1 GBP = 103.87

ശബരിമലയിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷാ സംവിധാനങ്ങൾ; 15,259 പൊലീസുകാരെ വിന്യസിച്ചു

ശബരിമലയിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷാ സംവിധാനങ്ങൾ; 15,259 പൊലീസുകാരെ വിന്യസിച്ചു

തിരുവനന്തപുരം: ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോഓര്‍ഡിനേറ്റര്‍ ആയിരിക്കും. പോലീസ് ആസ്ഥാനത്തെ എഡിജിപി എസ് ആനന്ദകൃഷ്ണന്‍ കോചീഫ് കോര്‍ഡിനേറ്ററും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ജോയിന്റ് ചീഫ് കോഓര്‍ഡിനേറ്ററുമായിരിക്കും. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി നാരായണനെ സ്‌പെഷ്യല്‍ ലെയിസണ്‍ ഓഫീസറായും നിയോഗിച്ചു.

ആകെ 15,259 പൊലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്. ഡിഐജി മുതല്‍ അഡീഷണല്‍ ഡിജിപി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്. നാല് ഘട്ടങ്ങളുളള ഈ സീസണില്‍ എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാചുമതലകള്‍ക്കായി ഉണ്ടാകും. ഡിവൈഎസ്പി തലത്തില്‍ 113 പേരും ഇന്‍സ്‌പെക്ടര്‍ തലത്തില്‍ 359 പേരും എസ്‌ഐ തലത്തില്‍ 1,450 പേരുമാണ് ഇക്കാലയളവില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുന്നത്. 12,562 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സിഐ, എസ്‌ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍/ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

 

തീര്‍ത്ഥാടനകാലം നാല് ഘട്ടമായി തിരിച്ചാണ് സുരക്ഷാസംവിധാനത്തിന് രൂപം നല്‍കിയിരിക്കുന്നത്. നവംബര്‍ 16 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ജോയിന്റ് ചീഫ് കോഓര്‍ഡിനേറ്റര്‍ക്കും മരക്കൂട്ടത്ത് കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെക്കും എരുമേലിയില്‍ പരിശീലന വിഭാഗം ഡിഐജി അനൂപ് കുരുവിള ജോണിനുമായിരിക്കും ചുമതല. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെയുളള രണ്ടാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ഭരണവിഭാഗം ഐജി പി വിജയനും മരക്കൂട്ടത്ത് തൃശ്ശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറും എരുമേലിയില്‍ കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയും കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. ഡിസംബര്‍ 15 മുതല്‍ 30 വരെയുളള മൂന്നാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നീ സ്ഥലങ്ങളുടെ ചുമതല ഡിഐജിഎസ് സുരേന്ദ്രനായിരിക്കും. മരക്കൂട്ടത്ത് കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാദ്ധ്യായയും എരുമേലിയില്‍ കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. ഡിസംബര്‍ 30 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ നിലയ്ക്കലും പമ്പയും വടശ്ശേരിക്കരയും ചുമതല വഹിക്കുന്നത് പോലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപ് ആയിരിക്കും. പരിശീലന വിഭാഗം ഡിഐജി അനൂപ് കുരുവിള ജോണ്‍ അദ്ദേഹത്തെ സഹായിക്കും. മരക്കൂട്ടത്ത് ക്രൈം ഐജി എസ് ശ്രീജിത്തും എരുമേലിയില്‍ കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, മരക്കൂട്ടം, വടശ്ശേരിക്കരനിലയ്ക്കല്‍ മേഖല, എരുമേലി എന്നിവിടങ്ങളില്‍ നാലുഘട്ടങ്ങളില്‍ ചുമതല നിര്‍വഹിക്കുന്നതിന് പൊലീസ് കണ്‍ട്രോളര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് കണ്‍ട്രോളര്‍മാരെ നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാനപാലനത്തിന് സന്നിധാനത്ത് ഒന്നാം ഘട്ടത്തില്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രമിനെയും രണ്ടാം ഘട്ടത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ എസ്പി എച്ച് മഞ്ചുനാഥിനെയും മൂന്നാം ഘട്ടത്തില്‍ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡോ എ ശ്രീനിവാസിനെയും നാലാം ഘട്ടത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായരെയുമാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ ചുമതല ഇക്കാലയളവില്‍ യഥാക്രമം മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, സ്‌പെഷ്യല്‍ സെല്‍ എസ്പി വി അജിത്, ക്രൈം ബ്രാഞ്ച് എസ്പി പിബി രാജീവ്, പൊലീസ് ആസ്ഥാനത്തെ എസ്പി  കെഎസ് വിമല്‍ എന്നിവര്‍ക്കായിരിക്കും.

