ന്യൂഡൽഹി: 15 ദിവസമായി മേഘാലയയിലെ ഖനിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ വ്യോമസേനയും രംഗത്ത്. ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ(എൻ.ഡി.ആർ.എഫ്), അഗ്നിശമന സേന എന്നിവർക്കൊപ്പം അതിശക്തമായ മോേട്ടാർ പമ്പുകളും കയറ്റി ഒഡിഷയിൽനിന്ന് പുറപ്പെട്ട വ്യോമസേന വിമാനം ഗുവാഹതിയിലിറങ്ങി. അവിടെ നിന്ന് പമ്പുകളും മറ്റു സാധന സാമഗ്രികളും മേഘാലയയിലെ കിഴക്കൻ ജയന്തിയയിലുള്ള ഖനിക്ക് സമീപത്ത് എത്തിക്കും. അമേരിക്കയിലെ ലോക്ക്ഹീദ് മാർട്ടിൻ കമ്പനി നിർമിച്ച സി-130 ജെ ഹെർക്കുലിസ് വിമാനമാണ് രക്ഷാദൗത്യവുമായി പുറപ്പെട്ടത്.
ഇൗ മാസം 13നാണ് 15 ഖനിത്തൊഴിലാളികൾ ‘എലിമട’ എന്നറിയപ്പെടുന്ന ഇടുങ്ങിയ ഖനിയിൽ കുടുങ്ങിയത്. ലൈത്തീൻ നദിയിലെ വെള്ളം ഖനിയിൽ കയറിയതാണ് അവർ കുടുങ്ങാൻ കാരണം. ആദ്യ ദിനം മുതൽ ദേശീയ ദുരന്ത പ്രതികരണ സേന വെള്ളം പമ്പ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെങ്കിലും ഇതുവരെ തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല. മൂന്ന് ഹെൽമെറ്റുകൾ മാത്രമാണ് കണ്ടു കിട്ടിയത്. 25 എച്ച്.പിയുടെ രണ്ടു മോേട്ടാർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തിട്ടും ജലനിരപ്പ് താഴാത്തതാണ് രക്ഷാദൗത്യം ദുഷ്കരമാക്കുന്നത്.
ഖനിക്ക് സമീപത്തുനിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്നും അത് നല്ല സൂചനയല്ലെന്നും എൻ.ഡി.ആർ.എഫ് അസിസ്റ്റൻറ് കമാൻഡൻറ് സന്തോഷ് സിങ് പറഞ്ഞു. വ്യോമസേന വിമാനത്തിൽ അതിശക്തമായ 20 പമ്പുകളാണ് എത്തിച്ചിരിക്കുന്നത്. ഇവക്ക് മിനിറ്റിൽ 1600ലിറ്റർ വെള്ളം പുറന്തള്ളാൻ കഴിയും. കോൾ ഇന്ത്യ ലിമിറ്റഡും ശക്തമായ മോേട്ടാറുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ്.
കിർലോസ്കർ കമ്പനിയുടെ രണ്ടു സംഘങ്ങൾ ഖനിയിൽ തുടക്കം മുതൽ വെള്ളം പമ്പ് ചെയ്യുന്ന ജോലിയിൽ വ്യാപൃതരാണ്. 300 അടി താഴ്ചയുള്ള ഖനിയിൽ തൊഴിലാളികൾ എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്ന് കണ്ടെത്താൻ കഴിയാത്തതും രക്ഷാപ്രവർത്തനം പ്രയാസകരമാക്കിയിട്ടുണ്ട്. 70 അടിയാണ് ഇപ്പോൾ ഖനിയിലെ ജലനിരപ്പ്. എന്നാൽ, ജലനിരപ്പ് 40 അടിയിൽ എത്തിയാൽ മാത്രമേ എൻ.ഡി.ആർ.എഫ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങൂ.
click on malayalam character to switch languages