ഗവർണർ പദവി രാജിവച്ച കുമ്മനം രാജശേഖരൻ തലസ്ഥാനത്ത് ബി.ജെ.പി ക്കായി അങ്കത്തിനിറങ്ങുന്നതോടെ മത്സരം തീ പാറും. ശശി തരൂരും സി. ദിവാകരനും ഭീഷണി ഉയർത്താനാകുന്ന സ്ഥാനാർഥിയാണ് കുമ്മനമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. ഫലം പ്രവചനാതീതമാകുന്ന ത്രികോണ മത്സരത്തിലേക്കാണ് തിരുവനന്തപുരം നീങ്ങുന്നത്.
സംസ്ഥാനത്ത് നിന്ന് ഒരാളെ ലോക്സഭയിലെത്തിക്കാൻ ബി.ജെ.പി കണ്ണ് വച്ചു കാത്തിരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ തവണ ഫോട്ടോഫിനിഷിലാണ് തരൂർ ലോക്സഭ കയറിയത്. കഴിഞ്ഞ തവണ ഒ. രാജഗോപാല്‍ നേടിയത് 282336 വോട്ടുകളാണ്. രണ്ടാം സ്ഥാനത്ത് എത്തിയ രാജഗോപാലിന് പകരം ഇത്തവണ ശക്തമായ ആൾ വേണമെന്ന് നേരത്തേ തന്നെ ബി.ജെ.പിയിൽ ആവശ്യം ഉയർന്നിരുന്നു. അതിന് കുമ്മനം രാജശേഖരൻ തന്നെ എത്തണമെന്നാണ് പാര്‍ട്ടിയില്‍നിന്ന് ഉയർന്ന ആവശ്യം. കുമ്മനം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിച്ച് രണ്ടാമതെത്തിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നേമം എന്നീ നിയോജക മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാമതെത്തിയിരുന്നു. കോവളം, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലെ വോട്ടുമികവിലാണ് തരൂര്‍ രാജഗോപാലിനെ മറികടന്നത്. ഇപ്പോള്‍ സാഹചര്യങ്ങള്‍ കുറേക്കൂടി അനുകൂലമാണെന്നും ബി.ജെ.പി കരുതുന്നു. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഇടതുമുന്നണിയും ശക്തനായ സി ദിവാകരനെ രംഗത്തിറക്കിക്കഴിഞ്ഞു. ഇതോടെ സംസ്ഥാനം മൊത്തത്തിൽ ഉറ്റു നോക്കുന്ന അങ്കത്തട്ടായി അനന്തപുരി മാറുകയാണ്.
click on malayalam character to switch languages