പമ്പയില്‍ ക്രമസമാധാന പാലനത്തിന് നാലു ഘട്ടങ്ങളിലായി പൊലീസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചിരിക്കുന്നത് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജെ ഹിമേന്ദ്രനാഥ്, കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്റന്റ് കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ എന്നിവരെയാണ്. ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് എസ്പി കെവി സന്തോഷ്, കൊല്ലം റൂറല്‍ പൊലീസ് മേധാവി ബി അശോകന്‍, ക്രൈം ബ്രാഞ്ച് എസ്പി ഷാജി സുഗുണന്‍, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ എന്നിവര്‍ക്കായിരിക്കും യഥാക്രമം സുരക്ഷാ ചുമതല.

തൃശ്ശൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, ക്രൈം ബ്രാഞ്ച് എസ്പി  പിഎസ് സാബു, ഐസിറ്റി എസ്പി ജെ ജയനാഥ്, നെടുമങ്ങാട് എഎസ്പി സുജിത് ദാസ് എന്നിവരെയാണ് നിലയ്ക്കലില്‍ ക്രമസമാധാന പാലന ചുമതലയുളള പൊലീസ് കണ്‍ട്രോളര്‍മാരായി നാല് ഘട്ടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ ചുമതലയുളള പൊലീസ് കണ്‍ട്രോളര്‍മാര്‍ എന്‍ആര്‍ഐ സെല്‍ എസ്പി  വിജി വിനോദ് കുമാര്‍, കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി എംകെ പുഷ്‌കരന്‍, പൊലീസ് ട്രെയിനിംഗ് കോളെജ് പ്രിന്‍സിപ്പല്‍ ആര്‍ സുകേശന്‍, സ്‌റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ എസ്പി എഎസ്. രാജു എന്നിവരാണ്.

ഡിവൈഎസ്പി കെഎസ് സുദര്‍ശന്‍, ക്രൈംബ്രാഞ്ച് എസ്പി ബികെ പ്രശാന്തന്‍ കാണി, കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ കെകെ അജി, ക്രൈംബ്രാഞ്ച് എസ്പി സുനില്‍ ബാബു എന്നിവര്‍ക്കാണ് മരക്കൂട്ടത്ത് പൊലീസ് കണ്‍ട്രോളര്‍മാരുടെ ചുമതല നല്‍കിയിരിക്കുന്നത്. വടശ്ശേരിക്കര മുതല്‍ നിലയ്ക്കല്‍ മുതലുളള മേഖലയില്‍ പൊലീസ് കണ്‍ട്രോളര്‍മാരായി എസ്എപി കമാന്റന്റ് ടിഎഫ് സേവ്യര്‍, എംഎസ്പി കമാന്റന്റ് യു അബ്ദുള്‍ കരീം, കെഎപി ഒന്നാം ബറ്റാലിയന്‍ കമാന്റന്റ് വില്‍സന്‍ പിവി, എസ്ഐഎസ്എഫ് കമാന്റന്റ് അന്‍വിന്‍ ജെ ആന്റണി, കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്റന്റ് കെജി സൈമണ്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു കെഎം, റെജി ജേക്കബ്, ക്രൈംബ്രാഞ്ച്  എസ്പിമാരായ കെഎം ആന്റണി, സക്കറിയ ജോര്‍ജ്ജ്, നിലവില്‍ തലശ്ശേരി എഎസ്പിയായ ചൈത്ര തേരെസ ജോണ്‍ എന്നിവരെയാണ് എരുമേലിയില്‍ നാല് ഘട്ടങ്ങളിലായി പൊലീസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more