ന്യൂഡൽഹി: ബാബരി ഭൂമി തർക്കം പരിഹരിക്കാൻ സുപ്രീംകോടതി മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയോഗിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ഖലീഫുല്ലയാണ് സമിതിയുടെ അധ്യക്ഷൻ. ശ്രീ.ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പിഞ്ചു എന്നിവരും സമിതിയിൽ അംഗങ്ങളാണ്. ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് തീരുമാനമെടുത്തത്.
ഫൈസബാദിലാണ് മധ്യസ്ഥ ചർച്ച നടത്തുക. ഉത്തർപ്രദേശ് സർക്കാർ മധ്യസ്ഥ സംഘത്തിന് സൗകര്യമൊരുക്കണം. ചർച്ചയുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്. ചർച്ചകൾ രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഒരാഴ്ചക്കകം ചർച്ച ആരംഭിക്കണം. ഏട്ട് ആഴ്ചക്കകം പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. ചർച്ചയുടെ ദൃശ്യങ്ങൾ കാമറയിൽ പകർത്തും. മധ്യസ്ഥ ചർച്ചകൾക്ക് നിലവിൽ ഒരു തടസവുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മധ്യസ്ഥത സംബന്ധിച്ച് ബുധനാഴ്ച വിവിധ കക്ഷികളുടെ അഭിപ്രായങ്ങൾ ഒരിക്കൽകൂടി കേട്ടിരുന്നു. കേസിൽ കക്ഷികളായ സുന്നി വഖഫ് ബോർഡും നിർമോഹി അഖാഡയും മധ്യസ്ഥതക്കുള്ള പിന്തുണ ആവർത്തിച്ചപ്പോൾ മൂന്നാം കക്ഷിയായ രാം ലല്ലയുടെ അഭിഭാഷകൻ വൈദ്യനാഥനും ഉത്തർപ്രദേശ് സർക്കാറും മധ്യസ്ഥതക്ക് തയാറല്ലെന്ന പഴയ വാദത്തിലുറച്ചുനിന്നിരുന്നു.
ബാബരി ഭൂമി കേസ് കേവലമൊരു ഭൂമിക്കേസല്ലെന്നും വിശ്വാസത്തിെൻറയും വികാരത്തിെൻറയും വിഷയമാണെന്നും ജസ്റ്റിസ് ബോബ്ഡെ ബുധനാഴ്ച ഹരജി പരിഗണിക്കവെ പറഞ്ഞിരുന്നു. ബാബരി ഭൂമി കേസ് രണ്ടു സ്വകാര്യ വ്യക്തികൾ തമ്മിലുള്ള തർക്കമല്ലാത്തതിനാൽ മധ്യസ്ഥ ചർച്ചയിലൂടെ ഉരുത്തിരിയുന്ന തീരുമാനം എങ്ങനെ നടപ്പാക്കുമെന്നത് ഒരു വിഷയമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയിരുന്നു. അനുരഞ്ജനമാണ് മധ്യസ്ഥ ശ്രമത്തിെൻറ ലക്ഷ്യമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു.
മുൻ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ജി.എസ്. സിങ്വി, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് എ.കെ. പട്നായക് എന്നിവരെ നിർമോഹി അഖാഡയും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.എസ്. ഖെഹാർ, മുൻ സുപ്രീംകോടതി ജഡ്ജി എ.കെ. പട്നായക് എന്നിവരെ ഹിന്ദു മഹാസഭയും നിർദേശിച്ചിരുന്നു.
click on malayalam character to switch languages