പൊതുതെരഞ്ഞെടുപ്പ് അടുത്ത ദിവസങ്ങളില്‍ നടത്തിയാല്‍ പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തില്‍ 34 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ ഭരണത്തിലേറുമെന്ന് സര്‍വ്വെ. മൂന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ സ്വതന്ത്ര ഗ്രൂപ്പിലേക്ക് വഴിമാറിയ സ്ഥിതിവിശേഷം നിലനില്‍ക്കവെ നടന്ന സര്‍വ്വെ വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഭരണപക്ഷവും, പ്രതിപക്ഷവും എംപിമാരെ നഷ്ടപ്പെട്ട് നില്‍ക്കുമ്പോഴും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കണ്‍സര്‍വേറ്റീവുകള്‍ 39 ശതമാനം പിന്തുണ നേടുമ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 31 ശതമാനം പിന്തുണയാണുള്ളത്.
സ്വതന്ത്ര ഗ്രൂപ്പ് 11 ശതമാനവുമായി മൂന്നാം സ്ഥാനത്തും, ലിബറല്‍ ഡെമോക്രാറ്റുകള്‍ 5 ശതമാനം, യുകെഐപി 4 ശതമാനം എന്നിങ്ങനെയാണ് ദി മെയില്‍ നടത്തിയ സര്‍വ്വെ നല്‍കുന്ന ഫലങ്ങള്‍. അതേസമയം ലേബര്‍ നേതൃസ്ഥാനത്ത് നിന്നും ജെറമി കോര്‍ബിന്‍ പിന്‍വാങ്ങിയാല്‍ കളിമാറുമെന്നും ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഡെല്‍റ്റാപോള്‍ നടത്തിയ സര്‍വ്വെയില്‍ കോര്‍ബിന്‍ പടിയിറങ്ങിയാല്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 40 ശതമാനമായി വര്‍ദ്ധിക്കും. ഇതോടെ കണ്‍സര്‍വേറ്റീവുകള്‍ മൂന്ന് ശതമാനം ലീഡ് കുറയ്ക്കും. ഇതുവഴി ഏറ്റവും വലിയ ഒറ്റകക്ഷിയായി ലേബര്‍ മാറുകയും ചെയ്യും.
ഒന്‍പത് എംപിമാരെയാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന് നഷ്ടമായത്. പാര്‍ട്ടിയുടെ ജൂതവിരുദ്ധ നിലപാടും, ബ്രക്‌സിറ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നില്ലെന്നും ആരോപിച്ച് എട്ട് എംപിമാര്‍ സ്വതന്ത്ര ഗ്രൂപ്പിലാണ് ചേക്കേറിയത്. ഇതോടെ കോര്‍ബിന്റെ നില പരുങ്ങലിലുമാണ്. കൂടുതല്‍ എംപിമാര്‍ രാജിവെയ്ക്കുമെന്ന ഭീഷണി ഇദ്ദേഹത്തിന്റെ പ്രധാനമന്ത്രി സ്വപ്‌നങ്ങള്‍ തകര്‍ക്കുകയാണ് അതേസമയം ഏറ്റവും ജനപ്രിയനായ നേതാവായി ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുത്തത് സ്ട്രീതാം എംപി ചൂകാ ഉമുനയെയാണ്. 63 ശതമാനം പേര്‍ക്ക് ബെസ്റ്റ് നേതാവിനെ അറിയില്ലെന്നാണ് പ്രതികരിച്ചത്.
ബ്രക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധനയെ പിന്തുണയ്ക്കുന്ന ജനങ്ങളുടെ എണ്ണം ഭിന്നിച്ച് തന്നെ തുടരുകയാണ്. വീണ്ടും ഹിതപരിശോധന നടത്തിയാല്‍ 41 ശതമാനം പുറത്താകാനും, 45 ശതമാനം തുടരാനും വോട്ട് ചെയ്യുമെന്നാണ് അറിയിച്ചത്.
click on malayalam character to switch languages