ് (61) കൊല്ലപ്പെട്ടത്. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങുമ്പോഴാണ് സ്ഫോടനമുണ്ടായത്. നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 8.45നാണ് ലോകത്തെ നടുക്കി സ്ഫോടനമുണ്ടായത്. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രില, കിങ്സ്ബറി എന്നിവിടങ്ങളിലെ ഹോട്ടലുകളിലുമായാണ് സ്ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്. സെന്റ് ആന്റണീസ് ചര്‍ച്ചില്‍ സ്ഫോടനം നടന്ന് അരമണിക്കൂറിനുള്ളിലാണ് മറ്റിടങ്ങിലുമുണ്ടായത്. നെഗോമ്പോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണത് ദുരന്തത്തിന്റെ ആക്കം കൂട്ടി. വിദേശികളുള്‍പ്പെടെ പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ കൊളംബോ നാഷണല്‍ ആശുപത്രിയിലുള്‍പ്പെടെ പ്രവേശിപ്പിച്ചു.
click on malayalam character to switch languages