തിരുവനന്തപുരം: നിയമപരിഷ്കാര കമീഷൻ തയാറാക്കിയ ചർച്ച് ബിൽ സംസ്ഥാനത്ത് ഒരു തരത്തിലും നടപ്പാക്കില്ലെന്ന് സഭാധ്യക്ഷന്മാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. മലങ്കര കത്തോലിക്ക സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെയും കെ.സി.ബി.സി അധ്യക്ഷൻ ആർച്ച് ബിഷപ് സൂസപാക്യത്തിെൻറയും നേതൃത്വത്തിൽ കത്തോലിക്ക കോൺഗ്രസ് പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇൗ ഉറപ്പ്.
സർക്കാർ നിർദേശിച്ചിട്ടല്ല ഇൗ ബിൽ നിയമപരിഷ്കാര കമീഷൻ തയാറാക്കിയതെന്ന് മുഖ്യമന്ത്രി പ്രതിനിധികളെ അറിയിച്ചു. സർക്കാറിന് ഈ വിഷയത്തിൽ കൃത്യമായ നിലപാടുണ്ട്. നിർദേശങ്ങൾ കമീഷേൻറത് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം പിന്നീട് മുഖ്യമന്ത്രി വാർത്ത കുറിപ്പിറക്കി. കമീഷൻ ശിപാർശയിൽ സർക്കാർ ഒരു തരത്തിലുള്ള തുടർനടപടിയും സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് ഉറപ്പുനൽകിയതായി കൂടിക്കാഴ്ചക്കുശേഷം മലങ്കര കത്തോലിക്ക സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉറപ്പിനെ തങ്ങൾ പൂർണ വിശ്വാസത്തിലെടുക്കുന്നു. നിയമപരിഷ്കരണ കമീഷെൻറ ഉദ്ദേശത്തിൽ സഭകൾക്കും വിശ്വാസികൾക്കും ആശങ്കയുണ്ട്. സർക്കാറും ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും നൽകുന്ന ഉറപ്പുകൾ മറികടന്നാണ് കമീഷൻ മുന്നോട്ടുപോകുന്നത്.
വ്യാഴാഴ്ച കോട്ടയത്ത് നടക്കുന്ന സംഗമത്തിൽ ചർച്ചയിലെ വിശദാംശങ്ങൾ അറിയിക്കും. വ്യാഴാഴ്ച കോട്ടയത്ത് നിശ്ചയിച്ച നിയമപരിഷ്കാര കമീഷൻ ഹിയറിങ് മാറ്റിവെക്കുമെന്നാണ് സർക്കാറും പ്രതീക്ഷിക്കുന്നതെന്നും കർദിനാൾ ക്ലീമിസ് ബാവ അറിയിച്ചു. നടപടികളുമായി മുന്നോട്ടുപോകുകയാണെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2006-2011ലെ എൽ.ഡി.എഫ് സർക്കാറിന് മുമ്പിൽ ഇത്തരമൊരു നിർദേശം അന്നത്തെ നിയമപരിഷ്കാര കമീഷൻ ഉന്നയിെച്ചന്നും സർക്കാർ അത് തള്ളിക്കളഞ്ഞെന്നും മുഖ്യമന്ത്രി വാർത്ത കുറിപ്പിൽ വ്യക്തമാക്കി. കേത്താലിക്ക കോൺഗ്രസ് ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ.മൈക്കിൾ വെട്ടിക്കാട്ട്, മോൺ. യൂജിൻ എച്ച്. പെരേര, കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ജിയോ കടവി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് ബിജു പറയനിലം, സെക്രട്ടറി ആൻറണി എൽ. തൊമ്മാന, ട്രഷറർ പി.ജെ. പാപ്പച്ചൻ എന്നിവരും ചർച്ചയിൽ പെങ്കടുത്തു.
click on malayalam character to switch languages