തിരുവനന്തപുരം: ഈ മാസം 15ന് കൊല്ലത്ത് പ്രധാനമന്ത്രി എത്തുന്നതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കമിടാൻ ബി.ജെ.പി ആലോചിക്കുന്നു. പതിറ്റാണ്ടുകളായി കൊല്ലം ജനതയുടെ അഭിലാഷമായ ദേശീയപാത ബൈപാസിന്റെ ഉദ്ഘാടനം ഔദ്യോഗിക പരിപാടിയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങളൊരുക്കാൻ എസ്.പി.ജി.ഡി.ജിയുടെ സന്ദേശം സംസ്ഥാന ചീഫ് സെക്രട്ടറി ടോംജോസിന് ലഭിച്ചു.
അതേസമയം, കൊല്ലം പീരങ്കി മൈതാനത്ത് പ്രധാനമന്ത്രി ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യുന്നുണ്ട്. കൊല്ലം, മാവേലിക്കര, ആലപ്പുഴ പാർലമെന്റ് മണ്ഡലങ്ങളിലെ പ്രവർത്തകരുടെ സമ്മേളനമാണത്. വൈകിട്ട് 5.30നാണ് ബൈപാസ് ഉദ്ഘാടനം. നാലു മണിക്കാണ് പാർട്ടി റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിക്കുന്ന ശക്തിപ്രകടനത്തിനാണ് ബി.ജെ.പി ഒരുങ്ങുന്നത്. ശബരിമല സമരം പാർട്ടിക്ക് ഉണർവേകിയെന്ന് ബോദ്ധ്യപ്പെടുത്താനുള്ള അവസരംകൂടിയാണിത്. പ്രധാനമന്ത്രി നിർണായകമായ രാഷ്ട്രീയപ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്ന പ്രതീക്ഷ സംസ്ഥാന നേതൃത്വത്തിനുണ്ട്.
ഈ മാസം 27ന് തൃശൂരിൽ യുവമോർച്ച സംസ്ഥാന സമ്മേളന റാലിയെയും പ്രധാനമന്ത്രി സംബോധന ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം രണ്ടോ മൂന്നോ പാർട്ടി റാലികളിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വോട്ടു നിലയിൽ കാര്യമായ വർദ്ധനയുണ്ടായ ആറു ലോക്‌സഭാ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, മാവേലിക്കര, പത്തനംതിട്ട, തൃശൂർ, പാലക്കാട് മണ്ഡലങ്ങളാണിവ. കാസർകോട് മണ്ഡലത്തിലും മുന്നേറാമെന്ന് കണക്കുകൂട്ടുന്നു.
click on malayalam character to switch languages