ലണ്ടൻ: സാലിസ്ബറിയിൽ വച്ച് മുൻ റഷ്യൻ ചാരനും എം ഐ 6 ഏജന്റുമായ സ്ക്രിപാലിനെയും മകൾ യൂലിയയെയും വധിക്കാൻ ശ്രമിച്ച റഷ്യൻ രഹസ്യാന്വേഷണ ഏജന്റുമാരിൽ രണ്ടാമന്റെയും യഥാർത്ഥ വിവരങ്ങൾ പുറത്ത് വിട്ടു. ബെലിങ്ക്യാറ്റ് ഇന്വെസ്റ്റിഗേറ്റീവ് വെബ്സൈറ്റിലാണ് രണ്ടാമന്റെ വിവരങ്ങളും പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ ഇയാളുടെ പേര് അലിയാസ് അലക്സാണ്ടർ പെട്രോവ് എന്നായിരുന്നു ബ്രിട്ടീഷ് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇയ്യാളുടെ യഥാർത്ഥ പേര് അലക്സാണ്ടർ മിഷ്കിൻ എന്നാണെന്നും മിലിട്ടറി ഡോക്ടറായ ഇയ്യാൾ റഷ്യൻ രഹസ്യാന്വേഷണ വിഭാഗം ജിആർയു ഏജന്റാണെന്നും തെളിവുകൾ സഹിതം വെബ്സൈറ്റിൽ പറയുന്നു.
സാലിസ്ബറി രാസായുധാക്രമണത്തിൽ തങ്ങളുടെ പങ്ക് നിരാകരിച്ച റഷ്യയുടെ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. ഇയ്യാൾക്കൊപ്പമുണ്ടായിരുന്ന മറ്റിരു റഷ്യൻ ഏജന്റിന്റെ വിവരങ്ങൾ ബെലിങ്ക്യാറ്റ് നേരത്തെ പുറത്ത് വിട്ടിരുന്നു. ആക്രമണം നടത്തിയവരിലൊരാളായ ബോഷിറോവ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനിൽ നിന്ന് സൈനിക സേവനത്തിനുള്ള ഉന്നത ബഹുമതി 2014 ൽ സ്വീകരിച്ചയാളെന്നാണ് നേരത്തെ വെബ്സൈറ്റ് വെളിപ്പെടുത്തിയത്. ചെച്നിയയിലും ഉക്രയിനിലും നടത്തിയ ധീരസേവനത്തിനുള്ള അവാർഡാണ് പുട്ടിൻ ഇയ്യാൾക്ക് നൽകിയത്. ഇയ്യാളുടെ യഥാർത്ഥ പേര് കേണൽ അനറ്റോലി വ്ലാഡിമറിക് ചെപിഗ് എന്നാണെന്ന് വെളിപ്പെട്ടിരുന്നു.
കേണൽ ചെപിഗയും മറ്റൊരു ജിആർയു ഏജന്റായ അലക്സാണ്ടർ മിഷ്കിൻ കൂടിയാണ് ആക്രമണം നടത്തിയത്. മാർച്ച് മൂന്നിന് ലണ്ടനിൽ വിമാനമിറങ്ങിയ ഇരുവരും ട്രയിൻ മാർഗ്ഗം സാല്സ്ബറിയിലെത്തിയാണ് ആക്രമണം നടത്തിയത്. റഷ്യൻ നിർമ്മിത നെർവ് ഏജന്റായ നോർവിച്ചോക് ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ സ്ക്രിപാലും മകൾ യൂലിയയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ആക്രമണം നടത്തി അന്ന് വൈകുന്നേരത്തോടെ തന്നെ ഇവർ ബ്രിട്ടൻ വിട്ടിരുന്നു. എന്നാൽ വഴിയിലുപേക്ഷിച്ച നോർവിച്ചോക് അടങ്ങിയ ബോട്ടിലിൽ നിന്ന് വിഷബാധയേറ്റ് മറ്റ് രണ്ടുപേരും ആശുപത്രിയിലായിരുന്നു. ഇതിൽ ഡൗൺ സ്റ്റർജസ് എന്ന സ്ത്രീ പിന്നീട് മരണമടഞ്ഞിരുന്നു. ആക്രമണം നടത്തിയ ഇരുവർക്കുതിരെ ബ്രിട്ടീഷ് ക്രൗൺ പ്രോസിക്യു്ഷൻ കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. യൂറോപ്യൻ അറസ്റ്റ് വാറന്റും ഇന്റർപോൾ റെഡ് അലർട്ടും ഇവർക്കെതിരെ നിലനിൽക്കുന്നുണ്ട്.
റഷ്യയിൽ സൈന്യത്തിന്റെ സഹായത്തോടെയാണ് ഇവർ ഒളിവിൽ കഴിയുന്നതെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു. നേരത്തെ റഷ്യൻ ചാനലായ ആർ ടിയിൽ തങ്ങളല്ല ആക്രമണം നടത്തിയതെന്നും സാലിസ്ബറി കത്തീഡ്രലും സ്റ്റോൺഹെഞ്ചും കാണാനാണ് എത്തിയതെന്ന വാദവുമായി ഇവർ രംഗത്തെത്തിയിരുന്നു. എന്നാൽ ബ്രിട്ടനിലെത്തി മണിക്കൂറുകൾക്കുളിൽ തന്നെ മടങ്ങിയതും താമസിച്ചിരുന്ന ഹോട്ടലിൽ നോര്വിചോക്ക് സാന്നിധ്യം കണ്ടെത്തിയതുമടക്കം തെളിവുകൾ നിരത്തി അന്വേഷണ സംഘം ഇവരുടെ വാദങ്ങൾ പൊളിക്കുകയായിരുന്നു. ഇതിനിടയിലാണ് പുതിയ കണ്ടെത്തലും പുറത്ത് വന്നിരിക്കുന്നത്. റഷ്യയുടെ നേരിട്ടുള്ള പങ്ക് സ്ഥിരീകരിക്കുന്നവയാണ് പുതിയ വെളിപ്പെടുത്തലുകൾ.
click on malayalam character to switch languages