തെലങ്കാന: അമേരിക്കയിൽ പിടിച്ചുപറിക്കാരിൽ നിന്ന് വെടിയേറ്റ തെലങ്കാന സ്വദേശി ആശുപത്രിയിൽ. ഡിട്രോയിറ്റിലെ ഡൗൺടൗണിൽ വെച്ചാണ് ഇലക്ട്രിക്കൽ എഞ്ചിനീയറായ സായ് കൃഷ്ണക്ക് അർധരാത്രി കവർച്ചക്കാരിൽ നിന്ന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിെൻറ ജീവൻ രക്ഷിക്കാൻ ഡിട്രോയിറ്റിലെ ആശുപത്രിയിൽ നിരവധി സർജറികൾ നടന്നുകൊണ്ടിരിക്കുകയാണ്.
സൗത്ത് ഫീൽഡ് മിഷിഗനിലെ ലോറൻസ് ടെക് സർവകലാശാലയിൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയ സായ് ഡിട്രോയ്റ്റ് ഡൗൺടൗണിൽ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ജനുവരി മൂന്നാം തീയതി അമേരിക്കൻ സമയം രാത്രി 11:30ന് ജോലി കഴിഞ്ഞ് ഭക്ഷണം വാങ്ങി വീട്ടിലേക്ക് തിരിക്കവേയായിരുന്നു സംഭവം.
കവർച്ചക്കാർ സായ് കൃഷ്ണയുടെ കാർ തടയുകയും ബലം പ്രയോഗിച്ച് അകത്ത് കയറി ഒറ്റപ്പെട്ട സ്ഥലത്തേക്ക് ഡ്രൈവ് ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. അവിടെ വെച്ച് ആക്രമിച്ച് കാറിലുള്ളതും പേഴ്സും മറ്റും കവർന്ന് കടന്ന് കളയുകയും ചെയ്തു.
അതുവഴി പോവുകയായിരുന്ന ഒരു സ്വദേശി അസ്വാഭാവിക നിലയിൽ കാർ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് രക്തം വാർന്ന നിലയിൽ സായ് കൃഷ്ണയെ കാണുന്നത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയും ആംബുലൻസ് എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
തീർത്തും ഇടത്തര കുടുംബത്തിൽ ജനിച്ച സായ് പഠിക്കാനും മികച്ച ഭാവി പടുത്തുയർത്താനുമായാണ് വിദേശത്തേക്ക് പോയതെന്ന് സുഹൃത്ത് സുജിത് പറഞ്ഞു. അതിനുള്ള പണം കണ്ടെത്താനും ഒരുപാട് കഷ്ടതകൾ സായ് അനുഭവിച്ചിരുന്നുവെന്നും സുജിത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ചികിത്സക്ക് വൻ തുക ചിലവാകുന്ന സാഹചര്യമായതിനാൽ സുഹൃത്തുക്കൾ ചേർന്ന് സായ് കൃഷ്ണയുടെ പേരിൽ ‘ഗോ ഫണ്ട് മി’ എന്ന ചാരിറ്റി വെബ് സൈറ്റ് ആരംഭിച്ച് പണം ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ ഒരു ലക്ഷം ഡോളറോളം ഇത്തരത്തിൽ സമാഹരിച്ചിട്ടുണ്ട്.
click on malayalam character to switch languages