വോര്‍സ്റ്ററിലെ ഷോപ്പിന് മുന്നില്‍ വെച്ച് മൂന്ന് വയസ്സുള്ള കുഞ്ഞിന് നേരെ ആസിഡ് അക്രമണം നടന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് സുരക്ഷ തേടി രക്ഷപ്പെട്ടിറങ്ങിയ അമ്മയ്ക്കും കുഞ്ഞിനും നേരെയാണ് അക്രമം അരങ്ങേറിയത്. ഈസ്റ്റേണ്‍ യൂറോപ്പ് സ്വദേശിനിയായ സ്ത്രീ തന്റെ മൂന്ന് മക്കള്‍ക്കൊപ്പം കഴിഞ്ഞ എട്ട് മാസക്കാലമായി വോര്‍സ്റ്ററിലെ ശാന്തമായ സ്ഥലത്ത് താമസിച്ച് വരികയായിരുന്നെന്ന് അയല്‍ക്കാര്‍ വെളിപ്പെടുത്തി. ഹോം ബാര്‍ഗെയിന്‍സ് സ്‌റ്റോറില്‍ പുഷ്‌ചെയറില്‍ ഇരിക്കുകയായിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് ആസിഡ് അടിച്ചതോടെ മുഖത്തും, കൈയിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
ഒരു ബന്ധം അവസാനിപ്പിച്ചതിന്റെ പേരിലുള്ള തര്‍ക്കമാണ് സ്ത്രീയ്ക്കും മക്കള്‍ക്കും നേരെയുള്ള അക്രമത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് അക്രമികള്‍ കുഞ്ഞിന് നേരെ ആസിഡ് എറിയുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നിങ്ങള്‍ എന്താണ് എന്റെ കുട്ടിയോട് ചെയ്തതെന്ന് നിലവിളിക്കുന്ന അമ്മയെയും ഇതില്‍ കാണാം. സംഭവത്തെത്തുടര്‍ന്ന് ഈസ്റ്റ് ലണ്ടനിലെ വാള്‍താംസ്റ്റോയില്‍ നിന്നും 22, 25, 26 വയസ്സുള്ള മൂന്ന് പേരെ ഇന്നലെ പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേല്‍പ്പിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ക്വട്ടേഷൻ ആക്രമണമാണെന്നാണ് പോലീസ് നിഗമനം.
മൂന്ന് വയസ്സുകാരനായ പിഞ്ചു കുഞ്ഞിനെതിരെ ആസിഡ് ആക്രമണം; മൂന്ന് യുവാക്കളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
ജിപ്‌സി സമൂഹത്തില്‍ നിന്നുള്ളവരാണ് അക്രമികളെന്ന് അയല്‍ക്കാര്‍ പറയുന്നു. കുടുംബത്തോടൊപ്പം ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് വോള്‍വര്‍ഹാംപ്ടണില്‍ നിന്നും വോര്‍സ്റ്ററിലേക്ക് ഈ സ്ത്രീ കുട്ടികളുമായി രക്ഷപ്പെട്ടതെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. അതേസമയം വോര്‍സ്റ്ററില്‍ ഇവര്‍ക്ക് കാര്യമായ ബന്ധങ്ങളില്ല. എന്നാല്‍ രഹസ്യമായി താമസിച്ചിരുന്ന സ്ഥലം പ്രശ്‌നമുള്ള ആളുകള്‍ കണ്ടുപിടിച്ച് അക്രമം നടത്തുകയായിരുന്നെന്നാണ് വിവരം. ആസിഡ് അക്രമണം സ്ത്രീയെ ലക്ഷ്യമാക്കി ആയിരുന്നെങ്കിലും കുട്ടി ഇടയില്‍ പെടുകയായിരുന്നു.
എന്തായാലും ഇതോടെ വംശീയ പ്രശ്‌നങ്ങളല്ല അക്രമത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.
click on malayalam character to switch languages