ന്യൂഡൽഹി: 2013ലെ ഐ.പി.എല്‍ വാതുവെപ്പ് ആരോപണത്തെ തുടർന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. ബി.സി.സി.ഐ ചുമത്തിയ ആജീവനാന്ത വിലക്കാണ് പരമോന്നത കോടതി നീക്കിയത്.
ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം, വാതുവെപ്പ് കേസിൽ നിന്ന് ശ്രീശാന്തിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.
ക്രിമിനൽ കേസും അച്ചടക്ക നടപടിയും രണ്ടാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ശ്രീശാന്ത് തെറ്റ് ചെയ്തിട്ടുണ്ടാവാം. അത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. അതിന് ആജീവനാന്ത വിലക്കല്ല നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്ത് ശിക്ഷ നൽകണമെന്ന് ബി.സി.സി.ഐ വീണ്ടും തീരുമാനിക്കണം. പുതിയ അച്ചടക്ക നടപടി സംബന്ധിച്ച് മൂന്നു മാസത്തിനുള്ളിൽ ബി.സി.സി.ഐ തീരുമാനം എടുക്കണം. ക്രിമിനൽ കേസിന്‍റെ നടപടികളെ ഇത് ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.
ഡൽഹി പട്യാല ഹൗസ് കോടതി വാതുവെപ്പ് കേസിൽ നിന്ന് ശ്രീശാന്തിനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണ കോടതി വിധിയെ ചോദ്യം ചെയ്ത് പൊലീസ് സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കേരള ഹൈകോടതിയെ സമീപിച്ചത്.
ഹൈകോടതി സിംഗ്ൾ വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, ഡിവിഷൻ ബെഞ്ച് ബി.സി.സി.ഐ വിലക്ക് ശരിവെച്ചു. തുടർന്ന് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിനെതിരെയാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.
ആജീവനാന്ത വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നും തന്‍റെ അവകാശത്തിന് എതിരാണെന്നും കേസിന്‍റെ വാദത്തിനിടെ ശ്രീശാന്ത് ചൂണ്ടിക്കാട്ടിയിരുന്നു. വാതുവെപ്പ് കേസിൽ തനിക്കെതിരെ നേരിട്ട് തെളിവുകളില്ല. തെളിവുകളായി പൊലീസ് സമർപ്പിച്ച ടെലിഫോൺ സംഭാഷണത്തിൽ തനിക്ക് നേരിട്ട് ബന്ധമില്ല.
മുമ്പ് ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന് ഏർപ്പെടുത്തിയ വിലക്ക് നിശ്ചിതകാലത്തേക്ക് ആയിരുന്നു. രാജ്യാന്തര തലത്തിൽ മൽസരത്തിൽ പങ്കെടുക്കാൻ നിരവധി ഒാഫറുകൾ തനിക്ക് ലഭിക്കുന്നുണ്ട്. അതിനാൽ, വീണ്ടും ക്രിക്കറ്റ് കളിക്കാൻ അനുമതി നൽകണമെന്നാണ് ശ്രീശാന്ത് വാദിച്ചത്.
2013 േമയ് ഒമ്പതിന് രാജസ്ഥാന് റോയല്‍സും കിങ്സ് ഇലവന് പഞ്ചാബും തമ്മില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഒത്തുകളിയും വാതുവെപ്പും നടന്നെന്ന ആരോപണം ഉയർന്നത്. രാജസ്ഥാൻ റോയൽസിനു വേണ്ടി െഎ.പി.എല്ലിൽ കളിക്കുന്നതിനിടെ കോഴ വാങ്ങിയെന്നാരോപിച്ച് 2013 മേയ് 16ന് ശ്രീശാന്തിനെയും ശ്രീശാന്തിനെയും സഹതാരങ്ങളായ അങ്കിത് ചവാൻ, അജീത് ചാന്ദില എന്നിവരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
വാതുവെപ്പ് നടത്തുന്ന ഇടനിലക്കാർക്കുള്ള അടയാളമായി പോക്കറ്റിൽ തൂവാല തിരുകിയാണ് ശ്രീശാന്ത് ബൗൾ ചെയ്തതെന്നും 40 ലക്ഷം വാങ്ങിയെന്നുമായിരുന്നു ആരോപണം.
click on malayalam character to switch languages