ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് മന്ദഗതിയിൽ. 13 ശതമാനം പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. 18 ജില്ലകളിലായി 72 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ഒരു ലക്ഷത്തോളം സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഡിസംബര്‍ 11നാണ് ഫലപ്രഖ്യാപനം.
90 നിയമസഭ സീറ്റുകളുള്ള ഛത്തീഗഢിലെ 18 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ മാവോയിസ്റ്റ് ആക്രമണങ്ങൾക്കിടയിലും 75 ശതമാനത്തിലധികമായിരുന്നു പോളിങ്. അതിനാൽ മെച്ചപ്പെട്ട പോളിങ്ങാണ് രണ്ടാംഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന 19 ജില്ലകളിലെ 6 എണ്ണം മാവോയിസ്റ്റ് ഭീഷണി ഉള്ളവയാണ്. 1079 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 19,296 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 5 മണി വരെയാണ് വരെയാണ് വോട്ട് രേഖപ്പെടുത്താൻ ആവുക.
രാവിലെ തന്നെ ജനതാ കോൺഗ്രസ് അധ്യക്ഷൻ അജിത് ജോഗിയും മകൻ അമിത് ജോഗിയും പെൻന്ദ്രയിലെത്തി വോട്ട് രേഖപ്പെടുത്തി. മർവാഹി മണ്ഡലത്തിൽ നിന്നാണ് അജിത് ജോഗി മത്സരിക്കുന്നത്. അജിത് ജോഗിയുടെ ഭാര്യ രേണു ജോഗി, മരുമകൾ റിച്ച ജോഗി എന്നിവരും ജനവിധി തേടുന്നവരിലുണ്ട്. 9 മന്ത്രിമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ധരംലാൽ കൗശിക്, കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ബാഹൽ, പ്രതിപക്ഷ നേതാവ് ടി. എസ് സിങ് തുടങ്ങിയവും ഇന്നാണ് ജനവിധി തേടുന്നത്.
ഇതിനിടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ ശ്രമം നടത്തുന്നതായി ആരോപിച്ച് ഛത്തീസ്ഗഢിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പി. എൽ പുനിയ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ആദ്യ ഘട്ടത്തില്‍ മാവോയിസ്റ്റ് ഭീഷണി ആയിരുന്നെങ്കില്‍ രണ്ടാം ഘട്ടത്തില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്കെതിരായ ആരോപണമാണ് ശക്തമായിരിക്കുന്നത്. ഇത് മുന്നില്‍ കണ്ട് 49 എംഎല്‍എമാരില്‍ 14 പേരെ ബി.ജെ.പിയും 39ല്‍ 7 പേരെ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്.
15 വര്‍ഷത്തെ ഭരണത്തിലൂടെ നടപ്പിലാക്കിയ പദ്ധതികളും കോണ്‍ഗ്രസിലെ നേതാക്കളുടെ അഭാവവും അജിത് ജോഗി സഖ്യം കോണ്‍ഗ്രസ് വോട്ട് പിളര്‍ത്തുന്നതും ഗുണമാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍. ബി.ജെ.പി വോട്ട് വിഹിതം ക്രമാനുഗതമായി കുറയുന്നതും ഭരണ വിരുദ്ധ വികാരവും നേട്ടമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
click on malayalam character to switch languages