ജിഹാദി വധു ഷമീമാ ബീഗത്തിന്റെ യുകെ പൗരത്വം പിന്‍വലിച്ച ഹോം സെക്രട്ടറി സാജിദ് ജാവിദിന്റെ നടപടിക്ക് പിന്തുണയുമായി ഇവരുടെ പിതാവ് രംഗത്ത്. മകള്‍ യുകെയിലേക്ക് തിരികെ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചതില്‍ യാതൊരു തെറ്റുമില്ലെന്ന് 60-കാരനായ അഹമ്മദ് അലി പ്രതികരിച്ചു. ബീഗം ഇപ്പോള്‍ സിറിയയില്‍ കുടുങ്ങിയത് ജീവിതത്തില്‍ അവര്‍ ചെയ്ത പ്രവൃത്തികള്‍ മൂലമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബീഗത്തിന്റെ ബ്രിട്ടനിലുള്ള ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് അലി മുന്നോട്ട് വെയ്ക്കുന്നത്. ഐഎസിനൊപ്പം പോരാടാന്‍ ഇറങ്ങിത്തിരിച്ച ഇവരെ അടുത്തിടെ പ്രസവിച്ച കുഞ്ഞിനൊപ്പം തിരികെ എത്തിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാല്‍ ഇതിനെ എതിര്‍ത്ത ബീഗത്തിന്റെ പിതാവ് താന്‍ സര്‍ക്കാരിനൊപ്പമാണെന്നും കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ സര്‍ക്കാരിനൊപ്പമാണ്. ഇത് തെറ്റോ, ശരിയോ എന്ന് പറയാന്‍ കഴിയില്ല. പക്ഷെ നാട്ടിലെ നിയമം അനുസരിച്ച് അവളുടെ പൗരത്വം റദ്ദാക്കാമെന്നാണെങ്കില്‍ അത് ശരിയായ കാര്യം തന്നെയാണ്’, അലി വ്യക്തമാക്കി.
ബംഗ്ലാദേശിലെ നോര്‍ത്ത് ഈസ്റ്റ് മേഖലയായ സുനാംഗഞ്ചിലാണ് ബീഗത്തിന്റെ പിതാവ് ഇപ്പോള്‍ താമസിക്കുന്നത്. തുന്നല്‍ ജോലിയില്‍ നിന്നും വിരമിച്ച ഇദ്ദേഹം 1975-ലാണ് ബംഗ്ലാദേശില്‍ നിന്നും ബ്രിട്ടനിലെത്തുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം ബീഗത്തിന്റെ അമ്മ അസ്മയെ വിവാഹം ചെയ്തു. ഈസ്റ്റ് ലണ്ടനിലെ ബെത്‌നാല്‍ ഗ്രീനില്‍ താമസമുറപ്പിച്ച ഇവര്‍ക്ക് നാല് പെണ്‍മക്കളും പിറന്നു. 1990-കളുടെ പകുതിയോടെ സ്വദേശത്ത് മറ്റൊരു സ്ത്രീയെ കൂടി വിവാഹം ചെയ്തതോടെ അലി ബ്രിട്ടനും, ബംഗ്ലാദേശും തമ്മിലുള്ള യാത്രകളിലായി.
സ്‌കൂള്‍ സുഹൃത്തുക്കളായ കദീസാ സുല്‍ത്താനയ്ക്കും, ആമിറ അബാസിനും ഒപ്പം 2015 മാര്‍ച്ചിലാണ് ബീഗം സിറിയയിലേക്ക് മുങ്ങിയത്. ഇതിന് രണ്ട് മാസം മുന്‍പ് യുകെ സന്ദര്‍ശിച്ചപ്പോഴാണ് അലി മകളെ അവസാനമായി കണ്ടത്. എന്നാല്‍ ഐഎസില്‍ ചേര്‍ന്നതില്‍ യാതൊരു വ്യസനവും രേഖപ്പെടുത്താത്ത മകളുടെ നിലപാട് തന്നെ ഞെട്ടിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ നിന്നാണ് ബീഗം അഭിമുഖങ്ങള്‍ നല്‍കിയത്.
അതേസമയം ഐസിസ് സാമ്രാജ്യം തകർന്നടിഞ്ഞതോടെ ബ്രിട്ടീഷുകാരായ ഐസിസ് പോരാളികൾ തിരികെ ബ്രിട്ടനിലേക്ക് കടക്കുന്നത് തടയുന്നതിനെതിരെ നടക്കുന്ന ക്യാംപെയ്നിൽ ഒപ്പു വച്ചവരുടെ എണ്ണം അഞ്ചര ലക്ഷം കവിഞ്ഞു. ഇതോടെ ഇക്കാര്യം ഇനി പാർലമെന്റിലും ചർച്ചയാകും. നിരവധിപേരാണ് തിരികെ വരണേണമെന്നാവശ്യപ്പെട്ട് സിറിയൻ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്.
click on malayalam character to switch languages